കേരള ഹൈക്കോടതിയെ എടുത്തിട്ട് കുടഞ്ഞ് സുപ്രീം കോടതി; ക്രിമിനല്‍ കേസില്‍ നേരിട്ട് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് മറ്റൊരിടത്തും കാണാനാകില്ല

ക്രിമിനല്‍ കേസുകളില്‍ നേരിട്ട് ജാമ്യം അനുവദിക്കുന്നതിന്റെ പേരില്‍ കേരള ഹൈക്കോടതിക്ക് സുപ്രീം കോടതി വിമര്‍ശനം. സെഷന്‍സ് കോടതിയെ സമീപിക്കാതെ നേരിട്ട് ഫയല്‍ ചെയ്യുന്ന മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ പരിഗണിക്കുന്നത് ശരിയായ നടപടിയല്ല. രാജ്യത്തെ മറ്റൊരു ഹൈക്കോടതിയിലും സമാനമായ നടപടി നിലനില്‍ക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതിയുടെ നടപടി.
ഹൈക്കോടതി രജിസ്ട്രാര്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയക്കുകയും ചെയ്തു. കൂടാതെ വിഷയം പരിശോധിക്കാന്‍ അമികസ്‌ക്യൂരിയായി സീനിയര്‍ അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂതറയെ നിയമിക്കുകയും ചെയ്തു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. ബിഎന്‍എസ്എസിന്റെ 482-ാം വകുപ്പ് പ്രകാരം നേരിട്ട് ഫയല്‍ ചെയ്യുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നല്ല പ്രവണതയല്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
കേരളത്തില്‍ നിന്നുള്ള ഒരു കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ഈ നിര്‍ണായക ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. ക്രിമനല്‍ കേസുകളുടെ വസ്തുതകള്‍ മനസിലാക്കിയല്ല പലപ്പോഴും ഹൈക്കോടതി ഇടപെടലുകള്‍ ഉണ്ടാകുന്നത്. നിയമപരാമായി ഇത്തരം ഹര്‍ജികള്‍ പരിഗണിക്കുന്നത് തെറ്റല്ല. എന്നാല്‍ ക്രിമിനല്‍ കേസുകളിലെ വസ്തുതകള്‍ അറിയാവുന്നത് സെഷന്‍സ് കോടതികള്‍ക്കാണ്. അത് പരിഗണിക്കണം. കേസില്‍ ഒക്ടോബര്‍ 14 ന് വിശദ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here