ബ്രിട്ടാസ് ആട്ടിൻതോലിട്ട ചെന്നായ എന്ന് പെന്തക്കോസ്ത് നേതാക്കൾ!! അരോചകവും അലമ്പുമാണ് ഇവരുടെ പ്രാർത്ഥനകളെന്ന് സിപിഎം എംപി

പെന്തക്കോസ്തുകാരുടെ പ്രാർത്ഥന അരോചകവും അനാവശ്യവുമാണ് എന്ന് സിപിഎം കേന്ദ്ര കമ്മറ്റി ക്ഷണിതാവും രാജ്യസഭാംഗവുമായ ജോൺ ബ്രിട്ടാസ് പറഞ്ഞതിനെതിരെ പ്രതിഷേധവുമായി പെന്തക്കോസ്ത് സഭകൾ. ഹിന്ദിയിലെ പ്രശസ്ത യൂട്യൂബറായ സംദിഷ് ഭാട്ടിയയുടെ (Samdish Bhatia) ‘അൺഫിൽറ്റേർഡ്’ എന്ന പ്രോഗ്രാമിൽ പങ്കെടുത്തു കൊണ്ടാണ് രാജ്യത്തെ പെന്തക്കോസ്ത് വിശ്വാസികളെ അധിക്ഷേപിക്കുന്ന പ്രസ്താവന ബ്രിട്ടാസ് നടത്തിയത്. കഴിഞ്ഞ മാസം അവസാനത്തിലാണ് ബ്രിട്ടാസുമായുള്ള അഭിമുഖം സംദിഷ് നടത്തിയത്. ഒട്ടുമിക്ക പെന്തക്കോസ്ത് സഭകളും അവരുടെ സംഘടനകളും പ്രതിഷേധവുമായി രംഗത്തിറങ്ങി. ഇതിനോടകം ഏഴര ലക്ഷം പേർ ഈ അഭിമുഖം കണ്ടുകഴിഞ്ഞു.
പഞ്ചാബിലെ അറിയപ്പെടുന്ന പെന്തക്കോസ്ത് പ്രാസംഗികനായ പാസ്റ്റർ ബജീന്ദറിനെക്കുറിച്ച് കേട്ടിട്ടുണ്ടോ എന്ന് സംദീഷ് ചോദിച്ചപ്പോഴാണ് ബ്രിട്ടാസ് പെന്തക്കോസ്ത് പ്രാർത്ഥനാ രീതികൾക്കെതിരെ സംസാരിച്ചത്. “ഈ പെന്തക്കോസ്തുകാരുടേത് അധിക പ്രസംഗമാണ്. എല്ലാ തെരുവുകളിലും പോയി ബൈബിൾ വായിക്കുക, ഇതൊക്കെ കാണുക എന്നൊക്കെ വിളിച്ചുപറഞ്ഞ് ബഹളം കൂട്ടുകയും അലമ്പുണ്ടാക്കുകയും ചെയ്യുക. ഏതൊരു പ്രവർത്തിയും അധികമായാൽ നന്നല്ല. ഞാൻ ഇതിനെ പിന്തുണക്കുന്നില്ല. ഉച്ചത്തിലുള്ളതും സംഘടിതവുമായ ഇത്തരം പ്രാർത്ഥനാ രീതികളോട് യോജിപ്പില്ല” -ബ്രിട്ടാസ് അഭിമുഖത്തിൽ വ്യക്തമാക്കിയത് ഇങ്ങനെ. വിശ്വാസവും പ്രാർത്ഥനയും ഒക്കെ സ്വകാര്യവും വ്യക്തിയുടെ ആന്തരികമായ അനുഭവവും ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു വിശ്വാസസമൂഹത്തെ അപമാനിച്ച് ജോണ്‍ ബ്രിട്ടാസ് എംപി നടത്തിയ പരാമര്‍ശത്തില്‍ വേദനയുണ്ടെന്ന് ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭയുടെ (ഐപിസി) കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. “എല്ലാ വിശ്വാസ സമൂഹങ്ങളേയും ഉള്‍ക്കൊള്ളാന്‍ കഴിയുന്നവരാകണം രാഷ്ട്രീയ നേതാക്കള്‍. വിശ്വാസത്തിൻ്റെ പേരിൽ ആര്‍ക്കും അംഗീകരിക്കാന്‍ കഴിയാത്ത വിധം പെരുമാറുന്നവരുണ്ട്. ഞങ്ങള്‍ കൈയ്യടിക്കുകയും പാട്ട് പാടുകയും മാത്രമാണ് ചെയ്യുന്നത്. ബ്രിട്ടാസിന്റെ അഭിമുഖം മുഴുവനായി കണ്ടിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചെറിയ ഭാഗമാണ് കണ്ടത്. അതുകൊണ്ട് വിശദമായ അഭിപ്രായം പറയുന്നില്ല. അദ്ദേഹം അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ തിരുത്തണമെന്നാണ് ആവശ്യപ്പെടുന്നത്” -പാസ്റ്റർ വിശദീകരിച്ചു. രാജ്യത്തെ ഏറ്റവും വലിയ പെന്തക്കോസ്ത് സഭയാണ് ഇന്ത്യൻ പെന്തക്കോസ്ത് ചർച്ച്.
Also Read: ‘ലിക്വിഡ് ഫയർ’, ഭക്തിയുടെ പേരിൽ പുതിയ തട്ടിപ്പ്; പെന്തക്കോസ്ത് വിശ്വാസികൾക്കിടയിൽ പുതിയ കൾട്ട്
പെന്തക്കോസ്തുകാരെ പുച്ഛിക്കുകയും അവഹേളിക്കുകയും ചെയ്ത ജോൺ ബ്രിട്ടാസ് മാപ്പു പറയണമെന്നും, പറഞ്ഞ വാക്കുകൾ പിൻവലിക്കണമെന്നും പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ (പിസിഐ) നാഷണൽ കൗൺസിൽ ആവശ്യപ്പെട്ടു. ഒരു മതത്തിൽ വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനും ഏത് പൗരനും ഭരണഘടന അനുവാദം നൽകുമ്പോൾ ഇത്തരം പ്രസ്താവന അപലപനീയമാണ്. കേരളത്തിൽ ന്യൂനപക്ഷ സംരക്ഷകരെന്ന് അവകാശപ്പെടുകയും ഡൽഹിയിലെത്തി ന്യൂനപക്ഷ വിരുദ്ധത പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്. പെന്തക്കോസ്തുകാരെ മൊത്തമായി ആക്ഷേപിക്കുന്നതാണ് ഈ പ്രസ്താവന. അത് പിൻവലിക്കണമെന്ന് പിസിഐ നാഷണൽ പ്രസിഡൻ്റ് പാസ്റ്റർ കെ ജെ ജോസഫും സെക്രട്ടറി ജോജി ഐപ്പ് മാത്യൂസും ആവശ്യപ്പെട്ടു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here