‘വെറുതെയി മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍ മോഹം’… കര്‍ഷകരെ രക്ഷിക്കാന്‍ തട്ടിക്കൂട്ട് പാര്‍ട്ടിയുമായി കേരള കോണ്‍ഗ്രസ് മുന്‍ നേതാക്കള്‍

കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പച്ച പിടിക്കാതെ പോയ ചില നേതാക്കളുടെ ഇടക്കിടെയുള്ള ഉള്‍വിളികളാണ് ബിജെപിയുമായി ചേര്‍ന്നുള്ള ക്രൈസ്തവ കര്‍ഷക പാര്‍ട്ടി എന്ന സ്വപ്നം. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കേരള കോണ്‍ഗ്രസ് മുന്‍ ചെയര്‍മാന്‍ ജോര്‍ജ് ജെ മാത്യൂ വീണ്ടും കര്‍ഷക പാര്‍ട്ടി രൂപീകരണവുമായി ഇന്ന് രംഗത്തിറങ്ങും. ഇന്നലെ കോട്ടയത്ത് നടന്ന കര്‍ഷക സംഗമത്തില്‍ നിന്ന് രണ്ട് കത്തോലിക്ക മെത്രാന്‍മാര്‍ വിട്ടു നിന്നെങ്കിലും അവരുടെ അനുഗ്രഹവും സഭയുടെ പിന്തുണയുമുണ്ടെന്നാണ് പ്രചരണം. 86 വയസുള്ള ജോര്‍ജ് ജെ മാത്യുവിന്റെയും അദ്ദേഹത്തിനൊപ്പം കൂടിയിരിക്കുന്ന രണ്ട് മൂന്ന് മുന്‍ എംഎല്‍മാരുടേയും രാഷ്ട്രീയ മോഹങ്ങള്‍ക്കപ്പുറത്ത് ഈ പുതിയ തട്ടിക്കൂട്ട് കര്‍ഷക പ്രേമത്തിന് യാതൊരു അടിസ്ഥാനവുമില്ല.
കേരള ഫാര്‍മേഴ്സ് ഫെഡറേഷന്‍ എന്ന പേരില്‍ ജോര്‍ജ് ജെ മാത്യു കോട്ടയത്ത് വിളിച്ചുകൂട്ടിയ കര്‍ഷക സംഗമത്തില്‍ 100ല്‍ താഴെ ആള്‍ക്കാരാണ് പങ്കെടുത്തത്. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയും കാഞ്ഞിരപ്പള്ളി മുന്‍ ബിഷപ്പ് മാര്‍ മാത്യൂ അറയ്ക്കലും സംഗമത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷത്തില്‍ അവര്‍ മുങ്ങി. ബിജെപി പിന്തുണയോടെ ക്രൈസ്തവ രാഷ്ടീയ പാര്‍ട്ടി രൂപീകരണമെന്ന വാര്‍ത്ത പരന്നതോടെയാണ് മെത്രാന്‍മാര്‍ വിട്ടുനിന്നത്. ഭുമി കുംഭകോണക്കേസുകളില്‍ പ്രതിയായ മാര്‍ ആലഞ്ചേരിക്ക് കേസുകളില്‍ നിന്ന് രക്ഷപ്പെടാനാണ് ഈ തട്ടിക്കൂട്ട് മുന്നണി എന്ന ആക്ഷേപവും ശക്തമാണ്. കര്‍ഷക സംഗമത്തിന്റെ ഉദ്ഘാടകന്‍ കര്‍ദ്ദിനാളും അനുഗ്രഹ പ്രഭാഷണം മാര്‍ അറയ്ക്കലും ആയിരുന്നു. രണ്ട് പേര്‍ക്കും വേദിയില്‍ ഇരിപ്പടവും ഒരുക്കിയിരുന്നു. ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണ് സംഗമം ഉദ്ഘാടനം ചെയ്തത്. ഇന്ന് രാവിലെ കോട്ടയം പ്രസ് ക്ലബില്‍ രാഷ്ടീയ പാര്‍ട്ടി രൂപീകരണം പ്രഖ്യാപിക്കുമെന്നാണ് ജോര്‍ജ് ജെ മാത്യൂ പറയുന്നത്.

കേരള കോണ്‍ഗ്രസ് രൂപീകരിച്ച 1964 മുതല്‍ 1983 വരെ കേരള കോണ്‍ഗ്രസിലായിരുന്നു ജോര്‍ജ് ജെ മാത്യൂ. 1977 മുതല്‍ 1980 വരെ മുവാറ്റുപുഴയില്‍ നിന്നുള്ള എംപി. 1980-83 വരെ പാര്‍ട്ടി ചെയര്‍മാന്‍. കെഎം മാണിയുമായി തെറ്റി പിരിഞ്ഞ് പാര്‍ട്ടി വിട്ടു. 1983 അവസാനം കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1991- 2006 വരെ കാഞ്ഞിരപ്പള്ളിയില്‍ നിന്ന് നിയമസഭാംഗമായി. കോണ്‍ഗ്രസ് വിട്ട് രാഷ്ട്രീയം ഏതാണ്ട് ഉപേക്ഷിച്ച മട്ടിലായിരുന്നു. 2023ല്‍ ജോണി നെല്ലൂര്‍, വിവി അഗസ്റ്റിന്‍ തുടങ്ങിയവരോടൊപ്പം ചേര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ ശ്രമം നടത്തിയെങ്കിലും അവസാന നിമിഷം ജോര്‍ജ് ജെ മാത്യൂ പിന്‍മാറി. ജോണിയും കൂട്ടുരും ചേര്‍ന്നുണ്ടാക്കിയ നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി തുടക്കത്തില്‍ തന്നെ അകാല ചരമം പ്രാപിച്ചു. ജോണി നെല്ലൂര്‍ പാര്‍ട്ടി വിടുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അദ്ദേഹം കേരള കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്നു. അതോടെ പുതിയതായി രൂപം കൊണ്ട പാര്‍ട്ടി അന്തരീക്ഷത്തില്‍ വിലയം പ്രാപിച്ചു.
ജോര്‍ജ് ജെ മാത്യൂവിനൊപ്പം കര്‍ഷക പ്രേമവുമായി വന്നിരിക്കുന്നത് മുന്‍ കേരള കോണ്‍ഗ്രസ് എംഎല്‍എമാരായ പിഎം മാത്യൂ, എംവി മാണി, മുന്‍ എം പിമാരായ തോമസ് കൊട്ടകപ്പള്ളി, സ്‌കറിയ തോമസ് എന്നിവരുടെ മക്കളുമാണ്. പി എം മാത്യൂവും എം വി മാണിയും കേരള കോണ്‍ഗ്രസിലെ ഒട്ടുമിക്ക ഗ്രൂപ്പുകളിലും കയറിയിറങ്ങിയിട്ടാണ് ഇപ്പോള്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

കോട്ടയത്ത് നടന്ന കര്‍ഷക സംഗമത്തില്‍ ബിജെപിക്കൊപ്പം നില്‍ക്കുന്ന ബിഡിജെഎസ് പ്രവര്‍ത്തകരും ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകരുമാണ്. കര്‍ഷക പ്രേമം പറയുന്നുണ്ടെങ്കിലും പരമമായ ലക്ഷ്യം ബിജെപിക്കൊപ്പം ചേര്‍ന്ന് എന്തെങ്കിലും പദവികള്‍ അടിച്ചെടുക്കുക എന്നത് തന്നെയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here