ഒറ്റയ്ക്ക് ചൂലുമായി അരവിന്ദ് കേജ്‌രിവാളും സംഘവും; ഇന്ത്യാ മുന്നണി വിട്ട് എഎപി; മോദിയും രാഹുലും ഭായി ഭായിയെന്ന് വിമര്‍ശനം

ഇന്ത്യാ മുന്നണിയില്‍ നിന്ന് പുറത്ത് പോയി ആം ആദ്മി പാര്‍ട്ടി. ഇനിയുള്ള തിരഞ്ഞെടുപ്പികളില്‍ ഒറ്റയ്ക്ക് മത്സരിക്കും എന്നാണ് പ്രഖ്യാപനം. രാഷ്ട്രീയകാര്യ സമിതിയിലാണ് നിര്‍ണായക തീരുമാനം എഎപി എടുത്തത്. മുന്നണിയില്‍ അംഗമായതു കൊണ്ട് പാര്‍ട്ടിക്ക് രാഷ്ട്രീയമായ ഒരു നേട്ടവും ഉണ്ടാകുന്നില്ലെന്ന വിലയിരുത്തലിലാണ് പുറത്തേക്ക് പോകുന്നത്.
കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ സഖ്യത്തിലാണെന്ന ഗുരുതര ആരോപണമാണ് എഎപി ഉയര്‍ത്തുന്നത്. സഖ്യം വിട്ടതിന് പിന്നാലെ എഎപി നേതാക്കള്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉന്നയിക്കുന്നത്. മോദിക്ക് രാഷ്ട്രീയമായി ഗുണം ചെയ്യുന്ന പ്രസ്താവനകളാണ് രാഹുല്‍ ഗാന്ധി നടത്തുന്നത്. അതിന് പകരമായ ഗാന്ധി കുടുംബത്തെ ജയിലിലേക്ക് പോകുന്നതില്‍ നിന്ന് മോദി രക്ഷിക്കുന്നതായി എഎപി നേതാവ് അനുരാഗ് ധണ്ട ആരോപിച്ചു. എക്‌സില്‍ പങ്കുവച്ച് കുറിപ്പിലായിരുന്നു ഈ വിമര്‍ശനം.
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു വേണ്ടി മാത്രമാണ് ഇന്ത്യാ മുന്നണി രൂപീകരിച്ചത് എന്നാണ് സഖ്യം വിട്ടതിന് എഎപി നല്‍കുന്ന വിശദീകരണം. സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ഇനി എഎപി ഒറ്റയ്ക്ക് മത്സരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലും ഗുജറാത്തിലും ഹരിയാനയിലും എഎപി ഇന്ത്യാ മുന്നണിക്കൊപ്പമായിരുന്നു മത്സരിച്ചത്. എന്നാല്‍ പഞ്ചാബ്, ഹരിയാന, ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ പരസ്പരം മത്സരിച്ചിരുന്നു.
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയോടെ എഎപി രാഷ്ട്രീയമായി തകര്‍ന്ന് അവസ്ഥയിലാണ്. അവിടെ നിന്നും പാര്‍ട്ടിയെ കരകയറ്റാനുളള ശ്രമത്തിന്റെ ഭാഗമായാണ് അരവിന്ദ് കേജ്‌രിവാളും സംഘവും. അതിന് ഒറ്റയ്ക്ക് നില്‍ക്കുന്നതാണ് നല്ലത് എന്ന നിലപാടിലാണ് എഎപി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here