ഇറാനെ ആക്രമിച്ച് അമേരിക്ക; യുദ്ധം ഇനി എങ്ങോട്ട് ?

ഇറാനും ഇസ്രായേലും തമ്മിൽ നടന്നുകൊണ്ടിരുന്ന സംഘർഷങ്ങളിൽ അമേരിക്ക നേരിട്ട് ഇടപെട്ടിരുന്നു. ഇറാന്റെ ആണവ കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തിക്കൊണ്ടാണ് അമേരിക്ക യുദ്ധ രംഗത്തേക്ക് കടന്ന് വന്നിരിക്കുന്നത്. പസഫിക്കിലെ ഗുവാം ദ്വീപിൽ നിന്നും പറന്നുയർന്ന അമേരിക്കയുടെ ബി – 2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾ ഇറാനിലെ ഫോർഡോ, നതാൻസ്, എസ്ഫഹാൻ എന്നീ ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന വാർത്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെ മാധ്യമങ്ങളോട് പറയുകയായിരുന്നു.
ഇറാന്റെ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങൾ പൂർണമായും നശിക്കപ്പെട്ടിരിക്കുന്നു എന്നും ഇറാൻ സമാധാനത്തിന്റെ പാതയിലേക്ക് വന്നില്ലെങ്കിൽ അവർ ഇനിയും വലിയ ആക്രമണങ്ങൾ നേരിടേണ്ടി വരും എന്നും ട്രംപ് പറഞ്ഞു. ട്രംപിന്റേത് ചരിത്രത്തെ മാറ്റിമറിക്കുന്ന പക്വമായ ഇടപെടലെന്ന് നെതന്യാഹു അഭിപ്രായപ്പെട്ടു. നയതന്ത്രപരമായി യുദ്ധം അവസാനിപ്പിക്കുന്നതിന് രണ്ടാഴ്ച സമയം പറഞ്ഞിരുന്നെങ്കിലും അപ്രതീക്ഷിതമായി അമേരിക്ക ഇറാനിലേക്ക് ആക്രമണം നടത്തുകയായിരുന്നു.
ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ആക്രമണങ്ങളെ അപലപിച്ചു കൊണ്ട് രംഗത്ത് വന്നു. അമേരിക്ക ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് മേൽ നടത്തിയ ആക്രമണം അന്താരാഷ്ട്ര നിയമങ്ങൾക്ക് എതിരാണ് എന്ന് അദ്ദേഹം പറഞ്ഞു. ഇറാന് നേരെ ഉണ്ടായ ആക്രമണങ്ങൾക്ക് ശക്തമായ രീതിയിൽ മറുപടി നൽകുമെന്നും അദ്ദേഹം തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു. ആണവ കേന്ദ്രങ്ങൾ നേരത്തെ ഒഴിപ്പിച്ചിരുന്നുവെന്ന് ഇറാനിയൻ വൃത്തങ്ങൾ വ്യക്തമാക്കി.
ലോകരാജ്യങ്ങൾ വളരെ ആശങ്കയോടെയാണ് പശ്ചിമേഷ്യയിൽ നടക്കുന്ന സംഘർഷങ്ങളെ നോക്കി കാണുന്നത്. റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് ഇറാന് അനുകൂല നിലപാട് സ്വീകരിക്കുന്ന പ്രബല രാജ്യങ്ങങ്ങൾ. ചൈനയ്ക്ക് ആവശ്യമായ ക്രൂഡോയിലിന്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്നത് ഇറാനിൽ നിന്നുമാണ്. അതിനാൽ തന്നെ ചൈനയ്ക്ക് ഇറാനെ പിണക്കാനാകില്ല. റഷ്യ-ഉക്രൈൻ യുദ്ധത്തിൽ റഷ്യയെ ഏറ്റവുമധികം സഹായിച്ച രാജ്യം ഇറാനാണ്. ഇറാൻ നൽകിയ ഡ്രോണുകൾ ഉപയോഗിച്ച് യുക്രിനെതിരെ റഷ്യ വലിയ പോരാട്ടങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കരുതെന്ന് റഷ്യ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. മുന്നോട്ട് ഉണ്ടാകുന്ന യുദ്ധങ്ങളിൽ ഇറാൻ റഷ്യയുടെ സഹായം ഉണ്ടാകും.ഇറാനിൽ നടത്തിയ ആക്രമണത്തെ തുടർന്നുള്ള തിരിച്ചടികൾ അമേരിക്ക പ്രതീക്ഷിക്കുന്നുണ്ട്. അതിനാൽ തന്നെ അമേരിക്ക തങ്ങളുടെ നഗരങ്ങളിൽ സുരക്ഷാ വർധിപ്പിച്ചു. മത, സാംസ്കാരിക, നയതന്ത്ര കേന്ദ്രങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here