‘കഴിഞ്ഞ വര്‍ഷം വരെ ഞാനായിരുന്നു…’ ഓട്ടോയില്‍ ഒറ്റക്കെത്തി കൃഷ്ണപിളളയെ അനുസ്മരിച്ച് ജി സുധാകരന്‍; സിപിഎം അവഗണനയിൽ പരാതി

പി കൃഷ്ണപിള്ള അനുസ്മരണ ചടങ്ങിലേക്ക് ക്ഷണിക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍. ഇന്ന് സിപിഎം ആഘോഷപൂര്‍വം അനുസ്മരണ ചടങ്ങ് നടത്തിയിരുന്നു. കേന്ദ്രകമ്മറ്റിയംഗം എളമരം കരീമാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. പരിപാടിക്ക് ശേഷം വലിയ ചുടുകാട്ടില്‍ നിന്ന് എളമരം കരീമും മന്ത്രി സജി ചെറിയാനും സിപിഎം നേതാക്കളും പ്രവര്‍ത്തകരും പോയ ശേഷമാണ് ജി സുധാകരന്റെ രംഗപ്രവേശനം.
ഓട്ടോറിക്ഷയില്‍ ഒറ്റയ്ക്ക് എത്തിയാണ് ജി സുധാകരന്‍ കൃഷ്ണപിളളയെ അനുസ്മരിച്ചത്. പുനപ്ര വയലാര്‍ രക്തസാക്ഷി കുടീരത്തില്‍ അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് പാര്‍ട്ടി തന്നെ പൂര്‍ണ്ണമായി അവഗണിക്കുന്നു എന്ന പരിഭവം പരസ്യമാക്കിയത്. ഏറെ നാളായി ആലപ്പുഴയിലെ സിപിഎമ്മും സുധാകരനും തമ്മിലുള്ള അസ്വാരസ്യങ്ങളാണ് ഒഴിവാക്കലില്‍ എത്തിയത്.
വിഎസ് അച്യുതാനന്ദന്‍ ശാരീരിക പ്രശ്‌നങ്ങള്‍ കാരണം യാത്രകള്‍ ഒഴിവാക്കിയ കാലം മുതല്‍ പി കൃഷ്ണപിള്ള അനുസ്മരണം ഉദ്ഘാടനം ചെയ്തിരുന്നത് താനാണ്. കഴിഞ്ഞ വര്‍ഷവും ചെയ്തു. ജില്ലയിലെ ഏറ്റവും സീനിയര്‍ അംഗമായിട്ടും ഇത്തവണ ക്ഷണം ഉണ്ടായില്ല. എന്തുകൊണ്ടെന്ന് അറിയില്ല. പാര്‍ട്ടിയംഗമായി തന്നെയാണ് തുടരുന്നത്. എന്നിട്ടും പരിപാടി ഒന്ന് അറിയിക്കാന്‍ പോലും തയാറായില്ലെന്നും ജി സുധാകരന്‍ പ്രതികരിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here