ഗാന്ധിജിയെ കൊന്ന ഹിന്ദു മഹാസഭയുടെ പിന്തുണയും സിപിഎമ്മിന്; അധികാരം കിട്ടാന്‍ ആരുമായും സഖ്യമാവാം; നല്ല ബെസ്റ്റ് ന്യായീകരണങ്ങള്‍

കേരളത്തിലെ രാഷ്ടീയ രംഗത്ത് അധികമൊന്നും ആരും കേള്‍ക്കാത്ത പേരാണ് അഖില ഭാരത ഹിന്ദു മഹാസഭ എന്ന രാഷ്ട്രീയ പാര്‍ട്ടി. രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയെ കൊന്ന കേസിലെ പ്രതികളായ നാഥുറാം ഗോഡ്‌സെയും നാരായണ്‍ ആപ്‌തെയും ഹിന്ദു മഹാസഭാ പ്രവര്‍ത്തകരായിരുന്നു. ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍ ഇടത് സ്ഥാനാര്‍ത്ഥി എം സ്വരാജിന് അഖില ഭാരത ഹിന്ദുമഹാസഭ പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. ഗാന്ധി വധത്തിന് ഉത്തരവാദികളായ ഈ തീവ്രഹിന്ദു സംഘടനയുടെ പിന്തുണ തള്ളിപ്പറയാന്‍ സിപിഎം ഇതുവരെ തയ്യാറായിട്ടില്ല.

കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഹിന്ദുമഹാസഭയുടെ പിന്തുണ കിട്ടുന്നത് ആദ്യമായിട്ടല്ല. ഒന്നാം ഇഎംഎസ് മന്ത്രിസഭയുടെ കാലത്ത് നടന്ന വിമോചന സമരത്തിനെതിനെതിരെ ഹിന്ദു മഹാസഭ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും സര്‍ക്കാരിനും പിന്തുണ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ നാല് വോട്ട് കിട്ടുന്ന ഏത് പാര്‍ട്ടിയുമായി ചേരാനും സഖ്യം കൂടാനും രാഷ്ടീയ മുന്നണികള്‍ തയ്യാറാണ്. അതില്‍ കക്ഷിഭേദമോ മുന്നണി ഭേദമോ ഇല്ല. ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് സ്വാമി ദത്താത്രേയ സായി സ്വരൂപനാഥ് ആണ് നിലമ്പൂരില്‍ എല്‍ഡിഎഫിനെ പിന്തുണക്കുന്ന കാര്യം മാധ്യമങ്ങളെ അറിയിച്ചത്. നിലമ്പൂരിലെ എല്‍ഡിഎഫിന്റെ വിജയം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സ്വാമി ദത്താത്രേയ സായി സ്വരൂപനാഥ് വ്യക്തമാക്കി.

കേരളത്തില്‍ പിണറായി സര്‍ക്കാര്‍ വികസനത്തിന്റെ തേരോട്ടം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദുമഹാസഭ മലപ്പുറം ജില്ലാ പ്രസിഡന്റ് പ്രകാശും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. എംവി ഗോവിന്ദന്‍ ഉള്‍പ്പടെയുള്ള സിപിഎം നേതാക്കളെ നേരില്‍ കണ്ടാണ് പിന്തുണ അറിയിച്ചതെന്നാണ് ഹിന്ദു മഹാസഭ നേതാക്കളുടെ അവകാശവാദം.

എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചെന്ന് പറയുന്ന അഖിലഭാരത ഹിന്ദുമഹാസഭ ആരുടേതാണെന്നറിയില്ല. തന്നെ ആരും വന്നു കണ്ടിട്ടില്ല. അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത് എന്നാണ് എം വി ഗോവിന്ദന്റെ നിലപാട്. സിപിഎം പിബി അംഗം എ വിജയരാഘവനുമായി ഹിന്ദു മഹാസഭ നേതാക്കള്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇവരുടെ പിന്തുണ തള്ളിക്കളയാനോ അവരുടെ വോട്ട് വേണ്ടാ എന്ന് പറയാനോ സിപിഎം ഇതുവരെ തയ്യാറായിട്ടില്ല.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് മുതല്‍ അഖില ഭാരത ഹിന്ദുമഹാസഭ എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നുണ്ടെന്നും എംവി ഗോവിന്ദനുമായി നേരെത്തെ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നാണ് സ്വാമി ദത്താശ്രയ സായി സ്വരൂപനാഥിന്റെ അവകാശ വാദം. 1957ലെ ഇഎംഎസ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ കക്ഷികളും മത സാമൂദായിക സംഘടനകളും ചേര്‍ന്ന് നടത്തിയ വിമോചന സമരകാലത്ത് ഹിന്ദു മഹാസഭ പോലുള്ള ശക്തികള്‍ കമ്യൂണിസ്റ്റ് സര്‍ക്കാരിന് പരസ്യമായ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

വി.ഡി. സവാര്‍ക്കര്‍ നേതൃത്വം കൊടുത്ത ഹിന്ദു മഹാസഭ കമ്യൂണിസ്റ്റുകളെ പിന്തുണക്കാന്‍ തീരുമാനിച്ച വാര്‍ത്ത അക്കാലത്ത് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു.

ജുഡീഷ്യല്‍ അന്വേഷണം വേണമെന്നു ഹിന്ദുമഹാസഭ അന്വേഷണക്കമ്മിഷനെ നിയമിക്കുന്നു
(പി.റ്റി.ഐ) ന്യൂഡല്‍ഹി, 1958 ജൂലൈ 13

“കേരളത്തിലെ സ്ഥിതിഗതികളെപ്പറ്റി അവിടെപ്പോയി വസ്തുനിഷ്ഠമായി പഠിച്ചു റിപ്പോര്‍ട്ട് ചെയ്യുന്നതിലേക്ക് ഒരു അന്വേഷണക്കമ്മിറ്റിയെ അഖിലഭാരത ഹിന്ദു മഹാസഭാ വര്‍ക്കിംഗ് കമ്മറ്റി നിയോഗിച്ചിരിക്കുന്നു. കേരളത്തില്‍ നടന്ന വെടിവയ്പിനെപ്പറ്റി ജൂഡീഷ്യല്‍ അന്വേഷണം നടത്തണമെന്നു കമ്മറ്റി കേരള സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

ഭൂരിഭാഗം നിയമസഭാംഗങ്ങളുടെയും വിശ്വാസമുള്ള ഒരു മന്ത്രിസഭയെ നീക്കം ചെയ്യുന്നതിലേക്കു കോണ്‍ഗ്രസ്സിന്റെയും പിഎസ്പിയുടെയും മുസ്ലീംലീഗിന്റെയും പിന്തുണയോടുകൂടി റോമന്‍ കത്തോലിക്കാ മിഷ്യനറിമാര്‍ ആംഭിച്ചിട്ടുള്ള അക്രമാസക്തമായ പ്രസ്ഥാനമായിട്ടാണു കമ്മിറ്റി കേരളത്തിലെ പ്രക്ഷോഭത്തെ ചിത്രീകരിച്ചിട്ടുള്ളത്”. ഹിന്ദു മഹാസഭ കമ്യൂണിസ്റ്റ് മന്ത്രിസഭയെ പിന്തുണക്കാന്‍ പറഞ്ഞ ഈ ന്യായം ശ്രദ്ധേയമാണ്.

1959 ല്‍ കൈനിക്കര പത്മനാഭപിള്ള എഴുതി കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി പ്രസിദ്ധീ കരിച്ച ‘കമ്യൂണിസ്റ്റ് ഭരണം കേരളത്തില്‍’ എന്ന പുസ്തകത്തില്‍ ഹിന്ദുമഹാസഭ നേതാവ് വിഡി സവര്‍ക്കര്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പിന്തുണച്ച് പ്രസ്താവന പുറപ്പെടുവിച്ച കാര്യം പറഞ്ഞിട്ടുണ്ട്. രാഷ്ടീയ നിരീക്ഷകനായ ജയശങ്കര്‍ എഴുതിയ കമ്യൂണിസ്റ്റ് ഭരണവും വിമോചന സമരവും എന്ന പുസ്തകത്തില്‍ ഹിന്ദു മഹാസഭ ഇഎംഎസ് മന്ത്രിസഭയെ പിന്തുണച്ച കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.

‘കേരളത്തിലെ കമ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് സര്‍വവിധ പിന്തുണയും നല്‍കാര്‍ സവര്‍ക്കര്‍ 1959 ജൂലൈ 7 ന് ഹിന്ദു സംഘടനകളെ ഉദ്‌ബോധിപ്പിച്ചു. യാതൊരു കാരണവശാലും രാജിവെക്കരുതെന്ന് അദ്ദേഹം നമ്പൂതിരിപ്പാടിനെ ഉപദേശിച്ചു. തിരഞ്ഞെടുപ്പ് ഉണ്ടാകുന്ന പക്ഷം സ്വന്തം സ്ഥാനാര്‍ത്ഥികളില്ലാത്തിടത്ത് ഹിന്ദുക്കള്‍ കമ്യൂണിസ്റ്റുകാരെ പിന്താങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി’. ( കമ്യൂണിസ്റ്റ് ഭരണവും വിമോചന സമരവും -പേജ് 265 -എ ജയശങ്കര്‍ )

അധികാരം നേടാന്‍ ഭൂരിപക്ഷ – ന്യൂനപക്ഷ വര്‍ഗീയ കക്ഷികളുമായി കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പ്രത്യേകിച്ച് സിപിഎമ്മും സിപിഐയും സഖ്യത്തിലായതിന് ധാരാളം തെളിവുകളുണ്ട്. 1967 കേരളത്തില്‍ മുസ്ലീം ലീഗുമായി ചേര്‍ന്ന് മത്സരിച്ച് സിപിഎം മന്ത്രിസഭ രൂപീകരിച്ചു. 1967 ലെ പൊതുതിരഞ്ഞെടുപ്പിലും നിയമസഭകളിലേക്കും നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പൂര്‍വരൂപമായ ജനസംഘവുമായി ചേര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മത്സരിച്ചിരുന്നു. എന്തിന് ഇന്നത്തെ മുഖ്യമന്ത്രി 1977ല്‍ കൂത്ത്പറമ്പില്‍ നിന്ന് മത്സരിച്ച് ജയിച്ച് എംഎല്‍എ ആയത് ജനസംഘത്തിന്റെ കൂടി പിന്തുണയില്‍ ആയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top