അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന അസഫാക് ആലത്തിന്റെ തല അടിച്ച് പൊട്ടിച്ച് സഹതടവുകാരന്‍; ആക്രമിച്ചത് സ്പൂണ്‍ ഉപയോഗിച്ച്

ആലുവയില്‍ അതിഥി തൊഴിലാളിയുടെ അഞ്ചു വയസുകാരിയായ മകളെ ക്രൂരമായി പീഡിപ്പിച്ച് കൊന്നതിന് വധശിക്ഷ കാത്ത് കഴിയുന്ന അസഫാക് ആലത്തിന് ജയിലില്‍ മര്‍ദനം. സഹതടവുകാരനുമായി പ്രശ്‌നമുണ്ടക്കിയതിന് പിന്നാലെയാണ് മര്‍ദനമേറ്റത്. വിയൂര്‍ ജയിലിലെ സ്ഥിരം പ്രശ്‌നക്കാരനാണ് അസഫാക്ക്. നിരവധി തവണ ഉദ്യോഗസ്ഥരെ അടക്കം ആക്രമിച്ചിരുന്നു.
സഹതടവുകാരുമായും അസഫാക് സ്ഥിരം തല്ലുണ്ടാക്കുന്നതും പതിവാണ്. ഇന്നലെ രഹിലാല്‍ എന്ന തടവുകാരനുമായാണ് അസഫാക്ക് തല്ലുണ്ടാക്കിയത്. സ്പൂണ്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ തലയ്ക്കാണ് പരിക്കേറ്റത്. ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയ ശേഷം ജയിലില്‍ തിരികെ എത്തിച്ചിട്ടുണ്ട്. അതീവ സുരക്ഷാ ജയിലില്‍ പാര്‍പ്പിച്ചിരുന്ന രഹിലാലിനെ അവിടെ പ്രശ്‌നം ഉണ്ടാക്കിയതിന് തുടര്‍ന്നാണ് വിയൂരിലേക്ക് എത്തിച്ചത്. അസഫാക്കിന്റെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
2023 ജൂലൈ 28നാണ് അസഫാക് 5 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയത്. അന്നു രാത്രി തന്നെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജൂലൈ 29 ന് രാവിലെ ആലുവ മാര്‍ക്കറ്റ് പരിസരത്ത് ചാക്കില്‍ കെട്ടിയ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കേസില്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നു. 3 പോക്‌സോ കുറ്റങ്ങളില്‍ 5 ജീവപര്യന്തവും വിധിച്ചു. ഇതനുസരിച്ച് ജീവിതാവസാനംവരെ ജയിലില്‍ കഴിയണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here