‘അമ്മ’യെ നയിക്കാൻ പെണ്മക്കൾ; പ്രസിഡന്റ് ശ്വേതാ മേനോൻ; ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ

താരസംഘടനയായ അമ്മയെ ഇനി നയിക്കുക വനിതകൾ. തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ആയി ശ്വേതാ മേനോൻ തെരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറിയായി കുക്കു പരമേശ്വരനെ തിരഞ്ഞെടുത്തു. ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണി ശിവപാൽ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റുമാരായി ജയൻ ചേർത്തലയും ലക്ഷ്മി പ്രിയയും വിജയിച്ചു. ജോയിന്റ് സെക്രട്ടറിയായി അൻസിബ ഹസൻ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് സ്ത്രീകൾക്ക് സംവരണമുള്ള സീറ്റിൽ സരയു
അഞ്ജലി നായർ, ആശ, നീന കുറുപ്പ് എന്നിവർ വിജയിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സന്തോഷ് കീഴാറ്റൂർ ,ടിനി ടോം,വിനു മോഹൻ,ഡോ റോണി ,കൈലാഷ്, ജോയ് മാത്യു, സിജോയ് വർഗീസ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേതാ മേനോന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആറുപേര്‍ പത്രിക നല്‍കിയിരുന്ന പ്രസിഡന്റ് സ്ഥാനത്തേക്ക് നാലുപേര്‍ പത്രിക പിന്‍വലിച്ചതോടെയാണ് ദേവന്‍-ശ്വേതാ മേനോന്‍ മത്സരത്തിന് വഴിയൊരുങ്ങിയത്.
ഇത്തവണ പോളിങ് ശതമാനത്തില്‍ വലിയ ഇടിവ് സംഭവിച്ചിരുന്നു. 233 വനിതാ അംഗങ്ങൾ ഉൾപ്പടെ സംഘടനയിലെ 507 അംഗങ്ങൾക്കാണ് വോട്ടവകാശമുള്ളത്. ഇതിൽ ആകെ 298 പേരാണ് ഇത്തവണ വോട്ട് ചെയ്തത്. കഴിഞ്ഞ തവണ 357 പേരായിരുന്നു വോട്ട് ചെയ്തത്. 70% ആയിരുന്നു പോളിങ്. എന്നാൽ ഇത്തവണ കടുത്ത മത്സരം നടന്നിട്ടും ആകെ 58% ആണ് ഇത്തവണത്തെ പോളിങ് ശതമാനം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here