കാവി കൊടിയേന്തിയ ഭാരതാംബയെ വിട്ടൊരു കളിക്കില്ല ഗവര്‍ണര്‍; യോഗാദിനാഘോഷം തുടങ്ങിയതും ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി

രാജ്ഭവനില്‍ നടക്കുന്ന എല്ലാ ചടങ്ങുകളിലും കാവി കൊടിയേന്തിയ ഭാരാതാംബയുടെ ചിത്രം ഉണ്ടാകുമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പറഞ്ഞത് വെറുംവാക്കല്ല. ഇന്ന് യോഗാദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലും ഭാരതാംബയുടെ ചിത്രം ഇടംപിടിച്ചു. ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി നിലവിളക്ക് കൊളുത്തിയ ശേഷമാണ് ഗവര്‍ണര്‍ യോഗ തുടങ്ങിയത്.

മന്ത്രിമാരും രാജ്ഭവനും തമ്മില്‍ വലിയ തര്‍ക്കം നടക്കുന്നതിനിടയിലാണ് എല്ലാ ചടങ്ങിലും ഭാരതാംബയുടെ ചിത്രം സ്ഥാപിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്. ഇന്നത്തെ പരിപാടി രാജ്ഭവന്‍ സംഘടിപ്പിച്ചത് ആയതിനാല്‍ എതിര്‍പ്പ് ഉന്നയിക്കാന്‍ ആരും ഉണ്ടായിരുന്നില്ല.

ആദ്യം കൃഷിമന്ത്രി പി പ്രസാദാണ് ഭാരതാംബയുടെ ചിത്രം വച്ചതില്‍ എതിര്‍പ്പ് ഉന്നയിച്ചത്. മന്ത്രി പരിപാടിയില്‍ പങ്കെടുത്തില്ല. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് രണ്ടാമത് എതിര്‍പ്പ് ഉന്നയിച്ചത്. രാജ്ഭവനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എത്തി എതിര്‍പ്പ് പരസ്യമായി ഉന്നയിച്ച ശേഷം ഇറങ്ങി പോവുകയും ചെയ്തു. ഇതിൽ മുഖ്യമന്ത്രിക്കും ചീഫ്സെക്രട്ടറിക്കും കത്തയച്ച് പ്രതിഷേധം അറിയിക്കാനാണ് ഗവർണറുടെ തീരുമാനം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here