പാനൂര്‍ ബോംബ് സ്‌ഫോടന കേസില്‍ സിപിഎമ്മിന് പങ്കില്ല; പക്ഷേ പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കി

2024 ഏപ്രില്‍ 5ന് നടന്ന കണ്ണൂര്‍ പാനൂര്‍ ബോംബ് സ്‌ഫോടന കേസിലെ പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കി സിപിഎം. ആളൊഴിഞ്ഞ വീട്ടില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്ഫോടനം നടന്ന് ഒരാള്‍ കൊല്ലപ്പെടുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കേസിലെ പ്രതിയായ അമല്‍ ബാബുവിനെയാണ് സിപിഎം പദവി നല്‍കിയിരിക്കുന്നത്. മീത്തലെ കുന്നോത്ത് പറമ്പ് ബ്രാഞ്ചിനെയാകും അമല്‍ നയിക്കുക. നിലവിലെ സെക്രട്ടറിക്ക് പ്രവര്‍ത്തിക്കാനുള്ള അസൗകര്യത്തെ തുടര്‍ന്നാണ് മാറ്റം.
അന്ന് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ അമലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ പാര്‍ട്ടി അന്വേഷണത്തിന് ഒടുവില്‍ തിരിച്ചെടുത്തു. എതിര്‍ ഗുണ്ടാസംഘത്തെ ആക്രമിക്കാനാണ് ബോംബ് ഉണ്ടാക്കിയതെന്നാണ് പോലീസ് കണ്ടെത്തിയത്. സ്ഫോടന ശേഷം ബാക്കിയായ ബോംബുകള്‍ ഒളിപ്പിച്ചത് അന്ന് ഡിവൈഎഫ്‌ഐയുടെ യൂണിറ്റ് സെക്രട്ടറിയായിരുന്ന അമലായിരുന്നു. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയതാണെന്ന് ആയിരുന്നു പാര്‍ട്ടി അന്ന് വിശദീകരിച്ചത്.
സ്‌ഫോടനത്തില്‍ മരിച്ച എലിക്കൊത്തന്റവിട ഷരില്‍ ഉള്‍പ്പെടെ 15 പേരാണ് കേസില്‍ പ്രതിയായത്. എല്ലാവരും സിപിഎം, ഡിവൈഎഫ്‌ഐ ബന്ധമുള്ളവരായിരുന്നു. പ്രതിയായതോടെ ഇവരെ സിപിഎം തള്ളിപ്പറഞ്ഞിരുന്നു. എന്നാല്‍ കൃത്യസമയത്ത് കുറ്റപത്രം നല്‍കാതെ ഇവര്‍ക്ക് ജാമ്യം ലഭിക്കാനുളള സൗകര്യം പോലീസ് ഒരുക്കി കൊടുത്തിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here