“നീതി പ്രതീക്ഷിക്കേണ്ടെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു”; വിധിയിൽ അത്ഭുതമില്ലന്ന് അതിജീവിത

നടിയെ ആക്രമിച്ച കേസിൽ കോടതി വിധി വന്നതിന് പിന്നാലെ ശക്തമായ പ്രതികരണവുമായി അതിജീവിത രംഗത്ത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ, വിധിയിൽ തനിക്ക് അത്ഭുതമില്ലെന്നും, കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നെന്നും അവർ വ്യക്തമാക്കി.
ഈ രാജ്യത്ത് നിയമത്തിന് മുന്നിൽ എല്ലാവരും ഒരുപോലെ അല്ലെന്ന് വേദനയോടെ തിരിച്ചറിയുന്നു. തൻ്റെ മൗലിക അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടിട്ടില്ല. ഈ കോടതിയിൽ നിന്ന് നീതി പ്രതീക്ഷിക്കേണ്ടെന്ന് പ്രോസിക്യൂട്ടർമാർ പോലും തന്നോട് പറഞ്ഞിരുന്നു. അവർക്ക് കോടതിയിൽ പക്ഷപാതമുണ്ടെന്ന തോന്നലുണ്ടായിരുന്നു. കേസിൻ്റെ പ്രധാന തെളിവായ മെമ്മറി കാർഡ്, കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ മൂന്ന് തവണ അനധികൃതമായി തുറന്നു പരിശോധിച്ചു എന്നും കുറിപ്പിൽ പറയുന്നു.
ഒന്നാം പ്രതി തൻ്റെ പേഴ്‌സണൽ ഡ്രൈവർ ആയിരുന്നില്ല എന്ന് അതിജീവിത ഉറപ്പിച്ചു പറയുന്നു. അയാൾ തൻ്റെ ജീവനക്കാരനോ തനിക്ക് പരിചയമുള്ള വ്യക്തിയോ അല്ല. 2016ൽ ഒരു സിനിമക്ക് വേണ്ടി പ്രൊഡക്ഷൻ ഏൽപ്പിച്ചയാൾ മാത്രമായിരുന്നു,എന്നും അവർ വ്യക്തമാക്കി.
തൻ്റെ വേദനകളെ കളിയാക്കിയവർക്കും, കേസ് കെട്ടിച്ചമച്ച കഥയെന്ന് പറഞ്ഞവർക്കുമായി ഈ വിധിയെ സമർപ്പിക്കുന്നു എന്നും അതിജീവിത കുറിച്ചു. ഈ യാത്രയിൽ തന്നോടൊപ്പം നിന്ന എല്ലാ നല്ല മനുഷ്യർക്കും അവർ നന്ദി അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here