മതപരിവര്‍ത്തനം ആരോപിച്ച് കന്യാസ്ത്രീയെ ഓടുന്ന ട്രെയിനില്‍ നിന്ന് പിടിച്ചിറക്കി ബജ്രംഗ് ദള്‍; ബിജെപിയുടെ ഒഡീഷയില്‍ ക്രൈസ്തവ പീഡനം തുടര്‍ക്കഥ

ബിജെപി ഭരിക്കുന്ന ഒഡീഷയില്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന കന്യാസ്ത്രീയേയും ഒപ്പമുണ്ടായിരുന്ന മൂന്ന് പെണ്‍കുട്ടികളേയും മതപരിവര്‍ത്തനം ആരോപിച്ച് ഒരു സംഘം ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ട്രെയിനില്‍ നിന്ന് പിടിച്ചിറക്കി ആക്രമിച്ചു. പോലീസ് സാന്നിധ്യത്തില്‍ ക്രൂരമായ മാനസിക പീഡനത്തിനാണ് ഇവര്‍ ഇരയായത്. മെയ് 31 ന് പാതിരാത്രിയിലാണ് സംഭവം നടന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇവരെ വിട്ടയച്ചത്. കഴിഞ്ഞ ദിവസമാണ് രണ്ട് മലയാളി വൈദികരെ ഒഡീഷയില്‍ ഹിന്ദുത്വ പ്രവര്‍ത്തകര്‍ തല്ലിച്ചത്. ക്രൈസ്തവ വേട്ട തുടര്‍ക്കഥയായിട്ടും ഒഡീഷ യിലെ ബിജെപി ഭരണകൂടം അക്രമികള്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് കാത്തലിക് കണക്ട് (Catholic connect ) എന്ന ന്യൂസ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒഡീഷയിലെ ബഹ്‌റാംപൂര്‍ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോളി ഫാമിലി സന്യാസിനി സമൂഹത്തില്‍പ്പെട്ട 29കാരിയായ കന്യാസ്ത്രീ രചന നായിക്കാണ് പൊതുമധ്യത്തില്‍ വെച്ച് അത്യന്തം ഹീനമായ അധിക്ഷേപം നേരിടേണ്ടി വന്നത്. ബഹ്‌റാംപൂരില്‍ ( Berhampur ) നിന്ന് കഴിഞ്ഞ ശനിയാഴ്ച (മെയ് 31) രാത്രി ജാര്‍സഗുഡയിലേക്ക് റൂര്‍ക്കല രാജധാനി എക്‌സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്യുമ്പോഴാണ് ഒരു സംഘം ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ സഭാ വസ്ത്രം ധരിച്ചിരിക്കുന്ന കന്യാസ്ത്രീയേയും മൂന്ന് പെണ്‍കുട്ടികളേയും പെട്ടത്. ഇവര്‍ക്കൊപ്പം കന്യാസ്ത്രീയുടെ പ്രായപൂര്‍ത്തിയാവാത്ത ഇളയ സഹോദരനും ഉണ്ടായിരുന്നു.
ബഹ്‌റാംപൂരിലെ സഭയുടെ സ്ഥാപനത്തില്‍ അവധിക്കാല ക്ലാസുകളില്‍ പങ്കെടുത്ത ശേഷം ഇവര്‍ മടങ്ങുകയായിരുന്നു. ട്രെയിനില്‍ വെച്ച് ഇവരെ കണ്ട ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ വളഞ്ഞുവെച്ച് ചോദ്യം ചെയ്യാനൊരുങ്ങുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അതിനുശേഷം ബലമായി രാത്രി 11 മണിക്ക് ഖോര്‍ദ (Khorda) സ്റ്റേഷനില്‍ പിടിച്ചിറക്കി. കുട്ടിക്കടത്ത് നടത്തുന്നതിന് പുറമെ മതപരിവര്‍ത്തനം നടത്തുകയാണെന്നും ആരോപിച്ച് ഇവര്‍ക്ക് നേരെ ആക്രോശിച്ചു. ഖോര്‍ദ സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. പ്രായപൂര്‍ത്തിയായെന്ന് തെളിയിക്കുന്ന മൂന്ന് പെണ്‍കുട്ടികളുടെയും ആധാര്‍ രേഖകള്‍ കാണിച്ചിട്ടും കുട്ടിക്കടത്താണെന്ന് പറഞ്ഞ് ബഹളം കൂട്ടി. സ്റ്റേഷനിലെ റെയില്‍വെ ജീവനക്കാരുടേയും റെയില്‍വെ പോലീസിന്റേയും സാന്നിധ്യത്തിലായിരുന്നു പാതിരാത്രിയിലെ പരസ്യ വിചാരണയും അധിക്ഷേപവും നടന്നത്.
കന്യാസ്ത്രിയടക്കം അഞ്ചു പേരെയും റെയില്‍വെ സംരക്ഷണ സേനയുടെ ഓഫീസിലെത്തിച്ചിട്ടും ബജ്രംഗ് ദള്‍ പ്രവര്‍ത്തകരുടെ ഭീഷണി തുടര്‍ന്നു. ജനിച്ച കാലം മുതല്‍ തങ്ങള്‍ കത്തോലിക്ക സഭ വിശ്വാസികളാണെന്ന് പറഞ്ഞിട്ടും അതൊന്നും വിശ്വസിക്കാനോ രേഖകള്‍ പരിശോധിക്കാനോ പോലീസും തയ്യാറായില്ല. അര്‍ദ്ധരാതിയില്‍ സ്റ്റേഷനില്‍ വെച്ച് സ്ത്രീകള്‍ക്ക് നേരെ അധിക്ഷേപം തുടര്‍ന്നിട്ടും ഇവര്‍ക്ക് സംരക്ഷണം നല്‍കാതെ നോക്കി നില്‍ക്കുകയാണ് പോലീസ് ചെയ്തത്.

ഇതിനിടെ രചന നായിക്ക് തന്റെ സന്യാസിനി സമൂഹത്തിന്റെ ഓഫീസിലെ അധികാരികള്‍ക്ക് മെസേജ് അയക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ഫോണ്‍ പിടിച്ചെടുത്തു. പിറ്റേന്ന് രാവിലെ ( ജൂണ്‍1) എട്ടു മണിയോടെ ഒരു സംഘം റെയില്‍വെ സംരക്ഷണ പോലീസ് സംഘമെത്തി ഇവരെ മറ്റൊരു ഓഫീസിലേക്ക് കൊണ്ടുപോയി. വിവരമറിഞ്ഞെത്തിയ കന്യാസ്ത്രിയുടേയും പെണ്‍കുട്ടികളുടേയും മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ വെച്ചും ഭീഷണിയും അധിക്ഷേപവും തുടര്‍ന്നു. സംഭവമറിഞ്ഞെത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകരും വനിത അഭിഭാഷകരുമായ സുജാത ജേന, ക്ലാര ഡിസൂസ, സെബാറ്റി സോറന്‍ എന്നിവര്‍ പെണ്‍കുട്ടികളെ അനാവശ്യമായി തടങ്കലില്‍ വെച്ചതിനെ ചോദ്യം ചെയ്തു. രേഖാമൂലം ഒരു പരാതിയോ എഫ്‌ഐആറോ ഇല്ലാത്തതും അഭിഭാഷകര്‍ ചൂണ്ടിക്കാണിച്ചതോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തി. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാമെന്ന ഉറപ്പില്‍ കന്യാസ്ത്രിയേയും കൂട്ടരേയും ഒന്നര ദിവസത്തെ ഭീഷണിക്കും പരസ്യമായ അധിക്ഷേപങ്ങള്‍ക്കും ശേഷം വിട്ടയച്ചു.
2021 മാര്‍ച്ച് മാസം ഒഡീഷയില്‍ നിന്ന് ഡല്‍ഹിക്ക് പോവുക ആയിരുന്ന നാല് കന്യാസ്ത്രീകള്‍ക്ക് ട്രെയിനില്‍ വെച്ച് സമാനമായ രീതിയില്‍ അതിക്രമം നേരിടേണ്ടി വന്നിരുന്നു. ഇവരേയും മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു ഒരു സംഘം ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ത്സാന്‍സി റെയില്‍വെ സ്റ്റേഷനില്‍ പിടിച്ചിറക്കി ഭീഷണിപ്പെടുത്തിയത്.

ഇക്കഴിഞ്ഞ ആഴ്ചയാണ് ഒഡീഷയിലെ സാംബല്‍പൂരില്‍ വെച്ച് ഒരു സംഘം അക്രമികള്‍ മലയാളി വൈദികരായ ഫാ. ലീനസ് പുത്തന്‍വീട്ടില്‍ (90) ഫാ. സില്‍വിന്‍ കളത്തില്‍ (43) എന്നിവരെ കുച്ചിന്‍ഡ ചര്‍വാച്ചിയില്‍ കാര്‍മല്‍ നികേതന്‍ ആശ്രമത്തില്‍ വെച്ച് അതിക്രൂരമായി അക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ വൈദികര്‍ ഇപ്പോള്‍ മഞ്ഞുമ്മല്‍ സെയ്ന്റ് ജോസഫ്‌സ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൈകളും കാലും കെട്ടിയിട്ട് വായില്‍ തുണി കുത്തിത്തിരുകി അക്രമികള്‍ ക്രൂരമായി മര്‍ദിച്ചുവെന്ന് വൈദികര്‍ വെളിപ്പെടുത്തിയിരുന്നു.

ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് കിടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണെന്ന് ഇവരെ സന്ദര്‍ശിച്ചപ്രതിപക്ഷ നേതാവ് വി ഡി സതീശനോട് ഫാദര്‍ ലീനസ് പറഞ്ഞിരുന്നു. മേയ് 23-ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അക്രമിസംഘം എത്തിയത്. ഏഴുപേരാണ് മുറികളിലെത്തിയത്. നാലുപേര്‍ പുറത്തു നില്‍ക്കുകയായിരുന്നു. പണം ചോദിച്ചായിരുന്നു അക്രമം. 30,000 രൂപയും പ്രിന്ററും പിയാനോയും അക്രമികള്‍ കൊണ്ടുപോയെന്ന് അദ്ദേഹം പറഞ്ഞു.
ഒഡീഷയില്‍ ക്രിസ്ത്യാനികള്‍ക്കും വൈദികര്‍ക്കും നേരെ ഹിന്ദുത്വ ശക്തികള്‍ അക്രമം അഴിച്ചു വിടുന്നത് പതിവായിക്കഴിഞ്ഞിട്ടും പോലീസ് കേസെടുക്കാന്‍ പോലും ചെയ്യാറില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here