‘ദൈവത്തിന്റെ ഇന്‍ഫ്‌ലുവന്‍സര്‍’ കാര്‍ലോ അക്യൂട്ടിസിന്റെ വിശുദ്ധ പ്രഖ്യാപനം ഇന്ന്; ഒപ്പം ലോകത്തെ ആദ്യ സെയിന്റ് കാര്‍ലോ ദേവാലയ കൂദാശയും കൊച്ചിയില്‍

ലിയോ പതിന്നാലാമന്‍ മാര്‍പ്പാപ്പ ഇന്ന് വിശുദ്ധനായി പ്രഖ്യാപിക്കുന്ന ഇറ്റാലിയന്‍ സ്വദേശി കാര്‍ലോ അക്യുട്ടിസിന്റെ (Carlo Acutis) നാമധേയത്തിലുള്ള ലോകത്തെ ആദ്യ ദേവാലയം കേരളത്തില്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. ദൈവത്തിന്റെ ഇന്‍ഫ്‌ളുവെന്‍സര്‍ എന്നറിയപ്പെടുന്ന 15 കാരനായ കാര്‍ലോ അക്യുട്ടിസാണ് സഭയുടെ ആദ്യ ടെക്‌നോളജി വിശുദ്ധന്‍. പോപ്പ് ലിയോ ആഗോള കത്തോലിക്ക സഭയുടെ തലവനായി ചുമതല ഏറ്റ ശേഷം നടത്തുന്ന വിശുദ്ധ പ്രഖ്യാപനമെന്ന പ്രത്യേകതയുമുണ്ട്. കാര്‍ലോ അക്യൂട്ടിസ് ആദ്യ മില്ലേനിയല്‍ വിശുദ്ധന്‍ എന്നറിയപ്പെടും.

15-ാം വയസ്സില്‍ രക്താര്‍ബുദം മൂലമാണ് കാര്‍ലോ മരിച്ചത്. വരാപ്പുഴ ലത്തീന്‍ രൂപതയുടെ കീഴില്‍ എറണാകുളം കാക്കനാട് പള്ളിക്കരയിലാണ് വിശുദ്ധ കാര്‍ലോ അക്യൂട്ടിസിന്റെ നാമധേയത്തിലുള്ള ദേവാലയത്തിന്റെ കൂദാശ നടക്കുന്നത്. വരാപ്പുഴ മെത്രാന്‍ മാര്‍ ജോസഫ് കളത്തിപ്പറമ്പിലാണ് കൂദാശ നിര്‍വഹിക്കുന്നത്. ലോകത്ത് ആദ്യമായാണ് ഒരു വ്യക്തിയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്ന അതേ ദിവസം തന്നെ അദ്ദേഹത്തിന്റെ പേരിലുള്ള ദേവാലയത്തിന്റെ ഉദ്ഘാടനവും നടക്കുന്നത്.

1991 മെയ് മൂന്നിനു ലണ്ടനില്‍ ആണ് കാര്‍ലോ അക്യൂട്ടീസ് ജനിച്ചത്. ആന്ദ്രേ അക്യൂട്ടീസ് – അന്റോണിയോ ദമ്പതികളുടെ ഏക മകനായിരുന്നു കാര്‍ലോ. അദ്ദേഹം ജനിച്ചു കുറച്ചു നാളുകള്‍ക്ക് ശേഷം ആ കുടുംബം ഇറ്റലിയിലെ മിലാനിലേക്ക് താമസം മാറി. ഇന്റര്‍നെറ്റ് ഉപയോഗിച്ച് തെറ്റായ വഴികളിലേക്ക് യുവതലമുറ പോകാതിരിക്കാന്‍ തന്റെ കുട്ടുകാരെ കാര്‍ലോ അക്യൂട്ടിസ് പ്രേരിപ്പിച്ചതായാണ് കത്തോലിക്ക സഭ വ്യക്തമാക്കുന്നത്. ചെറുപ്രായം മുതല്‍ വിശ്വാസപാതയിലായിരുന്നു കാര്‍ലോ അക്യൂട്ടിസ്. കംപ്യൂട്ടര്‍ പ്രോഗ്രാമിംഗും ഫുട്ട്‌ബോളുമായിരുന്നു കാര്‍ലോ അക്യൂട്ടിസിന്റെ മറ്റ് താല്‍പര്യങ്ങള്‍. കാര്‍ലോയുടെ സ്മരണദിനമായ ഒക്ടോബര്‍ 12നാണ് കത്തോലിക്കാ സഭ കാര്‍ലോയുടെ തിരുനാളായി ആചരിക്കുക.
2020ല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ കാര്‍ലോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചിരുന്നു. വിശുദ്ധ പദവിയിലേക്കുള്ള അവസാന കടമ്പ ഈ വര്‍ഷം മെയ് മാസത്തിലാണ് കാര്‍ലോ കടന്നത്. കാര്‍ലോയോടുള്ള മാധ്യസ്ഥത്തില്‍ നടന്ന അത്ഭുത പ്രവര്‍ത്തിക്ക് വത്തിക്കാന്റെ അംഗീകാരമെത്തിയതോടെയാണ് വിശുദ്ധനായി പ്രഖ്യാപിക്കാന്‍ സഭ തീരുമാനിച്ചത്. മരണത്തിന് മുന്‍പ് സാങ്കേതിക വിദ്യാ രംഗത്തെ തന്റെ മികവ് ഉപയോഗിച്ച് കത്തോലിക്ക സഭയുടെ വിശ്വാസ പ്രചാരണത്തിന് കാര്‍ലോയ്ക്ക് സാധിച്ചിരുന്നു.

ഇറ്റലിയിലെ അസീസിയിലാണ് ഈ 15-കാരന്റെ ശവകുടീരമുള്ളത്. കാര്‍ലോയുടെ ഭൗതികദേഹം കാണാന്‍ ജനസാഗരം ഒഴുകിയെത്താറുണ്ട്. ജീന്‍സും ടെന്നീസ് ഷൂസും ധരിച്ചുകിടക്കുന്ന ആ ബാലനെ ചില്ലുകൂട്ടിലൂടെകണ്ട് മധ്യസ്ഥത തേടുന്ന ലക്ഷങ്ങളാണുള്ളത്. പുതിയ തലമുറയുടെ ശ്രദ്ധാ കേന്ദ്രമായിരുന്ന കാര്‍ലോ അക്യൂട്ടീസിന്റെ വിശുദ്ധ പദവി പ്രഖ്യാപന സന്തോഷത്തിനിടയിലാണ് ആഗോള കത്തോലിക്ക സഭയെയും ലോകത്തെ ഒന്നാകെയും വേദനയിലാഴ്ത്തി ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായത്. ഇതോടെ വിശുദ്ധ പദവി പ്രഖ്യാപനം മാറ്റിവെച്ചു.
ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ വിശുദ്ധനും. സാങ്കേതിക വിദ്യയെ ആത്മീയതയുമായി ബന്ധിപ്പിച്ച കാര്‍ലോ വിശ്വാസപ്രചാരണം ആധുനികമാക്കി പുതുതലമുറയെ ക്രിസ്തീയ വിശ്വാസത്തിലേക്ക് ഉറപ്പിച്ചതിനുള്ള അംഗീകാരമാണി വിശുദ്ധ പദവി. ഒരു കൈയില്‍ ജപമാലയും മറുകൈയില്‍ കീബോര്‍ഡുമായി ആത്മീയ പ്രചാരണത്തില്‍ പുതുതലമുറയ്ക്ക് കാര്‍ലോ മാതൃകയായി. പതിനൊന്നാം വയസില്‍ കാര്‍ലോ ഒരു വെബ്‌സൈറ്റ് ഉണ്ടാക്കി സഭ അംഗീകരിച്ച അത്ഭുതങ്ങളെ അതില്‍ രേഖപ്പെടുത്താന്‍ ആരംഭിച്ചു. ഈ വെര്‍ച്ച്വല്‍ മ്യൂസിയത്തില്‍ 136 അത്ഭുതങ്ങളാണ് മരണത്തിന് മുമ്പായി കാര്‍ലോ രേഖപ്പെടുത്തിയത്. 24ാം വയസ്സില്‍ അന്തരിച്ച, ഇറ്റലിയില്‍ നിന്നുള്ള പിയര്‍ ജോര്‍ജോ ഫ്രസാറ്റിയെയും ഇന്ന് വിശുദ്ധപദവിയിലേക്ക് മാര്‍പ്പാപ്പ ഉയര്‍ത്തുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here