തിരുവനന്തപുരത്തെ ബിജെപിയെ ഞെട്ടിച്ച് വീണ്ടും ഒരു ആത്മഹത്യ; അനില്‍ കുമാറിന് പിന്നാലെ സീറ്റ് നിഷേധിക്കപ്പെട്ട ആനന്ദ്; നേതൃത്വം മറുപടി പറയണം

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങിയ ബിജെപിക്ക് വീണ്ടും തിരിച്ചടി. സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിന്റെ പേരില്‍ ബിജെപി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തതോടെ വലിയ പ്രതിരോധത്തിലേക്ക് ബിജെപി വീണിരിക്കുകയാണ്. തിരുമല തൃക്കണ്ണാപുരം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയാക്കിയില്ല എന്നതിലെ മനോവിഷമത്തില്‍ ആനന്ദ് കെ തമ്പി എന്ന പ്രവര്‍ത്തകനാണ് ആത്മഹത്യ ചെയ്തത്. സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് ആനന്ദ് തൃക്കണ്ണാപുരത്ത് പ്രചരണം തുടങ്ങിയിരുന്നു. എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത് വിനോദ് കുമാറിനെയാണ്. ഇതോടെയാണ് ആത്മഹത്യ.
തൃക്കണ്ണാപുരത്തിന് തൊട്ട് അടുത്തുള്ള തിരുമല വാര്‍ഡ് കൗണ്‍സിലര്‍ അനില്‍ കുമാര്‍ ആത്മഹത്യ ചെയ്തതിലെ തിരിച്ചടിയില്‍ നിന്നും ബിജെപി ഇതുവരെ കരകയറിയിട്ടില്ല. അനില്‍കുമാര്‍ പ്രസിഡന്റായ വലിയശാല ഫാം ടൂര്‍ സൊസൈറ്റിയില്‍ നിന്ന് ബിജെപി നേതാക്കളും പ്രവര്‍ത്തകരും അടക്കം വായ്പ എടുത്ത ശേഷം തിരിച്ച് അടക്കാത്തതിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നായിരുന്നു ആത്മഹത്യ. ബിജെപി സംസ്ഥാന നേതാക്കളെ അടക്കം നേരില്‍ കണ്ട് സഹായം അഭ്യര്‍ത്ഥിച്ചു എങ്കിലും അനില്‍ കുമാറിന് ലഭിച്ചിരുന്നില്ല.
ആനന്ദിന്റേതായി ഒരു കുറിപ്പ് പുറത്തു വന്നിട്ടുണ്ട്. ഇതില്‍ പറയുന്നത് ബിജെപി നേതൃത്വം മണ്ണ് മാഫിയയുടെ ഒപ്പം ചേര്‍ന്ന് തനിക്ക് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചു എന്നാണ്. കുട്ടിക്കാലം മുതല്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തകനായിരുന്നു. ഇതുവരേയും ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകനായാണ് ജീവിച്ചത്. എന്നാല്‍ അത് പരിഗണിക്കപ്പെട്ടില്ല. തന്റെ മൃതദേഹം പാര്‍ട്ടി ഓഫീസുകളില്‍ കൊണ്ടുപോവുകരുത്. പാര്‍ട്ടി നേതാക്കളാരും അന്തിമോപചാരം അര്‍പ്പിക്കാന്‍ പോലും വരരുത് എന്നും പറഞ്ഞിട്ടുണ്ട്. ഇത് ബിജെപിയെ വല്ലാതെ വേട്ടയാടും എന്ന് ഉറപ്പാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here