ആന്റണി രാജുവിന് വന്‍ തിരിച്ചടി; തൊണ്ടി മുതല്‍ തിരിമറിക്കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

മുന്‍മന്ത്രിയും എംഎല്‍എയുമായ ആന്റണിരാജു തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ കുറ്റക്കാരന്‍. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നിര്‍ണായക വിധി പറഞ്ഞിരിക്കുന്നത്. അട്ടിമറിക്കാന്‍ ഏറെ ശ്രമങ്ങള്‍ നടന്ന കേസിലാണ് വിധി വന്നിരിക്കുന്നത്. ഗൂഡാലോചനയും തെളിവുനശിപ്പിക്കലും തെളിഞ്ഞതായി കോടതി കണ്ടെത്തി. അറ് വകുപ്പുകളിലാണ് കുറ്റക്കാരൻ എന്ന് കണ്ടെത്തിയിരിക്കുന്നത്.
1990 ഏപ്രില്‍ നാലിന് ലഹരിമരുന്നുമായി തിരുവനന്തപുരത്ത് പിടിയിലായ വിദേശിയെ രക്ഷിക്കാന്‍ കേസിലെ തൊണ്ടിവസ്തുവായ അടിവസ്ത്രം വെട്ടിതയ്ച്ചു ചെറുതാക്കി എന്ന് കണ്ടെത്തിയാണ് ആന്റണി രാജുവിനെ പ്രതിയാക്കിയത്. കോടതിയിലെ തൊണ്ടി സെക്ഷന്‍ ക്ലാര്‍ക്കായിരുന്ന കെ.എസ്.ജോസ് കൂട്ടുപ്രതിയായി. 2006ല്‍ പോലീസ് കുറ്റപത്രം കൊടുത്ത കേസ് രണ്ടു കോടതികളിലായി 16 വര്‍ഷം വിചാരണയില്ലാതെ കെട്ടിക്കിടന്നു. പ്രതികള്‍ ഹാജരാകാതെ ഒളിച്ചുകളിച്ചതാണ് കാരണമെന്ന് 2022ല്‍ പുറത്ത് വന്നതോടെ ആണ് കേസിന് വീണ്ടും ജീവന്‍ വച്ചത്.
ഒരു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നായിരുന്നു നെടുമങ്ങാട് കോടതിയിലെ അന്തിമവാദം പൂര്‍ത്തിയാക്കിയതും വിധി പറഞ്ഞിരിക്കുന്നത്. .പ്രോസിക്യൂഷന്റെ ആവശ്യത്തിനൊപ്പം സ്വകാര്യ ഹര്‍ജിയും കണക്കിലെടുത്ത് ഐപിസി 465, 468 എന്നീ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് കേസിന്റെ വിചാരണ പൂര്‍ത്തിയാക്കിയത്. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ആന്റണി രാജുവിന് എതിരെ ചുമത്തിയിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here