മുഖ്യമന്ത്രി ഗള്‍ഫ് പര്യടനം നടത്തേണ്ട; അനുമതി നിഷേധിച്ച് മോദി സര്‍ക്കാര്‍; ശുഭപ്രതീക്ഷ എന്ന് പിണറായി വിജയന്‍

മുഖ്യമന്ത്രി പിണറായി വിജയന് ഗള്‍ഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍. വിദേശകാര്യമന്ത്രാലയമാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. അനുമതി നിഷേധിച്ച കാര്യം കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ട്. അനുമതി നിഷേധിച്ചതിന് കാരണമൊന്നും വ്യക്തമാക്കിയിട്ടില്ല.
ഗള്‍ഫ് പര്യടനത്തിന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ പ്രതികരിച്ചു. ശുഭാപ്തി വിശ്വാസമാണ് വേണ്ടത്. അനുമതി നിഷേധിക്കേണ്ട കാര്യമില്ല. അതുകൊണ്ട് തന്നെ ആവശ്യം പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആറ് രാജ്യങ്ങളിലാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. മന്ത്രി സജി ചെറിയാനും നോര്‍ക്ക, മലയാളം മിഷന്‍ ഭാരവാഹികളേയും പര്യടനത്തിനായുള്ള സംഘത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ALSO READ : ഗള്‍ഫ് പര്യടനവുമായി മുഖ്യമന്ത്രി; ആറ് രാജ്യങ്ങളിലെ പ്രവാസികളുമായി കൂടിക്കാഴ്ച
പ്രവാസി ക്ഷേമത്തിനായി ഇടത് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ വിശദീകരിക്കാനാണ് യാത്ര. ഒക്ടോബര്‍ 16 മുതലാണ് പര്യടനം നിശ്ചയിച്ചിരുന്നത്. ബഹ്റൈനിലാണ് ആദ്യ പരിപാടി. ഒക്ടോബര്‍ 17-ന് സൗദി, ദമ്മാം തുടങ്ങിയ രാജ്യങ്ങളില്‍ മുഖ്യമന്ത്രി എത്തും. ഒക്ടോബര്‍ 18- ജിദ്ദ, ഒക്ടോബര്‍ 19- റിയാദ് എന്നിവിടങ്ങളില്‍ മുഖ്യമന്ത്രി പ്രവാസികളുമായി സംസാരിക്കും. ഒക്ടോബര്‍ 24, 25 ദിവസങ്ങളില്‍ ഒമാന്‍, മസ്‌ക്കറ്റ്, ഒക്ടോബര്‍ 30-ഖത്തര്‍, നവംബര്‍ ഏഴിന് കുവൈത്ത്, നവംബര്‍ ഒന്‍പതിന് അബുദാബി എന്നിങ്ങനെയാണ് യാത്രാ പരിപാടികള്‍ നിശ്ചയിച്ചിരുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here