ആറ്റുകാല്‍ കുത്തിയോട്ടത്തിലെ ശ്രീലേഖയുടെ നിലപാട് തിരിഞ്ഞു കൊത്തുന്നു; ഹിന്ദു സംഘടനകളോട് ചോദ്യമുയർത്തി സന്ദീപ് വാര്യര്‍

മുന്‍ ഡിജിപി ആര്‍ ശ്രീലേഖയെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമംഗലം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയായി ബിജെപി പ്രഖ്യാപിച്ചതിന് പിന്നാലെ അവരുടെ മുൻ നിലപാടുകൾ ചർച്ചയാക്കി കോൺഗ്രസ്. ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ടം സംബന്ധിച്ച് നടത്തിയ ശ്രീലേഖ മുമ്പ് നടത്തിയ പരാമര്‍ശം ചര്‍ച്ചയാക്കിയത് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ ആണ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപ് വിഷയം ഉന്നയിച്ചിരിക്കുന്നത്.

ആചാരത്തിന്റെ പേരില്‍ കുട്ടികളെ ശാരീരികമായും മാനസികമായും പീഡനത്തിന് ഇരയാക്കുകയാണ് കുത്തിയോട്ടത്തിലൂടെ ചെയ്യുന്നത് എന്നായിരുന്നു ശ്രീലേഖയുടെ വിമര്‍ശനം.

“ദേവീപ്രീതിക്കായി കുട്ടികളുടെ ചോര വരെ എടുക്കുന്ന പ്രാകൃതമായ രീതി ക്രിമിനല്‍ കുറ്റമാണ്. ഇത് അവസാനിപ്പിക്കാന്‍ ഭക്തരും ക്ഷേത്രഭാരവാഹികളും തയ്യാറാകണം. കുട്ടികളുടെ അനുമതി പോലുമില്ലാതെയാണ് മാതാപിതാക്കളും ക്ഷേത്ര ഭാരവാഹികളും ഗൂഢാലോചന നടത്തി അവരെ പീഡിപ്പിക്കുന്നത്, കുത്തിയോട്ടത്തെ ആണ്‍കുട്ടികളുടെ തടവറയെന്ന് പറയേണ്ടി വരും. നിയമപ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇത്. ഇതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ആറ്റുകാല്‍ വിശ്വാസിയായ താന്‍ ഇത്തവണ പൊങ്കാല അര്‍പ്പിക്കുന്നില്ല”, എന്നിങ്ങനെ ആയിരുന്നു ശ്രീലേഖ തന്റെ ബ്ലോഗിലൂടെ പ്രഖ്യാപിച്ചത്.

ശ്രീലേഖയുടെ ഈ പരാമര്‍ശത്തിന് പിന്നാലെ ബാലാവകാശ കമ്മീഷന്‍ അന്ന് കുത്തിയോട്ടത്തിന് എതിരെ കേസെടുത്തിരുന്നു. പിന്നാലെ സംഘപരിവാര്‍ സംഘടനകള്‍ മുസ്ലിം സമുദായത്തിലെ സുന്നത്ത് കല്ല്യാണത്തിനെതിരെ പരാതി നല്‍കി. ഇതോടെ ബാലാവകാശ കമ്മീഷന്‍ വെട്ടിലാവുകയും ചെയ്തു.

ഈ വിവാദമാണ് സന്ദീപ് കുത്തിപ്പൊക്കി എടുത്തിരിക്കുന്നത്. ആറ്റുകാല്‍ പൊങ്കാല കുത്തിയോട്ടത്തിനെതിരെ ബാലാവകാശ കമ്മീഷനെക്കൊണ്ട് കേസെടുപ്പിച്ച ആര്‍ ശ്രീലേഖക്ക് വേണ്ടിയാണോ പ്രവര്‍ത്തിക്കുന്നത് എന്നാണ് സന്ദീപ് തിരുവനന്തപുരത്തെ ഹിന്ദു സംഘടനാ പ്രവര്‍ത്തകരോട് ചോദിച്ചിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top