ഇതാ ഒരു യഥാര്‍ത്ഥ ക്രിസ്തു ശിഷ്യന്‍; ദുരിതാശ്വാസ ക്യാമ്പിലേക്ക് തലച്ചുമടുമായി സാധനങ്ങള്‍ എത്തിച്ച് ബിഷപ്പ് ജെയിംസ് ശേഖര്‍

‘അന്യന്‍ വിയര്‍ക്കുന്ന കാശുകൊണ്ട് അപ്പോം തിന്നു വീഞ്ഞും കുടിച്ചു കൊണ്ടാസായേലും ബെന്‍സേലും കേറി നടക്കുന്ന പളുപളുത്ത കുപ്പായക്കാര്‍’ മെത്രാന്‍മാരെക്കുറിച്ച് പറയുമ്പോള്‍ മലയാളികള്‍ സാധാരണയായി എടുത്തു പ്രയോഗിക്കുന്ന ഡയലോഗാണിത്. ജോഷി സംവിധാനം ചെയ്ത ലേലം സിനിമയിലെ രണ്‍ജി പണിക്കരുടെ പ്രസിദ്ധമായ ഈ സംഭാഷണം ബീഹാറിലെ ഈ വ്യത്യസ്തനായ മെത്രാന്റ കാര്യത്തില്‍ ഒട്ടും ചേരുന്നതല്ല. അതേ, അദ്ദേഹം യഥാര്‍ത്ഥ ക്രിസ്തു ശിഷ്യനാണ്. സ്വന്തം വിയര്‍പ്പു കൊണ്ട് അപ്പം തിന്നുന്ന യഥാര്‍ത്ഥ ക്രിസ്തു ശിഷ്യനാണ് ജെയിംസ് ശേഖര്‍ എന്ന ബിഷപ്പ് .

കേരളത്തിലെ ക്രൈസ്തവ സഭകളില്‍ നിങ്ങള്‍ക്ക് ഇങ്ങനെ ഒരു മെത്രാനെ കാണാനാവുമോ? ബെന്‍സിലും ബിഎംഡബ്ല്യു കാറിലും സകല പത്രാസുമായി എഴുന്നെള്ളുന്ന തനി രാജാക്കന്മാരാണ് സംസ്ഥാനത്തെ സഭകളിലെ മെത്രാന്മാര്‍. എന്നാല്‍ ബീഹാറിലെ ബക്‌സര്‍ രൂപതയിലെ കാഴ്ച വ്യത്യസ്തമാണ്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പില്‍ അകപ്പെട്ടു പോയ പാവങ്ങള്‍ക്കായി ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തലച്ചുമടായി എത്തിക്കുന്ന് കത്തോലിക്ക സഭയിലെ ഒരു ബിഷപ്പ്. ബീഹാറിലെ ബക്‌സര്‍ രൂപത ബിഷപ്പ് ജെയിംസ് ശേഖറാണ് സാധനങ്ങള്‍ എത്തിക്കാന്‍ മുന്നിട്ടിറങ്ങിയത്.

ഗംഗാനദിയിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ജവാനിയ ഗ്രാമത്തിലെ ഇരുനൂറോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു പോയതിനെ തുടര്‍ന്ന് അവരെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റി. ഗ്രാമവാസികള്‍ക്കിടയില്‍ ക്രിസ്തുമത വിശ്വാസികള്‍ ഇല്ലാഞ്ഞിട്ടും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയത് ബിഷപ്പ് ജെയിംസ് ശേഖറും അനുയായികളുമാണ്. ‘മനുഷ്യരുടെ ദുരിതത്തില്‍ അവരെ സഹായിക്കുക, അവരെ ചേര്‍ത്തു നിര്‍ത്തുക, ഇത് മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നതെന്ന് ബിഷപ്പ് ജെയിംസ് പറഞ്ഞു.

ബീഹാറിലെ 15 ജില്ലകളില്‍ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് 15 ലക്ഷത്തോളം പേര്‍ ദുരിതം അനുഭവിക്കുകയാണ്. ജവാനിയ ഗ്രാമത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ബക്‌സര്‍ രൂപതയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്ത ഉള്ളതുകൊണ്ട് തലച്ചുമടായിട്ടാണ് സാധന സാമഗ്രികള്‍ എത്തിക്കുന്നത്. 2023 ഫെബ്രുവരിയിലാണ് ജെയിംസ് ശേഖറിനെ ബക്‌സര്‍ രൂപതാ ബിഷപ്പായി മാര്‍പ്പാപ്പ നിയമിച്ചത്. തമിഴ്‌നാട്ടിലെ പാളയംകോട്ടയിലെ ഒരു ദലിത് കുടുംബത്തില്‍ ജനിച്ച ഇദ്ദേഹം 1996 മുതല്‍ പാറ്റ്‌ന രൂപതയിലെ വൈദികനായിരുന്നു. പാറ്റ്‌ന രൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗം ഡയറക്ടറായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top