ബിവറേജസിലേക്ക് പോകുമ്പോള്‍ 20 രൂപ അധികം കരുതുക; പ്ലാസ്റ്റിക് ബോട്ടിലില്‍ മദ്യം ലഭിക്കാന്‍ ഡെപ്പോസിറ്റ് കൊടുക്കണം

ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നും പ്ലാസ്റ്റിക് ബോട്ടിലില്‍ മദ്യം വാങ്ങാന്‍ ഡെപ്പോസിറ്റ് നല്‍കണം. പ്ലാസ്റ്റിക് വിരുദ്ധ നടപടികളുടെ ഭാഗമായാണ് ഡെപ്പോസിറ്റ് വാങ്ങുന്നത്. 20 രൂപയാണ് ഡെപ്പോസ്റ്റ് വാങ്ങുന്നത്. മദ്യം വാങ്ങിയ ഔട്ട്‌ലെറ്റില്‍ തന്നെ ബോട്ടില്‍ തിരിച്ചെത്തിച്ചാല്‍ ഈ രൂപ മടക്കിക്കിട്ടും. എന്നാല്‍ എല്ലാ ഔട്ട്‌ലെറ്റിലും കാലി ബോട്ടില്‍ തിരികെ വാങ്ങുന്ന സംവിധാനം ഉണ്ടാകും എന്ന് കോര്‍പ്പറേഷന്‍ വ്യക്തമാക്കിയിട്ടില്ല. ഇതോടെ ചിലയിടങ്ങളില്‍ എങ്കിലും മദ്യത്തിന് 20 രൂപ അധികം നല്‍കേണ്ട അവസ്ഥയാകും ഉണ്ടാവുക.
തമിഴ്നാട് വിജയകരമായി നടപ്പിലാക്കിയ പദ്ധതിയാണ് കേരളത്തിലും നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ബോട്ടിലിലെ ക്യൂആര്‍ കോഡ് പരിശോധിച്ചാകും തിരിച്ചെടുക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. എല്ലാ അളവിലുമുള്ള കുപ്പികള്‍ക്കും ഇതു ബാധകമാകമാണ്. ആദ്യഘട്ടത്തില്‍ സെപ്റ്റംബര്‍ മുതല്‍ തിരുവനന്തപുരത്തും കണ്ണൂരുമാണ് പദ്ധതി നടപ്പാക്കുക.
800 രൂപയ്ക്കു താഴെ വിലയുള്ള ഏതു മദ്യം വാങ്ങിയാലും ഈ ഡെപ്പോസിറ്റ് നല്‍കണം.ജനുവരിയില്‍ സംസ്ഥാനത്താകെ ഇതു നടപ്പാക്കുമെന്ന് എക്‌സൈസ് മന്ത്രി എംബി രാജേഷ് അറിയിച്ചു. 800 രൂപയ്ക്കു മുകളില്‍ വിലയുള്ള എല്ലാ മദ്യം ഗ്ലാസ് ബോട്ടിലുകളില്‍ വിതരണം ചെയ്യാനാണ് തീരുമാനം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here