ബാങ്ക് അക്കൗണ്ടുകളിൽ നാല് നോമിനികളെ വരെ ചേർക്കാം; പുതിയ നിയമം നവംബർ 1 മുതൽ പ്രാബല്യത്തിൽ

ബാങ്കിങ് മേഖലയിൽ വരുന്നത് വലിയ മാറ്റം. 2025 നവംബർ 1 മുതൽ ഒരു അക്കൗണ്ടിൽ നാല് പേരെ വരെ നോമിനിയായി ഉൾപ്പെടുത്താൻ സാധിക്കും. ബാങ്കിംഗ് നിയമ ഭേദഗതി നിയമം (Banking Laws Amendment Act, 2025)ലെ പ്രധാന വ്യവസ്ഥകളാണ് അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരുന്നത്.
നോമിനേഷൻ (Nomination) സൗകര്യം കൂടുതൽ ലളിതവും സുതാര്യവുമാക്കുക, അക്കൗണ്ട് ഉടമയുടെ മരണശേഷം ക്ലെയിം തീർപ്പാക്കുന്നത് വേഗത്തിലാക്കുക എന്നിവ ലക്ഷ്യമിട്ടാണ് കേന്ദ്ര ധനമന്ത്രാലയം ഈ ഭേദഗതി കൊണ്ടുവന്നത്. പുതിയ നിയമപ്രകാരം സേവിങ്സ് അക്കൗണ്ടുകൾ, സ്ഥിര നിക്ഷേപങ്ങൾ (FD), ലോക്കറുകൾ, എന്നിവയ്ക്ക് 4 നോമിനികളെ വരെ ചേർക്കാൻ സാധിക്കും. ഒരേ സമയത്തുള്ള (Simultaneous) നോമിനേഷനോ, അല്ലെങ്കിൽ പിന്തുടർച്ചയായ (Successive) നോമിനേഷനോ തിരഞ്ഞെടുക്കാം.
എന്നാൽ, ഒരേസമയം ഒന്നിലധികം പേരെ നോമിനിയായി ചേർക്കുമ്പോൾ, ഓരോ നോമിനിക്കും എത്ര ശതമാനം തുക ലഭിക്കണമെന്ന് വ്യക്തമായി രേഖപ്പെടുത്തണം. നോമിനികൾക്കുള്ള ഓഹരിയുടെ ആകെ തുക 100% ആയിരിക്കണം. ഇത് തർക്കങ്ങളില്ലാതെ തുക വീതിക്കുന്നത് എളുപ്പമാക്കും. ഒരു നിക്ഷേപകൻ പലതവണയായി ഒന്നിലധികം പേരെ നോമിനിയായി നിശ്ചയിക്കുകയാണെങ്കിൽ, ഇതിൽ, ആദ്യത്തെ നോമിനി മരിച്ചാൽ മാത്രമേ, തൊട്ടടുത്തയാൾക്ക് ക്ലെയിം ചെയ്യാൻ അവകാശം ലഭിക്കൂ. ഇത്തരത്തിൽ നാല് പേരെ വരെ പിന്തുടർച്ചാവകാശികളായി നിശ്ചയിക്കാം.
എന്നാൽ നിക്ഷേപ അക്കൗണ്ടുകൾക്ക് (Deposit Accounts) ഒരേ സമയമുള്ള (Simultaneous) നോമിനേഷനോ, പിന്തുടർച്ചയായ (Successive) നോമിനേഷനോ തിരഞ്ഞെടുക്കാൻ ഉപഭോക്താവിന് സ്വാതന്ത്ര്യമുണ്ട്. സേഫ് കസ്റ്റഡിയിലുള്ള വസ്തുക്കൾക്കും സേഫ്റ്റി ലോക്കറുകൾക്കും തുടർച്ചയായ (Successive) നോമിനേഷൻ മാത്രമേ അനുവദനീയമാവുകയുള്ളൂ
ഈ മാറ്റങ്ങൾ എല്ലാ ബാങ്കിങ് സ്ഥാപനങ്ങളിലും ഒരേപോലെ നടപ്പാക്കുന്നതിനായി ‘ബാങ്കിംഗ് കമ്പനീസ് (nomination) നിയമങ്ങൾ, 2025’ ഉടൻ പ്രസിദ്ധീകരിക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. പുതിയ നോമിനേഷൻ സൗകര്യം വഴി നിക്ഷേപകർക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് നോമിനികളെ തിരഞ്ഞെടുക്കാനും ബാങ്കിംഗ് സംവിധാനത്തിലുടനീളം കാര്യക്ഷമത ഉറപ്പാക്കാനും കഴിയും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here