ജസ്റ്റിസ് വര്‍മക്കെതിരെ സര്‍ക്കാര്‍ ഇംപീച്ച് പ്രമേയം കൊണ്ടുവരും; ഔദ്യോഗിക വസതിയിലെ കോടികളുടെ കത്തിക്കരിഞ്ഞ നോട്ടുകെട്ടുകളില്‍ കുരുങ്ങി ജഡ്ജി

ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഇംപീച്ച് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചന. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഇംപീച്ച്‌മെന്റ് പ്രമേയം (impeachment motion) സര്‍ക്കാര്‍ കൊണ്ടുവരുമെന്ന് ഡല്‍ഹിയില്‍ നിന്നുള്ള ദ ഇന്ത്യന്‍ എക്‌സ്പ്രസ് (The Indian Express) റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയുടെ പാര്‍ലമെന്ററി ചരിത്രത്തിലാദ്യമായാണ് സര്‍ക്കാര്‍ തന്നെ ഒരു ജഡ്ജിക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.

ഔദ്യോഗിക വസതിയില്‍നിന്ന് വന്‍തോതില്‍ പണം കണ്ടെത്തിയതിനെത്തുടര്‍ന്ന് അന്വേഷണം നേരിട്ട ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന സഞ്ജീവ് ഖന്ന രാഷ്ട്രപതിയോട് ശുപാര്‍ശചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ നീക്കം. ജസ്റ്റിസ് വര്‍മ നിലവില്‍ അലഹബാദ് ഹൈക്കോടതിയിലാണ്. ഈ വര്‍ഷം മാര്‍ച്ച് 14ന് ജസ്റ്റിസ് വര്‍മയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടുത്തത്തിലാണ് കോടിക്കണക്കിന് രൂപയുടെ നോട്ടു കെട്ടുകള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ജസ്റ്റിസ് വര്‍മയെ ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയെങ്കിലും ഏപ്രില്‍ അഞ്ചു മുതല്‍ ജുഡീഷ്യല്‍ നടപടികളില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയാണ്.

പണം കണ്ടെത്തിയ സംഭവത്തില്‍ സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടും അതിന് ജസ്റ്റിസ് വര്‍മ നല്‍കിയ മറുപടിയും സഹിതമാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കത്തെഴുതിയത്. രാഷ്ടപതി മുര്‍മ്മു ചീഫ് ജസ്റ്റിസിന്റെ കത്ത് രാജ്യസഭ ചെയര്‍മാനും ലോക്‌സഭ സ്പീക്കര്‍ക്കും കൈമാറിയെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ട്. ഇംപീച്ച്‌മെന്റ് പ്രമേയം ചര്‍ച്ചക്കെടുക്കാന്‍ ലോക്‌സഭയില്‍ 100 അംഗങ്ങളുടേയും രാജ്യസഭയില്‍ 50 അംഗങ്ങളുടേയും പിന്തുണ വേണമെന്നാണ് ചട്ടം. നിലവിലെ പാര്‍ലമെന്റിലെ അംഗബലമനുസരിച്ച് ഭരണകക്ഷിയായ ബിജെപിക്ക് പ്രമേയം അവതരിപ്പിക്കാന്‍ ബുദ്ധിമുട്ടില്ല. മുഖ്യ പ്രതിപക്ഷമായ തങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ സംസാരിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജുലൈ മൂന്നാം വാരം തുടങ്ങാനാണ് സാധ്യത.

വസതിയില്‍ തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ ഒരു സ്റ്റോര്‍ റൂമില്‍ നിന്ന് വന്‍തോതില്‍ കത്തിക്കരിഞ്ഞ നോട്ടുകെട്ടുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കത്തിനശിച്ച കറന്‍സി നോട്ടുകളുടെ വീഡിയോകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ വിവാദങ്ങള്‍ക്ക് തുടക്കമായി. ഈ നോട്ടുകെട്ടുകള്‍ അഴിമതിപ്പണം ആണെന്ന വ്യാപക ആരോപണമുയര്‍ന്നിരുന്നു. രാജിവെക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ജസ്റ്റിസ് വര്‍മ തയ്യാറായല്ലായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top