എം ആർ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ ഓഫീസീനും ആശ്വാസം; വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

അനധികൃത സ്വത്ത് സമ്പാദന കേസിൽ എ.ഡി.ജി.പി എം ആർ അജിത് കുമാറിനെതിരെ തുടരന്വേഷണം വേണമെന്ന തിരുവനന്തപുരം വിജിലൻസ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കേസിൽ വിജിലൻസ് നൽകിയ ക്ലീൻ ചിറ്റ് റദ്ദാക്കിയ കോടതി ഉത്തരവിനെതിരെ അജിത് കുമാർ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. ജസ്റ്റിസ് എ. ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.
അജിത് കുമാറിനെതിരെ കേസിൽ ഇനി തുടരന്വേഷണം ഉണ്ടാകില്ല. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വിജിലൻസ് കോടതി നടത്തിയ പരാമർശങ്ങളും ഹൈക്കോടതി നീക്കം ചെയ്തു. വിജിലൻസിൻ്റെ റിപ്പോർട്ട് കൃത്യമായി പരിശോധിക്കാതെയാണ് വിജിലൻസ് കോടതി വിധി പുറപ്പെടുവിച്ചതെന്നാണ് അജിത് കുമാർ ഹൈക്കോടതിയിൽ വാദിച്ചത്.
ഒരു എം.എൽ.എ മാധ്യമങ്ങളിലൂടെ നടത്തിയ പൊതു ആരോപണങ്ങൾ മാത്രമാണ് പരാതിയായി കോടതിയിൽ എത്തിയത്. പരാതിക്ക് വിശ്വാസയോഗ്യമായ മറ്റ് തെളിവുകളൊന്നും ഉണ്ടായിരുന്നില്ലെന്നും അജിത് കുമാർ ചൂണ്ടിക്കാട്ടി.വസ്തുതകൾ ശരിയായി വിലയിരുത്താതെയുള്ള വിജിലൻസ് കോടതി വിധി സ്റ്റേ ചെയ്യണം എന്നായിരുന്നു അജിത് കുമാറിൻ്റെ പ്രധാന ആവശ്യം. ഈ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ അനുകൂല വിധി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here