രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; പാർട്ടിക്ക് പുറത്ത്

യൂത്ത് കോൺഗ്രസ് നേതാവും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനകേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ഇതോടെ രാഹുലിന്റെ അറസ്റ്റ് ഏത് നിമിഷവും ഉണ്ടായേക്കുമെന്നാണ് സൂചന. പോലീസ് ദിവസങ്ങളായി തിരയുന്ന രാഹുൽ നിലവിൽ ഒളിവിലാണ്.
ജാമ്യം നിഷേധിച്ച ഉടൻ തന്നെ കോൺഗ്രസ്സിൽ നിന്ന് പുറത്തക്കി കെപിസിസി തീരുമാനവും വന്നു. നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വന്ന പരാതികളുടെയും കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു.
രാഹുലിനെതിരെ നിലവിൽ രണ്ട് ബലാത്സംഗ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തുകയും ചെയ്തതായി പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. അശാസ്ത്രീയമായ ഗർഭഛിദ്രം യുവതിയുടെ ജീവൻ അപകടത്തിലാക്കിയെന്ന് ഡോക്ടറുടെ നിർണായക മൊഴി പ്രോസിക്യൂഷൻ ഹാജരാക്കിയത് കേസിൽ നിർണായകമായി. നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും, പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ രാഹുൽ യുവതിയുടെ ഫ്ലാറ്റിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി സമ്മർദ്ദം ചെലുത്തിയെന്ന വിവരവും കോടതിയെ അറിയിച്ചു. ലൈംഗിക ബന്ധം ഉഭയസമ്മതപ്രകാരമായിരുന്നില്ലെന്ന് പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു. രാഹുലും യുവതിയും തമ്മിലുള്ള ചാറ്റിന്റെ സ്ക്രീൻഷോട്ടുകളും മറ്റ് തെളിവുകളും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു.
പരാതിക്ക് പിന്നിൽ സിപിഎം-ബിജെപി ഗൂഢാലോചന ഉണ്ടെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. എന്നാൽ, ഈ വാദങ്ങളെല്ലാം കോടതി തള്ളി. മുൻകൂർ ജാമ്യം ലഭിക്കില്ലെന്നായതോടെ രാഹുലിന്റെ അറസ്റ്റിലേക്ക് ഉടൻ കടക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here