കൊച്ചി മോഡല്‍ കൈക്കൂലി ആവശ്യപ്പെട്ട ഇഡി ഡെപ്യൂട്ടി ഡയറക്ടറെ അറസ്റ്റ് ചെയ്ത് സിബിഐ; ഇടനിലക്കാരന്‍ വഴി കേസൊതുക്കാന്‍ 5 കോടി

കൊച്ചിയില്‍ ഇടനിലക്കാരൻ വഴി വ്യവസായിയില്‍ നിന്ന് കൈക്കൂലി വാങ്ങാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി ) ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രമിച്ചുവെന്ന ആരോപണത്തിന് പിന്നാലെ മറ്റൊരു ഇഡി ഡെപ്യൂട്ടി ഡയറക്ടർ സമാന കേസിൽ അറസ്റ്റിൽ. കള്ളപ്പണ ഇടപാട് നടത്തിയതിന്റെ പേരില്‍ അന്വേഷണം നേരിട്ട വ്യവസായിയെ അറസ്റ്റില്‍ നിന്ന് ഒഴിവാക്കാന്‍ അഞ്ച് കോടി ആവശ്യപ്പെട്ട ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ ചിന്തന്‍ രഘുവംശിയാണ് അറസ്റ്റിലായത്.
ഒഡീഷയിലെ വ്യവസായിയായ രതികാന്ത് സൗട്ടിനെതിരെ ഇഡി ചുമത്തിയ കേസില്‍ അറസ്റ്റും സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതും ഒഴിവാക്കണമെങ്കില്‍ തനിക്ക് അഞ്ച് കോടി രൂപ നല്‍കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ചിന്തന്‍ രഘുവംശി ഇടനിലക്കാരന്‍ വഴി ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് സിബിഐ അറസ്റ്റ്.
ALSO READ : സിപിഎമ്മിനെ ഇഡി മണിച്ചിത്രത്താഴിട്ട് പൂട്ടി; വേണമെങ്കിൽ എകെജി സെൻ്റർ വരെ കണ്ടുകെട്ടാം!!
ഒഡീഷയിലെ അറിയപ്പെടുന്ന ബിസിനസുകാരനും ആശുപത്രി ഉടമയുമാണ് രതികാന്ത് സൗട്ട്. ഏറെ ചര്‍ച്ചകള്‍ക്ക് ശേഷം കൈക്കൂലിത്തുക അഞ്ച് കോടിയില്‍ നിന്ന് രണ്ട് കോടിയായി കുറച്ചു. അഡ്വാന്‍സായി 50 ലക്ഷം വേണമെന്നും ആവശ്യപ്പെട്ടു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ മാസം 28ന് അഡ്വാന്‍സ് കൈമാറണമെന്നായിരുന്നു ചിന്തന്‍ രഘുവംശി ആവശ്യപ്പെട്ടിരുന്നത്.
വ്യവസായിയുടെ പരാതി ലഭിച്ചതിന് പിന്നാലെ ഒഡീഷ ആന്റി കറപ്ഷന്‍ ബ്യൂറോയും ആരോപണത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്തി പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇടപാടിലെ ചിന്തന്‍ രഘുവംശിയുടെ റോള്‍ സത്യമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് സിബിഐ വ്യക്തമാക്കി.
2024 ലാണ് രതി കാന്തിനെതിരെ കള്ളപ്പണം വെളുപ്പിക്കലിന് ഇഡി കേസെടുത്തത്. രതികാന്തിന്റെ വീട്ടിലും ഓഫീസിലും ഈ വര്‍ഷം ജനുവരി എട്ടിന് ഇഡി റെയ്ഡും നടത്തിയിരുന്നു. അതിന് ശേഷം ഇഡി ഓഫീസില്‍ ഹാജരാകാന്‍ മാര്‍ച്ച് മാസത്തില്‍ സമന്‍സ് ലഭിച്ചു. അന്ന് ഓഫീസില്‍ ചെന്ന തന്നോട് ഭഗട്ടി (Bhagti) എന്നയാളിനെ ബന്ധപ്പെടാനും അദ്ദേഹം ഇഡി കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എല്ലാം നോക്കിക്കോളുമെന്ന് ചിന്തന്‍ രഘുവംശി പറഞ്ഞതായാണ് വ്യവസായിയുടെ മൊഴി.
ഓണ്‍ലൈന്‍ കോള്‍ വഴി കൈക്കൂലി തുക പറഞ്ഞ് ഉറപ്പിച്ചുവെന്നാണ് സിബിഐ കേസ്. 2013 ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥനാണ് ചിന്തന്‍ രഘുവംശി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here