എത്ര പേർ മരിച്ചു!! കുംഭമേള ദുരന്തത്തിന്‍റെ യഥാർത്ഥ കണക്ക് യോഗി സർക്കാർ മറച്ചുവയ്ക്കുന്നതായി ആരോപണം

ഉത്തർപ്രദേശിലെ പ്രയാഗ് രാജില്‍ നടക്കുന്ന മഹാകുംഭമേളക്കിടയിൽ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം സംബന്ധിച്ച് യോഗി ആദിത്യനാഥ് സർക്കാർ ഒളിച്ചുകളിക്കുന്നതായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ബിജെപിക്കും യോഗി സർക്കാനും എതിരെ രൂക്ഷ വിമർശനം നടത്തിയ അഖിലേഷ് യഥാർത്ഥ കണക്കുകൾ പുറത്തു വിടണമെന്നും ആവശ്യപ്പെട്ടു.

തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിക്കുകയും 90 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി സർക്കാർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ മരിച്ചവരുടെ എണ്ണം ഇതിനേക്കാൾ കൂടുതലാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇന്ന് പാർലമെൻ്റിൽ നന്ദി പ്രമേയ ചർച്ചയിൽ സംസാരിക്കവേയും യഥാർത്ഥ കണക്ക് പുറത്തുവിടണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.

മരണസംഖ്യ, പരുക്കേറ്റവരുടെ ചികിത്സ, മരുന്നുകളുടെ ലഭ്യത, ഡോക്ടർമാരുടെ ലഭ്യത, ഭക്ഷണം, വെള്ളം, ഗതാഗതം എന്നിവയുടെ കണക്കുകൾ പാർലമെന്റിൽ അവതരിപ്പിക്കണം. മഹാകുംഭമേള ദുരന്തത്തിന് ഉത്തരവാദികൾക്കെതിരെ കർശന നടപടി വേണം. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ബിജെപിയുടെ സർക്കാരും എന്തിനാണ് യഥാർത്ഥകണക്കുകൾ പൂഴ്ത്തിവയ്ക്കുന്നതെന്നും അഖിലേഷ് പാർലമെൻ്റിൽ ചോദിച്ചു.

മൗനി അമാവാസി ദിനത്തിലെ രണ്ടാം അമൃത സ്നാന സമയത്താണ് തിക്കിലും തിരക്കിലും അപകടം ഉണ്ടായത്. ജനുവരി 29 ന് പുലർച്ചെ പ്രതീക്ഷിച്ചതിലും കുടുതൽ ആളുകൾ എത്തിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ വിഐപികൾക്ക് വേണ്ടി യുപി സർക്കാർ നടത്തിയ ക്രമീകരണങ്ങളാണ് അപകടത്തിന് കാരണമായതെന്നാണ് ഉയരുന്ന പ്രധാന വിമർശനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top