ഇന്ത്യക്ക് ഇത് അഭിമാന നിമിഷം; ശുഭാംശു ശുക്ലയും സംഘവും ഭൂമി തൊട്ടു..

ശുഭാംശു ശുക്ലയും സംഘവും ബഹിരാകാശം കീഴടക്കി തിരിച്ചെത്തി. അമേരിക്കന്‍ തീരത്ത് തെക്കന്‍ കാലിഫോര്‍ണിയയിലെ പസഫിക് സമുദ്രത്തിലാണ് ഡ്രാഗണ്‍ പേടകം വിജയകരമായി ഇറക്കിയത്. ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലക്കു പുറമെ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്.
സംഘത്തെ ഉടൻ തന്നെ ഹൂസ്റ്റണിലെ ജോണ്‍സൺ സ്‌പേസ് സെന്ററിലേക്ക് കൊണ്ടുപോവും. മെഡിക്കല്‍ വിദഗ്ധരുടെ നിരീക്ഷണത്തില്‍ യാത്രികര്‍ ഒരാഴ്ച അവിടെ താമസിക്കും. അതിനുശേഷം മാത്രമേ ഇവരെ പുറത്തേക്ക് വിടൂ. കഴിഞ്ഞ ദിവസമാണ് സംഘത്തെയും വഹിച്ചുള്ള ക്രൂ ഡ്രാഗണ്‍ പേടകം ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്തത്. പക്ഷെ ആശയവിനിമയത്തിൽ ഉണ്ടായ തകരാര്‍ കാരണം 10 മിനിറ്റ് താമസിച്ചാണ് പ്രക്രിയ പൂര്‍ത്തിയാക്കിയത്.
ജൂൺ 26-നാണ് ആക്സിയം 4 ദൗത്യ സംഘം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. ദൗത്യത്തിന്റെ ഭാഗമായി 60 ഓളം പരീക്ഷണങ്ങളും സംഘം പൂർത്തിയാക്കി. ഇതിൽ 7 പരീക്ഷണങ്ങൾ ഐഎസ്ആർഒയ്ക്ക് വേണ്ടിയാണ് നടത്തിയത്. ഈ പരീക്ഷണങ്ങൾ വിജയകരമായെന്നും ഐഎസ്ആർഒ വ്യക്തമാക്കി. ഭൂമിയിലേക്ക് തിരിക്കുന്നതിന് മുമ്പ് നടത്തിയ ജല പരീക്ഷണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ബഹിരാകാശത്ത് എത്തിയ രണ്ടാമത്തെ ഇന്ത്യക്കാരനാണ് ശുഭാംശു. അദ്ദേഹത്തിന്റെ യാത്രക്കായി ഇന്ത്യ ചിലവിട്ടത് 550 കോടിയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here