ആത്മഹത്യയും സഹകരണ വിഷയങ്ങളും പറഞ്ഞ് തീര്‍ക്കാന്‍ ബിജെപി; രാജീവ് ചന്ദ്രശേഖര്‍ തന്നെ രംഗത്ത്; പിന്നില്‍ ആര്‍എസ്എസ്

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം എന്ന വലിയ ലക്ഷ്യവുമായി ഇറങ്ങിയ ബിജെപി പതറിപ്പോയത് ആനന്ദ് കെ. തമ്പിയുടെ ആത്മഹത്യയും സഹകരണ ബാങ്കിലെ പ്രശ്‌നങ്ങളിലുമാണ്. സീറ്റ് നിഷേധിച്ചതിന്റെ പേരിലാണ് തൃക്കണ്ണാപുരം സ്വദേശി ആനന്ദ് കെ. തമ്പി ആത്മഹത്യ ചെയ്തത്. തിരുമല കൗണ്‍സിലറായിരുന്ന അനില്‍ കുമാറിന്റെ ആത്മഹത്യയില്‍ തന്നെ പ്രതിരോധത്തിലായ ബിജെപിക്ക് വലിയ തിരിച്ചടിയായ സംഭവമായിരുന്നു ഇത്.
ആനന്ദ് ബിജെപിക്കാരന്‍ അല്ല എന്ന ന്യായീകരണം നേതാക്കള്‍ നിരത്തിയതും വലിയ വിമര്‍ശനത്തിന് ഇടയാക്കി. ഇപ്പോള്‍ പ്രശ്‌നങ്ങള്‍ പരിഹിരിക്കാന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്നലെ രാത്രി ആനന്ദിന്റെ വീട്ടില്‍ രാജീവ് ചന്ദ്രശേഖര്‍ എത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചു. പുന്നയ്ക്കാമുകള്‍ വാര്‍ഡില്‍ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്ത ശേഷമായിരുന്നു സന്ദര്‍ശനം. പ്രദേശിക നേതാക്കളും ഒപ്പമുണ്ടായിരുന്നു.
ഇതുകൂടാതെ സഹകരണ സംഘത്തില്‍ നിന്നും വായ്പ എടുത്ത ശേഷം ബിജെപിക്കാര്‍ തിരിച്ചടക്കുന്നില്ല എന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട എം.എസ്.കുമാറിനേയും രാജീവ് ചന്ദ്രശേഖര്‍ കണ്ടു. ബിജെപിയുമായി കുറച്ചു നാളായി അകല്‍ച്ചയില്‍ കഴിയുന്ന മുതിര്‍ന്ന നേതാവാണ് എംഎസ് കുമാര്‍. ശ്രീകണേ്ഠശ്വരത്തെ വീട്ടില്‍ എത്തിയാണ് രാജീവ് ചന്ദ്രശേഖര്‍ ചര്‍ച്ച നടത്തിയത്. ആര്‍എസ്എസിന്റെ ഇടപെടലിനെ തുടര്‍ന്നാണ് പ്രശ്‌ന പരിഹാരത്തിന് രാജീവ് ചന്ദ്രശേഖര്‍ ശ്രമം തുടങ്ങിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here