ബിജെപിയുടെ ക്രൈസ്തവ സ്‌നേഹം വെറും തട്ടിപ്പ്; 1977ല്‍ മതസ്വാതന്ത്ര്യ ബില്ല് കൊണ്ടുവന്നത് ജനസംഘം; ചരിത്രം അറിയണം

സംഘപരിവാറിന്റെ ന്യൂനപക്ഷ വിരോധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നതിന് നിരവധി തെളിവുകള്‍ ജനാധിപത്യ ഭാരതത്തിലുണ്ട്. ബിജെപിയുടെ പൂര്‍വ രുപമായ ജനസംഘം പ്രതിപക്ഷ സഖ്യമായിരുന്ന ജനതാ പാര്‍ട്ടിയില്‍ ലയിച്ച് 1977ല്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന കാലത്ത് തന്നെ ക്രിസ്ത്യാനികളെ ലക്ഷ്യമാക്കി സ്വകാര്യ മതസ്വാതന്ത്ര്യ ബില്‍ (Freedom Religion Bill 1978) പാര്‍ലമെന്റില്‍ അവതരിപ്പിച്ചത് വലിയ വിവാദമായിരുന്നു. ജനസംഘം പ്രവര്‍ത്തകനായ ഒപി ത്യാഗിയായിരുന്നു ലോക്‌സഭയില്‍ 1978 ഡിസംബറില്‍ സ്വകാര്യ ബില്ല് അവതരിപ്പിച്ചത്.
ഈ ബില്ലിനെതിരെ നഖശിഖാന്തം പോരാടിയത് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗങ്ങളായ വയലാര്‍ രവി, വിഎം സുധീരന്‍, എസി ജോര്‍ജ് എന്നിവരായിരുന്നു. സിപിഎമ്മിന്റെ പിന്തുണയോടെയാണ് ജനത സര്‍ക്കാര്‍ അധികാരത്തില്‍ തുടര്‍ന്നത്. ബില്ലിനെതിരെ കോണ്‍ഗ്രസ് നിലപാട് സ്വീകരിച്ചപ്പോള്‍ സിപിഎം ബില്ലിനെ പിന്തുണയ്ക്കുന്ന സമീപനമാണ് സ്വീകരിച്ചത്.

ഉത്തര്‍ പ്രദേശിലെ ബഹ്‌റൈച്ച് മണ്ഡലത്തില്‍ നിന്നാണ് ഒപി ത്യാഗി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ബലം പ്രയോഗിച്ചോ പ്രലോഭിപ്പിച്ചോ വഞ്ചനാപരമായ മാര്‍ഗങ്ങളിലൂടെയോ മതം മാറ്റുന്നത് തടയണമെന്നായിരുന്നു ബില്ലിന്റെ കാതല്‍. ഇപ്പോഴും സമാനമായ അരക്ഷിതാവസ്ഥയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ ,സജീവമായി നിലനില്‍ക്കുന്നത്.
ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ നടന്നു. പക്ഷേ, അന്നത്തെ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി ന്യൂനപക്ഷ വിരുദ്ധ നിലപാടാണ് സ്വീകരിച്ചത്. സഭാധ്യക്ഷന്മാരും മദര്‍ തെരേസ അടക്കമുള്ളവരും നല്‍കിയ പരാതികളോട് അങ്ങേയറ്റം നിഷേധാത്മകമായ നിലപാടാണ് മൊറാര്‍ജി ദേശായി സ്വീകരിച്ചത്. ലോക്‌സഭയില്‍ ഭുരിപക്ഷം നഷ്ടപ്പെട്ടതു കൊണ്ട് മാത്രമാണ് ഒപി ത്യാഗിയുടെ സ്വകാര്യ ബില്‍ നിയമം പാസാകാതെ പോയത്.
നരേന്ദ്ര മോദി അധികാരത്തില്‍ വന്ന 2014 മുതല്‍ 2025 ജൂണ്‍ 30 വരെ 4694 അതിക്രമങ്ങള്‍ ക്രൈസ്തവര്‍ക്കെതിരെ നടന്നുവെന്നാണ് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം (United Christian Forum) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here