പുതുതായി രണ്ട് മന്ത്രിതല സമിതികൾ; മോദിയുടെ ലക്ഷ്യമെന്ത്?

സാമ്പത്തിക-സാമൂഹിക മേഖലകളിൽ പരിഷ്കാരങ്ങൾ നിർദ്ദേശിക്കുന്നതിനായി കേന്ദ്ര സർക്കാർ രണ്ട് പുതിയ അനൗദ്യോഗിക മന്ത്രിതല സമിതികൾ രൂപീകരിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷായുടെയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിൻ്റെയും നേതൃത്വത്തിലായിരിക്കും പ്രവർത്തനം. റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവാണ് കൺവീനർ. ധനമന്ത്രി നിർമല സീതാരാമൻ, വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ എന്നിവരുൾപ്പെടെ 13 അംഗങ്ങളാണ് അമിത് ഷായുടെ സമിതിയിലുള്ളത്.
Also Read : കർഷ വിരുദ്ധൻ, പാകിസ്താനെ സഹായിച്ചവൻ; നെഹ്റുവിനെതിരെ നരേന്ദ്ര മോദി
വരും തലമുറയെ മുന്നിൽ കണ്ട് കർമസേന രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രഖ്യാപിച്ചിരുന്നു. ഇതിൻ്റെ ഭാഗമായിട്ടാണ് പുതിയ മന്ത്രിതല സമിതികൾ രൂപീകരിച്ചത്. ധനകാര്യം, വ്യവസായം, വാണിജ്യം, അടിസ്ഥാന സൗകര്യങ്ങൾ, ലോജിസ്റ്റിക്സ്, വിഭവങ്ങൾ, ശാസ്ത്ര സാങ്കേതികം, ഭരണം എന്നിവയുൾപ്പെടെയുള്ള സാങ്കേതിക, സാമ്പത്തിക മേഖലകളിൽ നിയമനിർമാണപരവും നയപരവുമായ പരിഷ്കരണ അജണ്ട തയ്യാറാക്കുന്നതിലാണ് ഈ സമിതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
Also Read : ട്രംപിനെതിരെ മോദി; ഇന്ത്യ അമേരിക്ക ബന്ധം വഷളാകുന്നു
രണ്ടാമത്തെ സമിതിക്ക് നേതൃത്വം നൽകുക രാജ്നാഥ് സിങ്ങാണ്. സാമൂഹിക, ക്ഷേമ, സുരക്ഷാ മേഖലകളിലെ പരിഷ്‌കരണത്തിന് വേണ്ടി പ്രവർത്തിക്കുന്ന സമിതിയിൽ 18 അംഗങ്ങളാണ് ഉള്ളത്. വിദ്യാഭ്യാസം, ആരോഗ്യം, പ്രതിരോധം, നൈപുണ്യ വികസനം, സാമൂഹ്യക്ഷേമം, ഭവനം, തൊഴിൽ, പൊതുജനാരോഗ്യം തുടങ്ങിയ മേഖലകളിലെ പരിഷ്‌കാരങ്ങൾക്കുള്ള സാധ്യതകൾ ഈ സംഘം പരിശോധിക്കും. റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‌കരി, കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാൻ എന്നിവർ ഈ പാനലിലെ അംഗങ്ങളാണ്. തൊഴിൽ, കായിക മന്ത്രി മൻസുഖ് മാണ്ഡവ്യയാണ് കൺവീനർ. മാറി കൊണ്ടിരിക്കുന്ന സാമൂഹിക അവസ്ഥകൾ മനസ്സിലാക്കി ഭാവിയെ മുന്നിൽ കണ്ടു കൊണ്ട് നിയമനിർമാണങ്ങളുടെ കരട് തയ്യാറാക്കാനുള്ള ചുമതലയും കമ്മിറ്റിക്കുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here