ആര്‍എസ്എസുകാരനായ ഗവര്‍ണര്‍ക്കെതിരെ മിണ്ടാതെ മുഖ്യമന്ത്രി; ലഭിച്ച അവസരത്തില്‍ ആഞ്ഞടിച്ച് സിപിഐ; ഭാരതാംബ ചിത്രത്തില്‍ വിവാദം കൊഴുക്കുന്നു

അടിമുടി ആര്‍എസ്എസുകാരനായ രാജേന്ദ്ര ആര്‍ലേക്കര്‍ ഗവര്‍ണറായി കേരളത്തില്‍ എത്തിയതു മുതല്‍ പ്രതീക്ഷിച്ചിരുന്ന കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. രാജ്ഭവനിലെ ഔദ്യോഗിക ചടങ്ങില്‍ കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചതില്‍ പ്രതിഷേധിച്ച് കൃഷിമന്ത്രി പി പ്രസാദ് ചടങ്ങ് ബഹിഷ്‌കരിച്ചതില്‍ തുടങ്ങിയ വിവാദം സിപിഐയുടെ കടുത്ത നിലപാടോടെ പുതിയ തലങ്ങളിലേക്ക് കടക്കുകയാണ്. രാജ്ഭവനെ ആര്‍എസ്എസ് കേന്ദ്രമാക്കി എന്ന പ്രചരണമാണ് സിപിഐ നടത്തുന്നത്. കൂടാതെ രാഷ്ട്രപതിക്ക് പരാതി നല്‍കി വിവാദത്തെ ദേശീയ ശ്രദ്ധയിലും എത്തിക്കുന്നുണ്ട്.

Also Read: രാജ്ഭവനിലെ ഭാരതാംബ ചിത്രവിവാദത്തിൽ വിട്ടുവീഴ്ചയില്ലാതെ ഗവർണർ; ഫോട്ടോകൾ പുറത്തുവിട്ട് രാജ്ഭവന്‍

മുഖ്യമന്ത്രി പിണറായി വിജയും സിപിഎമ്മും ഗവര്‍ണറോട് മൃദുസമീപനം പുലര്‍ത്തുമ്പോഴാണ് സിപിഐയുടെ ഈ കടുത്ത നിലപാട്. ഗവര്‍ണറെ അധികം പ്രകോപിപ്പിക്കാതെ മുന്നോട്ടുപോകാൻ മുഖ്യമന്ത്രി പാടുപെടുന്നുണ്ട്. മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കൊണ്ട് ഉണ്ടായത് പോലൊരു പ്രതിസന്ധി മുഖ്യമന്ത്രി ആഗ്രഹിക്കുന്നില്ല എന്ന് വ്യക്തമാണ്. തടവുകാരെ വിടാനുള്ള മന്ത്രിസഭാ തീരുമാനം മടക്കിയും നിയമസഭ പാസാക്കിയ ബില്‍ പിടിച്ചുവച്ചും ഗവര്‍ണര്‍ പ്രകോപനം സൃഷ്ടിച്ചെങ്കിലും മുഖ്യമന്ത്രി കാര്യമായി പ്രതികരിച്ചില്ല. ആര്‍എസ്എസ് നേതാവിനെ രാജ്ഭവനില്‍ എത്തിച്ച് പ്രഭാഷണം നടത്തിയിട്ടും വലിയ വിമര്‍ശനം ഒന്നും ഉണ്ടായില്ല.

മുഖ്യമന്ത്രിയുടെ ജന്‍മദിനത്തിന് ക്ലിഫ് ഹൗസില്‍ എത്തി സമ്മാനം നല്‍കി ഒന്നിച്ചുപോകാം എന്ന സന്ദേശം ഗവര്‍ണറും നല്‍കി. അങ്ങനെ മുന്നോട്ടു പോകുമ്പോഴാണ് പൊടുന്നനെ ഉണ്ടായ ഭാരതാംബ വിവാദം. സിപിഐ ശക്തമായ നിലപാട് എടുത്തതോടെ മുഖ്യമന്ത്രിക്കും പിന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയായി. അതോടെയാണ് രാജ്ഭവനിലെ സര്‍ക്കാര്‍ പരിപാടി ദര്‍ബാര്‍ ഹാളിലേക്ക് മാറ്റാന്‍ തീരുമാനം എടുത്തത്. യഥാർത്ഥത്തിൽ സിപിഐയുടെ ആവശ്യത്തിന് മുഖ്യമന്ത്രിക്ക് വഴങ്ങേണ്ടി വന്നു എന്നതാണ് സത്യം. ഏറ്റവും ഒടുവിൽ, ഭരണഘടനാ വിരുദ്ധമായ നടപടി സ്വീകരിച്ച ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന ആവശ്യവും കൂടി സിപിഐ ഉന്നയിച്ചു കഴിഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top