കൈവിട്ടുപോയ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ച് ഏഷ്യാനെറ്റ് ന്യൂസ്; നാലാഴ്ചത്തെ മേധാവിത്തം റിപ്പോര്‍ട്ടര്‍ ടിവിക്ക് നഷ്ടമായത് അഞ്ച് പോയിന്റിന്

വാര്‍ത്താ ചാനലുകളുടെ ഓട്ടമത്സരത്തില്‍ നഷ്ടപ്പെട്ടു പോയ സ്വര്‍ണമെഡല്‍ ഏഷ്യാനെറ്റ് ന്യൂസ് തിരിച്ചുപിടിച്ചു. നാലാഴ്ചയായി ഒന്നാം സ്ഥാനത്ത് നിന്ന റിപ്പോര്‍ട്ടര്‍ ടിവിയെ പിന്നാലാക്കിയാണ് നഷ്ടപ്പെട്ട സിംഹാസനത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് എത്തിയത്. 23 മത്തെ ആഴ്ചയിലെ ബാര്‍ക്ക് റേറ്റിംഗില്‍ എല്ലാ സെഗ്‌മെന്റിലും ഏഷ്യാനെറ്റ് ആധിപത്യം നേടി. റിപ്പോര്‍ട്ടര്‍ ടിവിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
റിപ്പോര്‍ട്ടര്‍ ടിവിയെ അഞ്ച് പോയിന്റ് വ്യത്യാസത്തിന് പിന്നിലാക്കിയാണ് ഏഷ്യാനെറ്റ് മുന്നേറിയത്. പ്രധാന സെഗ്മെന്റായ ‘കേരള ഓള്‍’ വിഭാഗത്തിലെ കണക്കുകള്‍ പ്രകാരം, ഏഷ്യാനെറ്റ് ന്യൂസ് കഴിഞ്ഞ ആഴ്ചയെക്കാള്‍ 0.90 പോയിന്റിന്റെ വര്‍ദ്ധന നേടി. റിപ്പോര്‍ട്ടര്‍ ടിവി 86.43 പോയിന്റിലേക്ക് താഴ്ന്നു. 5.11 പോയിന്റിന്റെ കനത്ത ഇടിവാണ് ഉണ്ടായിരിക്കുന്നത്.
മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന 24 ന്യൂസ്് 76.16 പോയിന്റുമായി സ്ഥിരം സ്ഥാനം നിലനിര്‍ത്തി. കഴിഞ്ഞ ആഴ്ചത്തേക്കാള്‍ 0.88 പോയിന്റിന്റെ വര്‍ദ്ധനയുണ്ട്. നാലും അഞ്ചും സ്ഥാനങ്ങള്‍ മനോരമ ന്യൂസും മാതൃഭൂമി ന്യൂസും നിലനിര്‍ത്തി. ഈ ആഴ്ചയിലെ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത് കൈരളി ന്യൂസ് ആണ്. 2.65 പോയിന്റിന്റെ വര്‍ദ്ധനയോടെ 18.79 പോയിന്റുമായി എട്ടാം സ്ഥാനത്തേക്ക് എത്തി. റേറ്റിംഗില്‍ വലിയ ഇടിവ് സംഭവിച്ച ജനം ടിവിയുമായുള്ള (19.16) അന്തരം ഗണ്യമായി കുറയ്ക്കാനും കഴിഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസിന് അവരുടെ സ്ഥിരം പ്രേക്ഷകരുടെ പിന്തുണയിലാണ് ഒന്നാം സ്ഥാനം തിരികെ പിടിക്കാന്‍ സാധിച്ചത്. വാര്‍ത്താ ലോകം സാധാരണ നിലയിലേക്ക് മടങ്ങുമ്പോള്‍ പരമ്പരാഗത പ്രേക്ഷകര്‍ ഏഷ്യാനെറ്റ് ന്യൂസില്‍ വിശ്വാസം അര്‍പ്പിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒപ്പം അവരുടെ വാര്‍ത്തകള്‍ക്കുള്ള വിശ്വാസ്യതയും ആധികാരികതയും മറികടക്കാന്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് കഴിയാത്തത് വലിയ തിരിച്ചടിയാണ്. മിക്കപ്പോഴും റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്തകള്‍ ഏകപക്ഷീയവും പക്ഷപാതപരവുമാണെന്ന വിമര്‍ശനങ്ങള്‍ റേറ്റിംഗില്‍ പിന്നോക്കം പോകാന്‍ ഇടയാക്കിയെന്നും വിലയിരുത്തലുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here