അഹമ്മദാബാദ് ദുരന്തത്തില്‍ നിന്നും വിമാനത്തിലെ ആരും രക്ഷപ്പെട്ടില്ല; ഇടിച്ചിറങ്ങിയ ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ത്ഥികളും മരിച്ചു

ഗുജറാത്ത് മുന്‍മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെ അഹമ്മദാബാദില്‍ തകര്‍ന്നു വീണ എയര്‍ ഇന്ത്യ വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാവരും മരിച്ചു. 230 യാത്രക്കാരും 12 ജീവനക്കാരുമാണ് മരിച്ചത്. വിമാനം എയര്‍പോര്‍ട്ടിന് സമീപത്തെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലിലേക്കാണ് ഇടിച്ചു കയറിയത്. അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളും മരിച്ചിട്ടുണ്ട്. ഭക്ഷണം കഴിക്കുന്നതിനിടയിലാണ് കെട്ടിടത്തിലേക്ക് വിമാനം ഇടിച്ചിറങ്ങി പൊട്ടിത്തെറിച്ചത്.
ഗുജറാത്ത് പോലീസാണ് വിമാനത്തിലെ എല്ലാ യാത്രക്കാരും മരിച്ചതായി സ്ഥിരീകരിച്ചിരിക്കുന്നത്. 169 പേര്‍ ഇന്ത്യക്കാരും 53 പേര്‍ ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോര്‍ച്ചുഗീസ് പൗരന്മാരുമാണ്. ഒരു കനേഡിയന്‍ പൗരനും വിമാനത്തിലുണ്ടായിരുന്നു. ഇതില്‍ 13 കുട്ടികളും ഉള്‍പ്പെടും.
വിമാനത്തിന്റെ രണ്ട് എന്‍ജിനുകളിലും പക്ഷി ഇടിച്ചതാകാം അപകട കാരണമെന്ന് സംശയിക്കുന്നതായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചിട്ടുണ്ട്. അപകടം സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here