ഭര്‍ത്താവിന്റെ കുടംബത്തെ ഇല്ലാതാക്കാന്‍ വിഷ കൂണ്‍ കറിയുണ്ടാക്കി സത്കാരം; ഓസ്‌ട്രേലിയയിലെ ജോളി കുറ്റക്കാരി; ശിക്ഷ പിന്നീട്

കൂടത്തായിയിലെ ജോളിയുടെ മാതൃകയില്‍ ഭര്‍ത്താവിന്റെ കുടുംബത്തെ കൂട്ടക്കൊല നടത്താന്‍ ശ്രമിച്ച സ്ത്രീ കുറ്റക്കാരിയെന്ന് കണ്ടെത്തി ഓസ്‌ട്രേലിയന്‍ കോടതി. ഓണ്‍ലൈനില്‍ ഓഡര്‍ ചെയ്ത് വരുത്തിയ വിഷക്കൂണ്‍ ഉപയോഗിച്ച് കറിയുണ്ടാക്കി വിളമ്പിയാണ് ഭര്‍ത്താവിന്റെ ബന്ധുക്കളെ കൊലപ്പെടുത്താന്‍ ഓസ്‌ട്രേലിയക്കാരിയായ എറിന്‍ പാറ്റേഴ്സണ്‍ ശ്രമിച്ചത്. മൂന്നുപേരാണ് വിഷ കൂണായ ഡെത്ത് ക്യാപ് കൂണ്‍ കറി കഴിച്ച് മരിച്ചത്.
ബന്ധുക്കളെ ക്ഷണിച്ച് വരുത്തി വിരുന്ന് നല്‍കുകയായിരുന്നു. എറിന്റെ ഭര്‍ത്താവായ സൈമണിന്റെ മാതാപിതാക്കളായ ഡോണ്‍, ഗെയില്‍ പാറ്റേഴ്സണ്‍, ഗെയിലിന്റെ സഹോദരി ഹീതര്‍ വില്‍ക്കിന്‍സണ്‍ എന്നിവരാണ് മരിച്ചത്. ഹീതറിന്റെ ഭര്‍ത്താവ് ഇയാന്‍ വില്‍ക്കിന്‍സണും വിഷ ബാധയേറ്റു. എന്നാല്‍ നീണ്ട ചികിത്സക്ക് ഒടുവില്‍ രക്ഷപ്പെടുക ആയിരുന്നു.
2023 ജൂലൈ 29നാണ് എറിന്‍ വിരുന്ന് സംഘടിപ്പിച്ചത്. ഏറെ നാളുകളായി എറിനും സൈമണും അകന്ന് കഴിയുകയായിരുന്നു. തന്റെ ഗര്‍ഭാശ കാന്‍സറിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എന്ന് പറഞ്ഞാണ് ഭര്‍ത്താവിനേയും കുടുംബത്തേയും ക്ഷണിച്ചത്. എന്നാല്‍ സൈമണ് വിരുന്നില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് മാത്രമാണ് സൈമണ്‍ രക്ഷപ്പെട്ടത്.
അബദ്ധത്തിലാണ് വിഷക്കൂണ്‍ ഭക്ഷണത്തില്‍ വീണത് എന്നാണ് എറിന്‍ വാദിച്ചത്. എന്നാല്‍ ആസൂത്രണം ചെയ്ത് വിഷക്കൂണ്‍ ചേര്‍ത്തതാണെന്ന് കണ്ടെത്തിയിരുന്നു. എറിന്റെ ശിക്ഷ പിന്നീട് വിധിക്കും.
മാരകമായ ഫംഗസുകള്‍ അടങ്ങിയതാണ് ഡെത്ത് ക്യാപ് കൂണുകള്‍. മധുരവും സുഗന്ധവുമുള്ള ഇവ കരളിനെയും വൃക്കകളെയും നശിപ്പിക്കുകയാണ് ചെയ്യുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here