ബിഹാര്‍ തിരിച്ചടിക്ക് പിന്നാലെ പ്രചാരണതന്ത്രം മാറ്റിപ്പിടിച്ച് കോണ്‍ഗ്രസ്… വിമര്‍ശിക്കാന്‍ പോലും ജനപ്രിയപദ്ധതികളെ പരാമര്‍ശിക്കരുത്

തിരഞ്ഞെടുപ്പില്‍ പ്രചാരണ തന്ത്രങ്ങള്‍ പൂര്‍ണ്ണമായി പൊളിച്ചെഴുതണമെന്ന് സംസ്ഥാന കോണ്‍ഗ്രസിന് നിര്‍ദ്ദേശം. സര്‍ക്കാരിന്റെ പ്രവര്‍congress highcommandത്തനങ്ങളെ വിമര്‍ശിക്കുന്നതിന് അപ്പുറം അവരെ പ്രതിക്കൂട്ടിലാക്കുന്നതും, സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ കൈയിലെടുക്കുന്നതുമായ പ്രചാരണ തന്ത്രങ്ങള്‍ക്ക് ഊന്നല്‍ നല്‍കണം. വിമര്‍ശിക്കാനായി പോലും സര്‍ക്കാരിന്റെ വികസന, ജനപ്രിയ പദ്ധതികളെ പരാമര്‍ശിക്കരുത്. പ്രസംഗങ്ങളില്‍ ഉള്‍പ്പെടെ ഇക്കാര്യങ്ങള്‍ ഒരു കാരണവശാലും പറയാന്‍ പാടില്ല. മറിച്ച് ശബരിമല സ്വര്‍ണ്ണപാളി കവര്‍ച്ച പോലെ പൊതുജനത്തിന്റെ ധാര്‍മികരോഷം ഉണര്‍ത്തുന്ന വിഷയങ്ങള്‍ കൂടുതല്‍ സജീവമായി നിര്‍ത്തണമെന്നും കോണ്‍ഗ്രസിന്റെ പ്രചാരണ തന്ത്രങ്ങള്‍ തയാറാക്കുന്ന ഏജന്‍സി നിര്‍ദ്ദേശം നല്‍കി.
ബിഹാറില്‍ തിരഞ്ഞെടുപ്പ് തിരിച്ചടി കൂടി കണക്കിലെടുത്താണ് ഈ നിര്‍ദ്ദേശം ഹൈക്കമാന്‍ഡു വഴി സംസ്ഥാന നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ശബരിമല നട തുറക്കുന്ന ഇന്ന് വാര്‍ഡുതലത്തില്‍ കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ചതും. ഇത്തരം വിഷയങ്ങള്‍ സജീവമായി നിലനിര്‍ത്തുക എന്നതാണ് ഇനിയുള്ള ദിവസങ്ങളില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്യേണ്ടത് എന്നാണ് ലഭിച്ചിട്ടുള്ള നിര്‍ദ്ദേശം.
ബീഹാറില്‍ കോണ്‍ഗ്രസിന്റെ പ്രചാരണതന്ത്രം ആകെ പാളിയെന്ന വിലയിരുത്തല്‍ ഹൈക്കമാന്‍ഡിനുണ്ട്. തട്ടിപ്പായിരുന്നെങ്കിലും തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് അവിടെ സ്ത്രീകള്‍ക്ക് 10,000 രൂപ ഒറ്റതവണയായി നല്‍കുന്ന പദ്ധതി മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെയൊക്കെ കോണ്‍ഗ്രസ് ശക്തമായി പ്രചാരണവും നടത്തി. ഇത് തട്ടിപ്പാണെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ഇതെല്ലാം നിര്‍ത്തലാക്കും എന്ന പ്രതീതിയാണ് ഇതോടെ ഉണ്ടായത്. അതുകൊണ്ട് മഹാഗഡ്ബന്ധന്‍ സഖ്യത്തെ പരാജയപ്പെടുത്തണമെന്ന എന്‍ഡിഎയുടെ പ്രചാരണത്തിന് അനുകൂലമായി ജനം ചിന്തിച്ചു എന്ന വിലയിരുത്തല്‍.
2021ലെ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിലും സമാന സ്ഥിതിയുണ്ടായത് നേതൃത്വം കണക്കിലെടുക്കുന്നുണ്ട്. അധികാരത്തില്‍ വന്നാല്‍ ലൈഫ് മിഷന്‍ ഉള്‍പ്പെടെ നാലു മിഷനുകളും പിരിച്ചുവിടുമെന്ന് യുഡിഎഫ് കണ്‍വീനറായിരുന്ന എംഎം ഹസ്സന്‍ പ്രസ്താവിച്ചിരുന്നു. രണ്ടരലക്ഷംപേര്‍ക്ക് വീടുനല്‍കിയ ലൈഫ് മിഷന്‍ പിരിച്ചുവിടുമെന്ന ഈ പ്രസ്താവന വലിയ തിരിച്ചടിക്ക് വഴിവച്ചു. അതുപോലെ തന്നെയായിരുന്നു വിദ്യാഭ്യാസ സംരക്ഷണയജ്ഞവും ആദ്രം മിഷനും. ഇവയൊക്കെ അന്ന് ഇടതുമുന്നണി വലിയതോതില്‍ പ്രചാരണ ആയുധമാക്കി. ഇപ്പോഴും അവര്‍ ഇത് പ്രചരിപ്പിക്കുന്നുണ്ട്. അതുകൊണ്ട് ഇക്കുറി തികഞ്ഞ ജാഗ്രത വേണമെന്നാണ് കോണ്‍ഗ്രസ് ഉന്നതതലത്തില്‍ നിന്നുള്ള നിര്‍ദേശം.
ക്ഷേമ പെന്‍ഷനെ ആക്ഷേപിച്ചത് പാവങ്ങളോടുള്ള വെല്ലുവിളി; വേണുഗോപാൽ മാപ്പ് പറയണമെന്ന് സിപിഎം
ഇത്തരത്തില്‍ തിരിച്ചടിക്കാനിടയുള്ള ഒരു വിഷയവും ഒരു വേദിയിലും ചര്‍ച്ചയാകാതിരിക്കാന്‍ ശ്രദ്ധിക്കുക. അതിദരിദ്രരില്ലാത്ത സംസ്ഥാനം എന്ന സര്‍ക്കാരിന്റെ പ്രഖ്യാപനത്തെയും ക്ഷേമപെന്‍ഷന്‍ വര്‍ദ്ധന ഉള്‍പ്പെടെയുള്ള ജനപ്രിയ പദ്ധതികളെയും കോണ്‍ഗ്രസ് ശക്തമായി വിമര്‍ശിച്ചു വന്നതാണ്. ഇവയൊന്നും നടപ്പാക്കുന്നതിനെയോ നല്‍കുന്നതിനേയോ അല്ല വിമര്‍ശിച്ചത്. എന്നാലും ഈ നിലപാടിനെയെല്ലാം കോണ്‍ഗ്രസിനെതിരെ ഉപയോഗിക്കാന്‍ ഇടതുമുന്നണിക്ക് കഴിയുമെന്ന് പലവട്ടം ബോധ്യപ്പെട്ട സാഹചര്യത്തില്‍ ഇക്കാര്യത്തിലെല്ലാം തികഞ്ഞ ജാഗ്രത വേണണെന്ന നിലപാടാണ് കോണ്‍ഗ്രസ് താഴെത്തട്ട് വരെ അറിയിക്കാന്‍ ഉദ്ദേശിക്കുന്നത്.
ഇവിടെ ഇപ്പോള്‍ ക്ഷേമപെന്‍ഷ വര്‍ദ്ധനയും സ്ത്രീകള്‍ക്കും യുവജനങ്ങള്‍ക്കും പെന്‍ഷനും സഹായവുമൊക്കെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അത് തിരഞ്ഞെടുപ്പിന് മുന്‍പ് ഓരോരുത്തരുടേയും പക്കല്‍ എത്തുകയും ചെയ്യും. അതുകൊണ്ടുതന്നെ അതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണം. എതിര്‍ക്കാനും വിമര്‍ശിക്കാനും ആണെങ്കില്‍ പോലും അവയെ അധികം പരാമര്‍ശിക്കരുത്. യുഡിഎഫിലൂടെ അവയ്ക്ക് പ്രചാരണം നല്‍കാന്‍ പാടില്ല. വിമര്‍ശിച്ചാല്‍ പോലും അതിനെ മുന്നണിക്ക് എതിരായി തിരിച്ചുവിടും. അതുകൊണ്ട് ഈ വിഷയം ചര്‍ച്ചയ്ക്കു വരുമ്പോള്‍ അത് വഴിതിരിച്ചുവിടുക. ഇവയുമായി ബന്ധപ്പെട്ടുള്ള ചാനല്‍ ചര്‍ച്ചകളും പരമാവധി ഒഴിവാക്കുക.
പകരം ശബരിമല സ്വര്‍ണ്ണപ്പാളി വിഷയം പോലെ ജനങ്ങളില്‍ അതിവേഗം എത്തിക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ കണ്ടെത്തണം. സ്വര്‍ണ്ണപ്പാളി വിഷയം നിയമസഭാ തിരഞ്ഞെടുപ്പു വരെ നിലനിര്‍ത്തി കൊണ്ടുപോകാന്‍ ശ്രമം നടത്തണം. ഈ തദ്ദേശ തിരഞ്ഞെടുപ്പില്‍ തന്നെ അതാകണം പ്രധാന ചര്‍ച്ചാവിഷയം. സര്‍ക്കാരും ഇടതുമുന്നണിയും അത് ഒഴിവാക്കി പ്രചാരണം സ്വന്തം വഴിക്ക് കൊണ്ടുവരാന്‍ ശ്രമിക്കും. ഒരുകാരണവശാലും അതിന് നിന്നുകൊടുക്കരുതെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ശബരിമല പോലെയുള്ള വിഷയങ്ങള്‍ കൂടുതല്‍ സജീവമായി നിര്‍ത്തിയാല്‍ പാര്‍ട്ടിയുമായി അകന്നുനില്‍ക്കുന്ന സമുദായസംഘടനകള്‍ക്കുപോലും യുഡിഎഫിനെ പിന്തുണയ്ക്കേണ്ട സ്ഥിതിവരും. അതിനുള്ള തന്ത്രങ്ങള്‍ക്കായിരിക്കണം രൂപം നല്‍കേണ്ടത് എന്നാണ് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.
ഈ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഇനിയുള്ള ദിവസങ്ങളില്‍ കോണ്‍ഗ്രസിന്റെ പ്രചാരണതന്ത്രവും രീതികളും പാടേ മാറും. ശബരിമല സ്വര്‍ണ്ണപാളി വിഷയം കഴിയുന്നത്ര സജീവമായി നിര്‍ത്തും. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇതിന് കടുത്ത പ്രക്ഷോഭത്തിന്റെ രൂപവും ഭാവവും കൈവരുമെന്നാണ് ലഭിക്കുന്ന സൂചന.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here