തൃശൂരിനോട് പിണറായി സര്‍ക്കാരിന് വൈരാഗ്യമെന്ന് സുരേഷ് ഗോപി; ബിജെപി മുഖ്യമന്ത്രി വന്നാല്‍ ഡബിള്‍ എന്‍ജിന്‍ ഗുണം ഉണ്ടാകും

കേന്ദ്ര ഫൊറന്‍സിക് ലാബിന് തൃശൂരില്‍ സ്ഥലം ചോദിച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബിജെപിയെ വിജയിപ്പിച്ചതു കൊണ്ടാണ് തൃശൂരിനോട് ഇത്ര വൈരാഗ്യം കാട്ടുന്നത്. സ്ഥലം ലഭിച്ചിരുന്നു എങ്കില്‍ അവിടെ വലിയ പദ്ധതി യാഥാര്‍ത്ഥ്യമാകുമായിരുന്നു. എന്നാല്‍ 25 ഏക്കര്‍ ഭൂമിയില്ല എന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. അതുകൊണ്ടാണ് കേന്ദ്ര ഫൊറന്‍സിക് ലാബ് തിരുവനന്തപുരത്ത് സ്ഥാപിക്കുന്നത്. തിരുവനന്തപുരവും എന്റെ രാജ്യമായതുകൊണ്ട് അത് എതിര്‍ക്കാന്‍ കഴിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
കേരളത്തില്‍ ബിജെപി സര്‍ക്കാരോ ബിജെപി ഭരണത്തിന് തുല്യമായ അവസ്ഥേ വന്നാല്‍ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിന്റെ ഗുണം ലഭിക്കും. തമിഴ്‌നാട് ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ ഇല്ലാത്ത അവസ്ഥയിലും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. തമിഴന്‍മാര്‍ക്ക് കിട്ടേണ്ടതെല്ലാം, അത് ഏത് ശത്രു ഭരിച്ചാലും കേന്ദ്രത്തില്‍ നിന്ന് അവര്‍ കൊണ്ടുവരും. എന്നാല്‍ കേരളത്തിലെ സ്ഥിതി അതല്ല. തിരുവനന്തപുരത്ത് തിലകമണിയിച്ചത് പോലെ കേരളത്തിലും ആ അവസ്ഥ വരണമെന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശൂരിനെ എന്തുകൊണ്ട് അവഗണിച്ചു എന്ന് അവിടത്തെ ജനങ്ങളോട് സര്‍ക്കാര്‍ വിശദീകരിക്കണം. ഇതിന് പിന്നിലെ കാരണം രാഷ്ട്രീയമാണ്. അത്തരം വേര്‍തിരിവുകള്‍ മാറ്റണം എന്നാണ് അഭിപ്രായം എന്നും സുരേഷ് ഗോപി കൊല്ലത്ത് പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here