വൈറ്റിലയിലെ ആര്‍മി ഫ്‌ളാറ്റുകള്‍ പൊളിച്ചേ തീരൂ; വീണ്ടും ഇടപെട്ട കോടതിയുടെ കണ്ടെത്തല്‍ ഇതാണ്…..

വൈറ്റിലയിലെ ആര്‍മി ഫ്‌ളാറ്റിന്റെ ബി, സി ടവറുകള്‍ പൊളിച്ച് പുനര്‍ നിര്‍മ്മിക്കുന്നതില്‍ നിര്‍ണായക ഇടപെടല്‍ നടത്തി ഹൈക്കോടതി. പൊളിക്കാനുള്ള നടപടികളുമായി ജില്ലാഭരണകൂടത്തിന് മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച നിര്‍ദേശം കോടതി ജില്ലാ കളക്ടര്‍ക്ക് കൈമാറി. ഫ്‌ളറ്റുകള്‍ പൊളിച്ചുമാറ്റി പുനര്‍ നിര്‍മിക്കണമെന്നുള്ള ഉത്തരവില്‍ കോടതി നേരത്തെ വകയിരുത്തിയത് 175 കോടി രൂപയാണ്. നിര്‍മാതാക്കളായ ആര്‍മി വെല്‍ഫയര്‍ ഹൗസിങ് ഓര്‍ഗനൈസേഷന്‍ ഈ തുക നല്‍കണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.
എന്നാല്‍ കളക്ടറുടെ അധ്യക്ഷതയില്‍ രൂപീകരിച്ച സമിതി നടത്തിയ പഠനത്തില്‍ കോടതി നിശ്ചയിച്ച തുക അപര്യാപ്തമാണെന്ന് വിലയിരുത്തി. തുടര്‍ന്ന്, ദൗത്യത്തിനായി ഏകദേശം 211.49 കോടി രൂപ വേണ്ടിവരും. അതാകട്ടെ വാടകയിനത്തില്‍ നല്‍കേണ്ട തുകയ്ക്ക് പുറമേയാണിതെന്നും വ്യക്തമാക്കി കളക്ടര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
എന്നാല്‍ വാടകയുടെ കാര്യത്തില്‍ അന്തിമതീരുമാനം ആകുന്നതു വരെ ജില്ലാ കളക്ടര്‍ക്ക് കാത്തിരിക്കേണ്ടതില്ലായെന്നും കോടതി നിര്‍ദേശിച്ചു. ഒഴിപ്പിക്കല്‍ നടപടികളുമായി താംസക്കാര്‍ സഹകരിക്കണമെന്നും സുരക്ഷയാണ് പ്രധാനമെന്നും കോടതി പറഞ്ഞു. വാടക തുക വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here