ബിജെപി വഞ്ചിച്ചു; താമര ചിഹ്നത്തില്‍ നിയമസഭയിലേക്ക് മത്സരിക്കില്ല; മേയര്‍ ആക്കാത്തതിന്റെ കലിപ്പില്‍ ആര്‍ ശ്രീലേഖ

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറാക്കാമെന്ന ഉറപ്പ് നല്‍കി മത്സരത്തിന് ഇറക്കിയ ബിജെപി വഞ്ചിച്ചതായി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. കോര്‍പ്പറേഷന്‍ ഭരണം പിടിച്ചതിന്റെ ആഘോഷങ്ങള്‍ അവസാനിക്കും മുമ്പാണ് മേയര്‍ ആക്കാത്തതില്‍ അതൃപ്തി പരസ്യമാക്കിയത് ശ്രീലേഖ ബിജെപി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുന്നത്. ശാസ്തമംഗലം വാര്‍ഡില്‍ മത്സരിച്ച ശ്രീലേഖ വന്‍ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
ALSO READ : കൗൺസിലർ ആർ ശ്രീലേഖ പണി തുടങ്ങി; ലക്ഷ്യം എംഎൽഎ ഓഫീസ്
വാര്‍ഡ് കൗണ്‍സിലറായി മത്സരിക്കാന്‍ താന്‍ തുടക്കത്തില്‍ വിസമ്മതിച്ചിരുന്നു, എന്നാല്‍ മേയറാക്കാമെന്ന വാഗ്ദാനത്തിലാണ് മത്സരിക്കാന്‍ തയാറായത്. അവസാന നിമിഷം വരെ മേയര്‍ സ്ഥാനം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി തീരുമാനം വിവി രാജേഷിനെ മേയറാക്കാന്‍ ആയിരുന്നു എന്നും ശ്രീലേഖ പറഞ്ഞു.
‘എന്നെ ഈ ഇലക്ഷനില്‍ നിര്‍ത്തിയതു കൗണ്‍സിലറക്കാനല്ല. മേയറാക്കാമെന്ന വാഗ്ദാനത്തിന്റെ പുറത്താണ്. ഞാന്‍ ഇലക്ഷന് വിസമ്മതിച്ചതാണ്. ഞാനായിരിക്കും തിരഞ്ഞെടുപ്പിന്റെ മുഖമെന്നാണ് പറഞ്ഞിരുന്നത്. ഞാന്‍ ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ്. പത്രങ്ങളിലും മറ്റും നടന്ന ചര്‍ച്ചകള്‍ക്ക് എന്നെയാണ് ഉയര്‍ത്തികാട്ടിയിരുന്നത്. ലാസ്റ്റ് മിനിറ്റ് വരെ ഞാനും അങ്ങനെ തന്നെയാണ് കേട്ടിരുന്നത്. പക്ഷേ, എന്തോ കാരണം കൊണ്ട് അവസാനം നിമിഷം മാറി. അഞ്ചു വര്‍ഷത്തേക്ക് കൗണ്‍സിലറായി തുടരാനാണ് തീരുമാനം. ആരും പേടിക്കേണ്ടതില്ല, ഞാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്നില്ല. രാഷ്ടീയമാകുമ്പോള്‍ ഓരോരുത്തരുടേയും താല്‍പര്യങ്ങള്‍ നോക്കണമെല്ലോ, രാജേഷ് മേയര്‍ ആയി നന്നാ.ി പ്രവര്‍ത്തിക്കുമെന്നും ആശാനാഥ് നല്ല രീതിയില്‍ ഡെപ്യൂട്ടി മേയറായി പ്രവര്‍ത്തിക്കുമെന്നും കേന്ദ്ര നേതൃത്വത്തിന് തോന്നിയതു കൊണ്ടാവാം ഇങ്ങനെ ഒരു തീരുമാനമുണ്ടായത്’ ശ്രീലേഖ തുറന്നടിച്ചു.
ALSO READ : ആർ ശ്രീലേഖ മേയറാകുമോ? തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി മുന്നേറ്റം തുടരുന്നു
മേയര്‍ സ്ഥാനത്തു നിന്ന് ഒഴിവാക്കിയതിന്റെ അതൃപ്തി ആദ്യമായാണ് ശ്രീലേഖ പരസ്യമായി അവര്‍ പ്രകടിപ്പിക്കുന്നത്. നേരത്തെ മേയര്‍ തിരഞ്ഞെടുപ്പ് നടന്ന ദിവസം വിവി രാജേഷിന്റെ സത്യപ്രതിജ്ഞ ചടങ്ങിന് നില്‍ക്കാതെ ശ്രീലേഖ മടങ്ങിയിരുന്നു. ഇതില്‍ നിന്ന് തന്നെ ശ്രീലേഖ അസ്വസ്ഥയാണെന്ന് വ്യക്തമായിരുന്നു. ഇതാണ് ഇപ്പോള്‍ പൊട്ടിതെറിയായി പുറത്ത് വന്നിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here