എകെജി സെന്ററിൽ എല്ലാം നിയമപ്രകാരം; 30 കോടി മുടക്കി 9 നില കെട്ടിടം; എം വി ഗോവിന്ദൻ സുപ്രീം കോടതിയിൽ

സിപിഎം സംസ്ഥാന കമ്മിറ്റി ആസ്ഥാനമായ എകെജി സെന്ററിനായി ഭൂമി വാങ്ങിയത് പൂർണ്ണമായും നിയമപരമായാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. കോടതി പാർട്ടിക്കയച്ച നോട്ടീസിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
2021-ൽ 32 സെന്റ് ഭൂമി വാങ്ങിയത് നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ചാണെന്നും, ഈ ഭൂമിയിൽ 30 കോടി രൂപ ചെലവഴിച്ചാണ് ഒമ്പത് നില കെട്ടിടം നിർമ്മിച്ചതെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. ഭൂമി വാങ്ങുന്ന സമയത്ത് യാതൊരു കേസുകളും നിലവിലുണ്ടായിരുന്നില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
Also Read : സതീഷ് പിണറായി വിജയന്റെ ടൂള്‍ ആണെന്ന് ശോഭ സുരേന്ദ്രന്‍; തിരക്കഥ എകെജി സെന്‍ററിന്റെത്
പുതിയ എകെജി സെന്റർ നിൽക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട തർക്കമാണ് കേസിന് ആധാരം. വി.എസ്.എസ്.സി ശാസ്ത്രജ്ഞ ഇന്ദു ഗോപൻ താനാണ് ഭൂമിയുടെ ഉടമസ്ഥയെന്ന് കാണിച്ച് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എകെജി സെന്റർ നിൽക്കുന്ന 34 സെന്റ് ഭൂമി 1998-ൽ താനും 2000-ൽ മുത്തച്ഛൻ ജനാർദ്ദനൻ പിള്ളയും ചേർന്ന് രണ്ട് രേഖകളിലായി വാങ്ങുകയായിരുന്നു എന്നാണ് ഇന്ദു ഗോപൻ്റെ വാദം.
ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങൾ മറച്ചുവെച്ച് കോട്ടയത്തെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനം സിപിഎമ്മിന് വിൽപ്പന നടത്തിയെന്നാണ് ഇന്ദു ഗോപൻ്റെ പരാതി. സിപിഎം ഭൂമി വാങ്ങിയ സമയത്ത് തർക്കവിഷയം ചൂണ്ടിക്കാണിച്ച് ഇന്ദു ഗോപൻ അന്നത്തെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കത്ത് നൽകിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.
കോട്ടയത്തെ സ്വകാര്യ ധനകാര്യ സ്ഥാപനം തിരുവനന്തപുരത്തെ ഒരു വ്യവസായിയിൽ നിന്ന് ഈട് സ്വീകരിച്ച ഭൂമിയാണിത്. വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് കമ്പനി ഭൂമി ജപ്തി ചെയ്യുകയും, പിന്നീട് തിരുവനന്തപുരം സബ് കോടതി വഴി ലേലം ചെയ്യുകയും ചെയ്തു. 1998 ഓഗസ്റ്റിലായിരുന്നു ലേലം നടന്നത്. ലേലത്തിലെടുക്കാൻ ആളില്ലാതായതോടെ ധനകാര്യ സ്ഥാപനം തന്നെ ഭൂമി ഏറ്റെടുക്കുകയും 2000-ത്തിൽ സെയിൽ സർട്ടിഫിക്കറ്റ് നേടുകയും ചെയ്തു. ഈ ഭൂമിയാണ് 2021-ൽ വാങ്ങിയതെന്നുമാണ് സിപിഎം വാദം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here