പരാജിതൻ്റെ വിജയകഥയും പുസ്തകമാക്കാം; ‘ബൈ ചോയ്സ്’ എത്തുന്നു; കേരളത്തിലെ പലരും തന്നെ മനസിലാക്കിയില്ലെന്ന് ജോസ് തോമസ്‌

By Choice The Unconventional Story of Jose Thomas

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: പ്രശസ്തരുടെ വിജയകഥകൾ എഴുതി പ്രസിദ്ധീകരിക്കുന്ന പതിവ് രീതി വിട്ട് തിരിച്ചടിയുടെ കഥകള്‍ പുസ്തകമാക്കി പുറത്തിറക്കുന്നു വ്യവസായിയും കൊച്ചിയിലെ ചോയ്സ് ഗ്രൂപ്പ് സ്ഥാപകനുമായ ജോസ് തോമസ്. തിരിച്ചടികള്‍ പിന്നീട് വിജയമായി മാറുന്നുവെന്നാണ് ”ബൈ ചോയ്സ് ദി അണ്‍ കണ്‍വെന്‍ഷനല്‍ സ്റ്റോറി ഓഫ് ജോസ് തോമസ്’ എന്ന ഇംഗ്ലീഷ് പുസ്തകം പറയുന്നത്. ഈ അസാധാരണ ജീവിതകഥ രചിച്ചിരിക്കുന്നത് ഇന്ത്യന്‍ എക്സ്പ്രസ് (നോര്‍ത്ത്) ഗ്രൂപ്പ് പൂനെ റസിഡന്റ് എഡിറ്ററും, സൗത്ത് ഗ്രൂപ്പ് കേരള റസിഡന്റ് എഡിറ്ററുമായിരുന്ന വിനോദ് മാത്യുവാണ്. ഇരുവരും തമ്മിലുള്ള ആത്മബന്ധമാണ് ജോസ് തോമസിന്റെ ജീവിതകഥ പുസ്തകമാക്കുന്നതിലേക്ക് വളര്‍ന്നത്. ഏകദേശം അമ്പത് വർഷത്തെ ജോസ് തോമസിന്റെ സംഭവബഹുലമായ ജീവിത യാത്രയാണിത്‌.

പേര് സൂചിപ്പിക്കുന്നതുപോലെ പാരമ്പര്യ രീതികളില്‍ നിന്നും വ്യതിചലിച്ചുള്ള കാഴ്ചപ്പാടാണ് പുസ്തകത്തിനെ ശ്രദ്ധേയമാക്കുന്നത്. അസാമാന്യമായ കഴിവുകളുള്ള മിടുക്കനായ ബിസിനസുകാരന്റെ മനസ്സിലേക്കുള്ള ഒരു എത്തിനോട്ടമാണ് ബൈ ചോയ്‌സ് നൽകുന്നത്. എപ്പോഴോ എത്തുന്ന വിജയങ്ങള്‍ക്ക് പകരം തുടര്‍ തിരിച്ചടി കളാണ് നേരിടേണ്ടി വരുന്നത്. ഇത്തരം തിരിച്ചടികള്‍ കോര്‍ത്തിണക്കിയുള്ള രചനാരീതിയാണ് പുസ്തകത്തില്‍ പിന്തുടരുന്നത്.

‘ബൈ ചോയ്സ് ദി അണ്‍കണ്‍വെന്‍ഷനല്‍ സ്റ്റോറി ഓഫ് ജോസ് തോമസ്’ എന്ന പുസ്തകം അതൊരു സാധാരണ കഥയല്ല. എന്തുകൊണ്ട് അദ്ദേഹത്തിന് തിരിച്ചടികള്‍ നേരിട്ടുവെ ന്നാണ് പറയുന്നത്. സ്വപ്നങ്ങളുടെ വ്യാപാരിയും രാജകുമാരനുമായിരുന്നു ഒരേ സമയം ജെടി. തന്റെ സ്വപ്നങ്ങള്‍ അദ്ദേഹം യാഥാര്‍ത്ഥ്യമാക്കുക തന്നെ ചെയ്തു. പല പ്രൊജക്ടിലും വിജയിക്കുന്ന ഒരാള്‍ക്ക് മിക്കപ്പോഴും തിരിച്ചടികള്‍ ലഭിക്കുന്നതാണ് കൂടുതലുള്ളത്”-പുസ്തക രചയിതാവായ വിനോദ് മാത്യു മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

” അടുത്ത തലമുറ വായിക്കട്ടെ എന്ന ഒരൊറ്റ ഉദ്ദേശ്യത്തോടെയാണ് പുസ്തകത്തിനായി വിനോദ് മാത്യുവുമായി സഹകരിച്ചത്. ‘കേരളത്തില്‍ പലരും എന്നെ മനസിലാക്കാതെ പോയി. എന്റെ സത്യസന്ധമായ കഥയാണിത്‌. ഇത് പുസ്തകമായി എത്തുമ്പോള്‍ പലരുടെയും കണ്ണ് തുറപ്പിക്കും. സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ടപ്പോള്‍ എനിക്ക് വന്ന തിരിച്ചടികളും വിജയങ്ങളുമാണ് പുസ്തകത്തില്‍ ഉള്ളത്. പുറത്തുനിന്നുള്ള പണമോ ബിസിനസ് പാര്‍ട്ണര്‍മാരോ ഇല്ലാതെയാണ് ഗ്രൂപ്പിനെ വളര്‍ത്തിയത്. അതിന്റെ വിവരണങ്ങള്‍ പുസ്തകത്തിലുണ്ട്. -ജോസ് തോമസ്‌ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

ബൈ ചോയ്സ്-നെക്കുറിച്ചും രചിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചും വിനോദ് മാത്യു വിശദമാക്കുന്നത് ഇങ്ങനെ: ”വിജയത്തിന്റെ കഥയല്ല പുസ്തകം പറയുന്നത് തിരിച്ചടികളുടെ കഥയാണ്. എന്നുമെന്നുമേറ്റ തിരിച്ചടികളില്‍ നിന്നും വിജയത്തിലേക്ക് കുതിച്ച ബിസിനസുകാരന്റെ അസാധാരണ കഥയാണിത്‌. പുസ്തകത്തിന്റെ നെഗറ്റീവ് സ്വഭാവമാണ് ഹാര്‍പര്‍ കോളിന്‍സിനെ ആകര്‍ഷിച്ചത്. വിജയവും തിരിച്ചടിയുമെല്ലാം ഒരുമിച്ച് വരിഞ്ഞുമുറുക്കുന്ന വ്യക്തിയുടെ കഥയാണിതെന്നും പാരമ്പര്യങ്ങളില്‍ നിന്നും വിഭിന്നമാണെന്നും അവര്‍ തിരിച്ചറിഞ്ഞു. പുസ്തകം പ്രസിദ്ധീകരിക്കാന്‍ അവര്‍ പെട്ടെന്ന് തന്നെ തയ്യാറായി. ഉള്ളടക്കത്തിന്റെ പ്രാധാന്യം ഇതില്‍ നിന്നും വ്യക്തമാണ്”-വിനോദ് മാത്യു പറയുന്നു.

ഇന്ത്യന്‍ എക്സ്പ്രസ് (നോര്‍ത്ത്) ഗ്രൂപ്പിന്റെ റസിഡന്റ് എഡിറ്റര്‍ ആകും മുന്‍പ് രണ്ട് പതിറ്റാണ്ടോളം ബിസിനസ് ലേഖകന്‍ കൂടിയായിരുന്നു. അതുകൊണ്ട് തന്നെ പല ബിസിനസ് പ്രമുഖരേയും അറിയാമായിരുന്നു. ഇവര്‍ക്കെല്ലാമുള്ളത് വിജയകഥകളാണ്. എന്നാല്‍ ജെടിയ്ക്കുള്ളത് തിരിച്ചടികളുടെ കഥയാണ്‌. അതെന്നെ ആകര്‍ഷിച്ചു. ഒരാളും തിരിച്ചടികളുടെ കഥ മറ്റുള്ളവരോട് പറയില്ല. പരാജയവും വിജയവും കെട്ടുപിണയുന്ന ഈ കഥ പറയാന്‍ ജെടി പലപ്പോഴും ബുദ്ധിമുട്ടി. ചവര്‍പ്പുള്ള ഓര്‍മ്മകള്‍ അദ്ദേഹം ഓര്‍ത്തെടുക്കുക തന്നെ ചെയ്തു. അപ്പോഴൊക്കെ അദ്ദേഹത്തില്‍ വിഷാദവും നിരാശയും പൊതിയുന്നതും കണ്ടു. പക്ഷെ എല്ലാം അതിജീവിച്ച് ആ കഥകള്‍ മുഴുവന്‍ പറഞ്ഞു. അതാണ്‌ ‘ബൈ ചോയ്സി‘ന്റെ വിജയം. അദ്ദേഹത്തോട് മാത്രം സംസാരിച്ചല്ല അടുപ്പമുള്ളവരുമായി കൂടി സംസാരിച്ചാണ് പുസ്തകം എഴുതിയത്. മാധ്യമ പ്രവര്‍ത്തകന്‍ എന്ന രീതിയില്‍ അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ വ്യത്യസ്തമായി അവതരിപ്പിക്കുകയാണ് ചെയ്തത്.

ഞങ്ങളുടെ ബന്ധം വ്യത്യസ്തമായിരുന്നു. ജീവിതം ആസ്വദിക്കുന്ന ഇതുപോലുള്ള ഒരു ബിസിനസുകാരനെ കണ്ടിട്ടില്ല. ഒരു സ്മാര്‍ട്ട് ഹബാണ് അദ്ദേഹത്തിന്റെ ചോയ്സ് ഹൗസ്. അവിടെ പാടുകയും ഡ്രംസ് വായിക്കുകയും സദസ് കൊഴുപ്പിക്കുകയും ചെയ്യുന്ന ആള്‍. പ്രധാനപ്പെട്ടവരെ ചോയ്സ് ഹൗസില്‍ വിളിച്ച് ഒത്തുകൂടല്‍. മോഹന്‍ലാല്‍, പൃഥ്വിരാജ് , മറ്റ് സിനിമാതാരങ്ങള്‍, പ്രശസ്തര്‍ എല്ലാം അവിടുത്തെ സന്ദര്‍ശകരാണ്. ക്രിക്കറ്റ് താരം കപില്‍ദേവിനോട് വരെ ഉറ്റബന്ധം. സൗഹൃദങ്ങള്‍ പല തലത്തില്‍ വ്യാപിച്ച് കിടക്കുന്നു. സ്വന്തമായി യാനമുണ്ട്. എയര്‍ക്രാഫ്റ്റില്‍ പറക്കും. നല്ല കുക്കാണ്. ഒട്ടനവധി സവിശേഷതകള്‍ അദ്ദേഹത്തില്‍ സമ്മേളിച്ചിരിക്കുന്നു.

തിരിച്ചടികളുടെ നിരതന്നെയുണ്ട് ജെടിയുടെ ജീവിതത്തില്‍ ഏത് തിരിച്ചടിയേയും അതിജീവിച്ച് പൊങ്ങിവരാനുള്ള അസാധാരണമായ കഴിവാണ് ആ ജീവിതത്തെ തിളക്കമറ്റതാക്കുന്നത്. ഇങ്ങനെ എത്ര പേര്‍ക്ക് കഴിയും? കൈ വയ്ക്കുന്ന മേഖലകളില്‍ ലഭിക്കുന്നത് വല്ലപ്പോഴുമുള്ള ജയം മാത്രമാണ്. ജയത്തെക്കാളേറെ തിരിച്ചടികളെ സ്നേഹിച്ച യോദ്ധാവായി അദ്ദേഹം. പണമില്ലാതെ പൊട്ടിത്തകര്‍ന്നു നില്‍ക്കുന്ന സമയത്തും ദര്‍ബാര്‍ കാണിച്ചു. കൂടെയുള്ളവരെ ഒപ്പം പിടിച്ച് നിര്‍ത്തി. തിരിച്ചടികള്‍ ആരെയും അറിയിച്ചില്ല. പുറത്തെത്തിയത് വിജയകഥ മാത്രം. തിരിച്ചുവരാന്‍ കഴിയാത്ത തകര്‍ച്ചകളായിരുന്നു ജീവിതത്തില്‍ കൂട്ട്. എന്നിട്ടും രചിച്ചത് വിജയഗാഥയുടെ ചരിത്രം. ജീവിതത്തില്‍ സാഹസികത അലിഞ്ഞ് ചേര്‍ന്ന ഒരാള്‍ എന്ന് ജെടിയെ വിശേഷിപ്പിക്കാം. ആ റിസ്ക്‌ എടുത്തില്ലെങ്കില്‍ അദ്ദേഹത്തിന്റെ ടേണ്‍ ഓവര്‍ ഇപ്പോഴുള്ളതിന്റെ നാല് മടങ്ങ്‌ കൂടിയേനെ”-വിനോദ് മാത്യു പറയുന്നു.

കൊച്ചിയില്‍ നിന്നും തുടങ്ങി അമേരിക്ക, ദക്ഷിണ കൊറിയ, ജപ്പാന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ വരെ പടര്‍ന്ന ബിസിനസ് ശൃഖല ചോയ്സ് ഗ്രൂപ്പിന്റെ അധിപനാണ് ജോസ് തോമസ്‌ എന്ന (ജെടി). ശീതീകരിച്ച ഭക്ഷണം, റിയൽ എസ്റ്റേറ്റ്, പ്രോപ്പർട്ടി വികസനം, ഐ.ടി, വിനോദം, വിദ്യാഭ്യാസം എന്നിങ്ങനെ വൈവിധ്യമാർന്ന മേഖലകളില്‍ അദ്ദേഹം പതിപ്പിച്ച വിജയമുദ്രയാണ് 3000 കോടിയുടെ ടേണ്‍ ഓവറുള്ള ഗ്രൂപ്പിന്റെ കീര്‍ത്തി അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തിയത്.

മുന്‍നിര പ്രസാദകരായ ഹാര്‍പര്‍ കോളിന്‍സ് പുറത്തിറക്കുന്ന പുസ്തകം നവംബര്‍ പത്തിന് വിപണിയില്‍ ലഭ്യമാകും. ന്യൂയോര്‍ക്കില്‍ 19 ന് ഔദ്യോഗികമായി പ്രകാശിതമാകും. പുറത്തിറങ്ങും മുന്‍പേ തന്നെ സൊസൈറ്റി ഫോര്‍ ഇന്‍ഡോ-അമേരിക്കന്‍ ആര്‍ട്സ് അവാര്‍ഡിനും പുസ്തകം അര്‍ഹമായി മാറിയിട്ടുണ്ട്. അവാര്‍ഡ് ന്യൂയോര്‍ക്കില്‍ ജോസ് തോമസിന് സമ്മാനിക്കും. തിരുവനന്തപുരത്തും കൊച്ചിയിലും ചെന്നൈയിലുമായുള്ള പുസ്തക പ്രകാശന ചടങ്ങുകള്‍ ഡിസംബറില്‍ നടക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top