‘പീഡിതരുടെ പാര്‍ട്ടി’ വെട്ടിക്കൊന്ന സക്കീറിന്റെ വീട്ടുകാർ എംവി ഗോവിന്ദനോട് പൊറുക്കുമോ? പിഡിപിയെ വെള്ളപൂശുന്ന സിപിഎമ്മിനെതിരെ രക്തസാക്ഷി കുടുംബം

നാല് വോട്ടിനു വേണ്ടി ഏത് വര്‍ഗീയ പാര്‍ട്ടിയേയും പെയിന്റടിച്ച് വെളുപ്പിക്കാന്‍ ഒരു മടിയുമില്ലാത്ത കൂട്ടരാണ് രാഷ്ടീയ നേതാക്കള്‍. അക്കാര്യത്തില്‍ സിപിഎമ്മിനെ വെല്ലാന്‍ തല്‍ക്കാലം കേരളത്തില്‍ ആരുമില്ല. സിപിഎമ്മിനൊപ്പം ഏത് മത- വര്‍ഗീയ – തീവ്രവാദി പാര്‍ട്ടി ചേര്‍ന്നാലും അവര്‍ പുണ്യവാന്മാരും ആട്ടിന്‍കുട്ടികളെ പ്പോലെ നിഷ്‌കളങ്കരുമാണെന്ന് സിപിഎം നേതാക്കളും അണികളും ന്യായീകരിച്ച് നടക്കും.
തീവ്രവര്‍ഗീയ നിലപാടുകള്‍ സ്വീകരിച്ചിരുന്ന പിഡിപി നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു. മറ്റൊരു മുസ്ലീം വര്‍ഗീയ പാര്‍ട്ടിയായ ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ടീയ പാര്‍ട്ടിയായ വെല്‍ഫയര്‍ പാര്‍ട്ടി യുഡിഎഫിനെ പിന്തുണയ്ക്കാനും തീരുമാനിച്ചു. ഈ പാര്‍ട്ടികളുടെ നിലപാടുകളെക്കുറിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞതിങ്ങനെയാണ്:-
“പിഡിപിയും ജമാഅത്ത ഇസ്ലാമിയും ഒരു പോലെയല്ല. അതില്‍ ഒരു സംശയവും വേണ്ട. ജമാഅത്തെ ഇസ്ലാമി ലോകത്തെമ്പാടുമുള്ള ഒരു വര്‍ഗീയ ശക്തിയാണ്. ആര്‍എസ്എസ് പോലെ ഇസ്ലാമിക രാഷ്ട്രംവേണമെന്ന് വാദിക്കുന്നവരാണ് അവര്‍. ആ നിലപാടല്ല പിഡിപിക്കുള്ളത്. കേരളത്തെ സംബന്ധിച്ച് പിഡിപി പീഡിപ്പിക്കപ്പെട്ട ഒരു വിഭാഗമാണ്”.
പാര്‍ട്ടി സെക്രട്ടറി ഒരു പക്ഷേ സൗകര്യം പോലെ മറന്നതാവാം, ഈ പീഡിതരുടെ പാര്‍ട്ടി സക്കീര്‍ എന്ന കോളജ് വിദ്യാര്‍ത്ഥിയെ കൊത്തി നുറുക്കിയ സംഭവം. 24കാരന്‍ രക്തസാക്ഷിയായിട്ട് 30 കൊല്ലം കഴിഞ്ഞു.

1995 ജനുവരി 16-ന് അര്‍ധരാത്രിയാണ് എസ്എഫ്‌ഐ നേതാവും തിരുവനന്തപുരം ഗവ. ലോ കോളേജ് യൂണിയന്‍ ചെയര്‍മാനുമായ എ എം സക്കീറിനെ ഒരു സംഘം പിഡിപി പ്രവര്‍ത്തകര്‍ പിതാവിന്റെ മുന്നിലിട്ട് വെട്ടിക്കൊന്നത്. ലോ കോളജ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ദിവസമാണ് കൊല്ലപ്പെട്ടത്. എം വി ഗോവിന്ദന്‍ പീഡിതരുടെ പാര്‍ട്ടി എന്ന് വിശേഷിപ്പിച്ച 20 പി ഡി പി പ്രവര്‍ത്തകരാണ് നിഷ്ഠൂരമായ കൊലപാതകം നടത്തിയത്.
പെരുമാതുറ മാടന്‍നടയിലുള്ള എ എം സക്കീറിന്റെ വീട്ടിലെത്തി സ്വന്തം പിതാവിന്റെ മുന്നിലിട്ടാണ് പിഡിപിക്കാര്‍ സക്കീറിനെ വെട്ടിയത്. വെട്ടുകൊണ്ട് വീട്ടില്‍നിന്ന് ഇറങ്ങിയോടിയ സക്കീറിനെ പിന്തുടര്‍ന്ന അക്രമിസംഘം സക്കീറിന്റെ വീടിന് അരക്കിലോമീറ്ററോളം അകലെ വച്ച് ഒരു തെങ്ങിന്‍ തോട്ടത്തില്‍ വെച്ചാണ് വെട്ടിക്കൊലപ്പെടുത്തിയത്. മൂന്ന് പതിറ്റാണ്ട് മുമ്പ് സിപിഎമ്മിന്റെ ഭാവി വാഗ്ദാനമായിരുന്ന ഒരു യുവ നേതാവിനെ അയാളുടെ വീട്ടില്‍ കയറി ക്രൂരമായി വെട്ടിക്കൊന്നവരെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി പീഡിതരുടെ സംഘം എന്ന് വിശേഷിപ്പിച്ചത്. 20 പ്രതികളില്‍ രണ്ട് പേര്‍ ഇപ്പോഴും ഒളിവിലാണ്. ഒന്ന് മുതല്‍ 10 വരെയുള്ള പ്രതികള്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലാണ്.

സക്കീറിന്റെ രക്തസാക്ഷിത്വത്തെയാണ് വോട്ടിന് വേണ്ടി സിപിഎം മറന്നത്. ഒപ്പം അവര്‍ക്ക് പീഡിതരുടെ പാര്‍ട്ടി എന്ന വിശേഷണവും. ഇതേ കള്ളക്കളിയാണ് നിലമ്പൂരിലെ എംഎല്‍എയും തൊഴിലാളി നേതാവും ആയിരുന്ന കെ കുഞ്ഞാലിയുടെ വധത്തിലും സംഭവിച്ചത്. 1969 ജൂലൈ 26നാണ് കുഞ്ഞാലി വെടിയേറ്റു വീണത്. 28ന് ആശുപത്രിയില്‍ മരിച്ചു. രാജ്യത്തു തന്നെ ഒരു പക്ഷെ എംഎല്‍എ ആയിരിക്കെ വെടിയേറ്റു മരിച്ച ആദ്യത്തെ ആള്‍ കെ കുഞ്ഞാലിയാണെന്നാണ് ചരിത്രം പറയുന്നത്. ഈ കേസിലെ ഒന്നാം പ്രതിയായിരുന്നു അക്കാലത്തെ കോണ്‍ഗ്രസ് നേതാവായ ആര്യാടന്‍ മുഹമ്മദ്. കേസില്‍ ആര്യാടനെ കോടതി വെറുതെ വിട്ടു.

എകെ ആന്റണി നയിച്ച കോണ്‍ഗ്രസ് (യു) സിപിഎമ്മുമായി ചേര്‍ന്ന് 1980ല്‍ ഇടതു മുന്നണി രൂപീകരിച്ചപ്പോള്‍ അന്ന് നിലമ്പൂരില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കുഞ്ഞാലി വധമൊക്കെ സൗകര്യപൂര്‍വം മറന്ന് ആര്യാടന് വേണ്ടി ഇഎംഎസ് നമ്പൂതിരിപ്പാട് വരെ വോട്ട് ചോദിച്ചതും ചരിത്രം. വര്‍ഗശത്രുവിന് വേണ്ടി വോട്ടു ചോദിക്കാന്‍ സിപിഎം നേതാക്കള്‍ക്ക് മടിയുണ്ടായില്ല.
അധികാരത്തിന് വേണ്ടി രക്തസാക്ഷികളെ മറക്കാനും കുപ്പത്തൊട്ടിയില്‍ എറിയാന്‍ മടിയില്ലാത്തവരാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നതിന് തെളിവാണ് കുഞ്ഞാലിയുടേയും സക്കീറിന്റേയും കാര്യത്തില്‍ സംഭവിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here