ഈ ഗുണ്ടകളെ നിലയ്ക്കു നിര്‍ത്തണം; ബജ്‌റംഗ്ദളിനെ നിരോധിക്കണമെന്ന് രാജ്ദീപ് സര്‍ദേശായി

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ഉത്തരേന്ത്യയില്‍ അഴിഞ്ഞാടുന്ന ബജ്‌റംഗ്ദളിനെ നിരോധിക്കണം എന്ന ആവശ്യവുമായി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി. ഇന്ത്യാ ടുഡേ ടിവി ചാനലിന്റെ കണ്‍സള്‍ട്ടിംഗ് എഡിറ്ററാണ് രാജ്ദീപ് സര്‍ദേശായി. അക്രമികളായ ഈ സംഘടനയെ നിരോധിക്കണമെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.

ബഹുസ്വര ഇന്ത്യയെന്ന, രാജ്യത്തിന്റെ മഹത്തായ മൂല്യത്തിന് നിരന്തരം നാണക്കേട് വരുത്തുകയാണ് ഈ ഗുണ്ടകള്‍. ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് എതിരെ രാജ്യത്തുടനീളം അക്രമണങ്ങള്‍ അഴിച്ചുവിട്ട സംഘപരിവാര്‍ സംഘടനകളിലൊന്നായ ബജ്‌റംഗ്ദള്‍, കഴിഞ്ഞ ദിവസം യുപിയിലെ ബറേലിയില്‍ നടത്തിയ അതിക്രമത്തിന്റെ വിഡിയോ പങ്കുവെച്ചാണ് രാജ്ദീപ് കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്. ബറേലിയില്‍ ഒരു റെസ്റ്ററന്റില്‍ ഹിന്ദു മതസ്ഥയായ കൂട്ടുകാരിയുടെ ബര്‍ത്ത് ഡേ വിരുന്നില്‍ പങ്കെടുക്കാനെത്തിയ രണ്ട് മുസ്ലിം സഹപാഠികളെ ഒരു കൂട്ടം ബജ്‌റംഗ്ദളുകാര്‍ ക്രൂരമായി മര്‍ദിച്ചിരുന്നു. ‘ജയ് ശ്രീറാം’ വിളികളുമായെത്തിയ അക്രമി സംഘം ‘ലവ് ജിഹാദ്’ ആരോപിച്ചാണ് ഇവരെ വളഞ്ഞിട്ട് മര്‍ദിച്ചത്.
എന്നാല്‍, മര്‍ദ്ധനത്തിരയായ യുവാക്കളുടെ പേരില്‍ ക്രമസമാധാനം തകര്‍ത്തെന്നാരോപിച്ച് ബറേലി പൊലീസ് കേസെടുത്തത് വലിയ ചര്‍ച്ചയായിട്ടുണ്ട്. അക്രമത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കുറ്റക്കാരായ ചിലര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് നിര്‍ബന്ധിതരായി. വുകയായിരുന്നു. നിത്യേനയെന്നോണം, വടക്കേ ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ പ്രത്യേകിച്ചും ബജ്‌റംഗ്ദള്‍ ഗുണ്ടകള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമവുമായി രംഗത്തെത്തിയിരിക്കുകയാണെന്ന് രാജ് ദീപ് കുറ്റപ്പെടുത്തുന്നു.
വഴിയോരങ്ങളില്‍ ക്രിസ്മസ് തൊപ്പികളും (സാന്താക്ലോസ് പാപ്പയുടെ തലപ്പാവ്) മറ്റ് ആഘോഷ സാമഗ്രികളും വില്‍ക്കുന്നവരെ തീവ്രഹിന്ദു സംഘടനയില്‍പ്പെട്ടവര്‍ ആട്ടിയോടിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് രാജ്ദീപ് പാപ്പയുടെ തൊപ്പി ധരിച്ച് വാര്‍ത്ത വായിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here