കുപ്പി കളയണ്ട; വില തന്ന് തിരിച്ചെടുക്കാൻ ബെവ്‌കോ

ഒഴിഞ്ഞ മദ്യക്കുപ്പികൾ ഇനി എറിഞ്ഞ് കളയണ്ട. മദ്യ വിൽപ്പന ശാലകളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കാൻ ആലോചന. മദ്യക്കുപ്പികൾ ചെറിയ പ്രതിഫലത്തോടെ തിരിച്ചെടുക്കാനാണ് ബിവറേജസ് കോർപ്പറേഷൻ ആലോചിക്കുന്നത്. വഴിയോരത്തും ജലാശയങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലുമെല്ലാം കുമിഞ്ഞ് കൂടുന്ന മദ്യകുപ്പികൾ പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതിനെ തുടർന്നാണ് നടപടി.
ബോട്ടിൽ ബൂത്തുകളിലൂടെ ശേഖരിക്കുന്ന കുപ്പികൾ പുനരുപയോഗിക്കുന്നതിലൂടെ മദ്യനിർമാണ കമ്പനികൾക്ക് ചിലവ് ചുരുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. നിലവിൽ പുതിയ പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ചുള്ള ചർച്ചകൾ പ്രാരംഭഘട്ടത്തിലാണ്. പ്രതിവർഷം ബെവ്കോയുടെ 284 ഔട്ട്‌ലെറ്റുകളിലൂടെ 51 കോടി കുപ്പി മദ്യമാണ് വിൽക്കുന്നത്. ഉപയോഗശേഷം ഭൂരിഭാഗം കാലിക്കുപ്പികളും അലക്ഷ്യമായി ഉപേക്ഷിക്കപ്പെടുകയാണ് പതിവ്. ഇതിനുള്ള പ്രതിവിധിയായാണ് ചെറിയ പ്രതിഫലത്തോടെ കുപ്പികൾ തിരിച്ചെടുക്കുന്നതിനെക്കുറിച്ച് ബെവ്കോ ആലോചിക്കുന്നത്.
Also Read : കുടിയൻമാരെ പിഴിഞ്ഞ്, മദ്യകമ്പനികളെ ചേർത്തുപിടിച്ച് സർക്കാർ; ഒറ്റയടിക്ക് കൂട്ടിയത് 341 ബ്രാൻഡുകളുടെ വില
മദ്യ കുപ്പികൾ മൂലം ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി കേരള സർക്കാർ മുൻപും പല പദ്ധതികളും രൂപീകരിച്ചിരുന്നെങ്കിലും അവ പ്രവർത്തിക തലത്തിൽ നടത്തിപ്പിലാക്കപ്പെട്ടിരുന്നില്ല. ഗ്ലാസ് കുപ്പികളിൽ മദ്യം വിൽക്കാമെന്ന് സർക്കാർ മുൻപ് ആലോചിച്ചിരുന്നു. വിവാഹങ്ങൾ, ഹോട്ടലുകൾ, മലയോര മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഹൈക്കോടതി പ്ലാസ്റ്റിക് കുപ്പികൾ നിരോധിച്ചതിന്റെ പശ്ചാത്തലത്തിലായായിരുന്നു തീരുമാനം. തമിഴ്‌നാട്ടിൽ, ഒരു ക്വാർട്ടർ ബോട്ടിൽ തിരികെ നൽകുമ്പോൾ, ഉപഭോക്താവിന് മദ്യ ബില്ലിൽ 10 രൂപയുടെ കുറവ് ലഭിക്കും. ഔട്ട്ലെറ്റുകൾ വഴി ഒഴിഞ്ഞ കുപ്പികൾ തിരികെ ശേഖരിക്കുന്ന തമിഴ്‌നാട് മാതൃക അനുകരിക്കാനും ആലോചനയിൽ ഉണ്ടായിരുന്നു. പക്ഷെ മദ്യ കമ്പനികളുടെ എതിർപ്പ് കാരണം അത് നടപ്പിലാക്കാൻ കഴിഞ്ഞില്ല.
Also Read : ചിഴേസ് ജവാന്‍, വില്‍പ്പനയില്‍ സൂപ്പര്‍ ഹിറ്റ്; ഉത്പാദനവും വര്‍ദ്ധിപ്പിച്ചു
ഹരിത കേരള മിഷൻ വഴി പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുന്നതിനുള്ള പദ്ധതി ബെവ്കോ എംഡി നേരത്തെ സർക്കാരിന് സമർപ്പിച്ചിരുന്നു. 2017ൽ ക്ലീൻ കേരള കമ്പനി വഴി പ്ലാസ്റ്റിക് മദ്യക്കുപ്പികൾ ശേഖരിക്കാൻ തീരുമാനിച്ചിരുന്നു, പക്ഷേ പദ്ധതി വിജയിച്ചില്ല. ഒരു ഫുൾ ബോട്ടിൽ മദ്യം പ്ലാസ്റ്റിക് കുപ്പിയിൽ നിറയ്ക്കാൻ 9 രൂപയും ഗ്ലാസ് കുപ്പിയിൽ നിറയ്ക്കാൻ 38 രൂപയും ചിലവാകുമെന്ന് മദ്യ കമ്പനികൾ സർക്കാരിനെ അറിയിച്ചിരുന്നു. ആളുകൾ കുപ്പികൾ തിരികെ നൽകിയാൽ സാമ്പത്തിക ആശങ്കകൾ പരിഹരിക്കപ്പെടും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here