സഹകരണ സംഘത്തില്‍ നിന്ന് വായ്പ എടുത്തവരില്‍ ബിജെപി കൗണ്‍സിലര്‍മാരും; എല്ലാം ആത്മഹത്യ ചെയ്ത അനിലിന്റെ തലയിലാക്കി

ആത്മഹത്യ ചെയ്ത ബിജെപി കൗണ്‍സിലര്‍ അനില്‍ കുമാര്‍ പ്രസിഡന്റായിരുന്ന തിരുവനന്തപുരം ഫാം ടൂര്‍ സഹകരണ സംഘത്തില്‍ 15 കോടിയോളം രൂപയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തല്‍. സഹകരണ നിയമങ്ങള്‍ എല്ലാം ലംഘിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് സംഘത്തില്‍ നടന്നത്. 11 കോടി രൂപ വായ്പയായി അനുവദിച്ചിട്ടുണ്ട്. നിലവിലെ ബിജെപി കൗണ്‍സിലര്‍മാരും ഇവിടെ നിന്ന് വായ്പ എടുതതായാണ് വിവരം.
വലിയ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കല്‍. കൃത്യമായ രേഖകളില്ലാതെ വായ്പ നല്‍കല്‍ തുടങ്ങി സംസ്ഥാനത്തെ വിവിധ സഹകരണ സംഘങ്ങളില്‍ നടന്ന ക്രമക്കേടുകള്‍ എല്ലാം ഇവിടേയും നടന്നിട്ടുണ്ട്. എന്നാല്‍ പ്രതിസന്ധി രൂക്ഷമായപ്പോള്‍ എല്ലാം അനില്‍കുമാറിന്റെ തലയില്‍ കെട്ടിവച്ച് എല്ലാവരും രക്ഷപ്പെട്ടു എന്നാണ് ആരോപണം ഉയരുന്നത്. ബിജെപി നേതൃത്വത്തിന്റെ ശുപാര്‍ശയിലാണ് ഇവിടെ വായ്പകള്‍ അനുവദിച്ചിരുന്നത് എന്നാണ് പുറത്തു വരുന്ന വിവരം.
നിക്ഷേപകര്‍ക്ക് പലിശ നല്‍കിയ വകയില്‍ 14.14 ലക്ഷം രൂപയുടെ ബാധ്യതയുണ്ടയി. കലക്ഷന്‍ ഏജന്റായി കൂടുതല്‍ പേരെ നിയമിച്ചു. താല്‍ക്കാലിക അടിസ്ഥാനത്തിലും നിയമനം നടത്തി. എല്ലാവരും ബിജെപി അനുഭാവികളാണ്. എന്നാല്‍ പ്രതിസന്ധി ഉണ്ടായപ്പോഴും പിന്നാലെ അനില്‍ ആത്മഹത്യ ചെയ്തപ്പോഴും ഒരു പങ്കുമില്ലെന്ന നിലപാടിലാണ് ബിജെപി.
അനില്‍ കുമാറിനെ തള്ളിപ്പറഞ്ഞുള്ള നേതാക്കളുടെ നിലപാടില്‍ അണികള്‍ക്കുള്ളില്‍ അമര്‍ഷം പുകയുകയാണ്. വര്‍ഷങ്ങളായി താഴെത്ട്ടു മുതല്‍ പ്രവര്‍ത്തിച്ചു വന്ന നേതാവിനെ ഇങ്ങനെ തള്ളിപ്പറഞ്ഞ് മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. ഇത് സോഷ്യല്‍ മീഡിയയില്‍ പ്രകടിപ്പിച്ചും തുടങ്ങിയിട്ടുണ്ട്. ‘വായ്പയെടുത്ത്, വര്‍ഷങ്ങളോളം തിരിച്ചടയ്ക്കാതെ അനിച്ചേട്ടന്റെ ഭൗതിക ദേഹത്തിനു മുന്നില്‍ വന്നുനിന്നു കരയാന്‍ ഉളുപ്പില്ലാത്തവരും അവിടെ ഉണ്ടായിരുന്നു’ എന്നാണ് ഒരു ബിജെപി കൗണ്‍സിലറുടെ ഭര്‍ത്താവിന്റെ ഫെയ്‌സ്ബുക് പോസ്റ്റിട്ടത്. നിലവില്‍ പോലീസിനേയും സിപിഎമ്മിനേയും പ്രതി സ്ഥാനത്ത് നിര്‍ത്തിയാണ് ബിജെപി നേതൃത്വം മുന്നോട്ടു പോകുന്നത്. ഈ നിലപാടില്‍ മുന്നോട്ടു പോയാല്‍ ഒരു പൊട്ടിത്തെറി ഉറപ്പാണ് എന്നാണ് പുറത്തുവരുന്ന വിവരം.
പോലീസും അനിലിന്റെ അത്മഹത്യയില്‍ വിശദമായ അന്വേഷണം നടത്തുകയാണ്. അനില്‍ കുമാറിന്റെ സുഹൃത്തുക്കളുടെ മൊവി രേഖപ്പെടുത്തി കഴിഞ്ഞു. കുടുംബാംഗങ്ങളുടേയും സഹകരണ സംഘത്തിലെ ജീവനക്കാരുടേയും മൊഴി ഉടന്‍ രേഖപ്പെടുത്തും. അനില്‍ കുമആറിനെതിരെ ഒരു കേസ് പോലും പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. സഹകരണ സ്ഥാപനത്തിലെ ക്രമക്കേടിന്റെ പേരില്‍ ഫോണിലും ബന്ധപ്പെട്ടിട്ടില്ല. എന്നിട്ടും ബിജെപി പോലീസിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് തെറ്റാണ് എന്ന് വ്യക്തത വരുത്തണം എന്നാണ് സിറ്റി പോലീസ് കമ്മീഷണര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here