രഹസ്യഭാഗത്ത് ഒളിപ്പിച്ച് കൊണ്ടുവരുന്ന കുപ്പി കൈനീട്ടി വാങ്ങണം, പണം നല്‍കണം; ബെവ്‌കോയുടെ പരീക്ഷണത്തില്‍ വലഞ്ഞ് ജീവനക്കാര്‍

പ്ലാസ്റ്റിക് ബോട്ടില്‍ മദ്യത്തിന് ഇരുപത് രൂപ നിക്ഷേപം വാങ്ങുന്ന ബെവ്‌കോയുടെ പരീക്ഷണ പദ്ധതിയില്‍ വലഞ്ഞ് ജീവനക്കാര്‍. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലെ പത്ത് ഔട്‌ലെറ്റുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കിയത്. എന്നാല്‍ ഇതിനെ നേരിടാന്‍ മദ്യം വാങ്ങാന്‍ എത്തുന്നവര്‍ നടത്തുന്ന തന്ത്രങ്ങളാണ് ജീവനക്കാരെ കുഴയ്ക്കുന്നത്.
ഇരുപത് രൂപ അധികം നല്‍കി വാങ്ങുന്ന മദ്യത്തിന്റെ കുപ്പി തിരികെ നല്‍കിയാല്‍ ഈ പണം തിരികെ നല്‍കുന്നതാണ് പദ്ധതി. 20 നഷ്ടപ്പെടാതിരിക്കാന്‍ മദ്യം വാങ്ങി പുറത്തിറങ്ങിയാലുടന്‍ കൈയിലുള്ള മറ്റൊരു ബോട്ടിലില്‍ മദ്യം മാറ്റിയ കുപ്പി തിരികെ നല്‍കുന്നതാണ് പ്രധാനമായും എല്ലാവരും പയറ്റുന്ന രീതി. കിലോമീറ്ററുകള്‍ സഞ്ചരിച്ച് തിരിച്ച് വരാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഇത്.
രഹസ്യഭാഗത്ത് കുപ്പി ഒളിപ്പിച്ചാണ് പലരും മദ്യം വാങ്ങി പോകുന്നതും തിരികെ കുപ്പി എത്തിക്കുന്നതും. ഇത് കൈനീട്ടി വാങ്ങേണ്ട ഗതികേടിലാണ് ഉദ്യോഗസ്ഥര്‍. ഇതിലൂടെ രോഗങ്ങള്‍ പടരുമെന്ന ആശങ്കയിലാണ് ഇവര്‍. കൂടാതെ കുപ്പി തിരികെ ശേഖരിക്കാന്‍ കുടുംബശ്രീയില്‍ നിന്നും പ്രത്യേകം ജീവനക്കാരെ നിയമിക്കുമെന്ന പ്രഖ്യാപനം നടപ്പായില്ല. ഇതോടെ വില്‍പ്പന, കുപ്പിക്ക് മുകളില്‍ സ്റ്റിക്കറൊട്ടിക്കല്‍, രസീത് നല്‍കല്‍, ഒഴിഞ്ഞ കുപ്പി ശേഖരിക്കല്‍, നിക്ഷേപം തിരികെ നല്‍കല്‍ എല്ലാം കൂടി ജീവനക്കാര്‍ വലയുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here