ഭര്‍ത്താവിനെ തല്ലിക്കൊന്ന് റോഡില്‍ കൊണ്ടിട്ട റോസമ്മ; ശിക്ഷ ജീവപര്യന്തം

ചാക്കോച്ചന്‍ വധക്കേസില്‍ പ്രതിയായ ഭാര്യ റോസമ്മയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ. വയക്കര മുളപ്രയിലെ ചാക്കോച്ചന്‍ എന്ന കുഞ്ഞിമോനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.എന്‍.പ്രശാന്താണ് ശിക്ഷ വിധിച്ചത്. ഒരുലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
കുടുംബവഴക്കിനെ തുടര്‍ന്ന് റോസമ്മ ഭര്‍ത്താവ് ചാക്കോച്ചനെ തലക്കടിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. കൊലപാതകത്തിന് ശേഷം മൃതദേഹം റോഡില്‍ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. പെരിങ്ങോം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു കോടതിയില്‍ റോസമ്മ പറഞ്ഞത്. രോഗിയാണെന്നും കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കോടതി ഇക്കാര്യം പരിഗണിച്ചില്ല.
2013 ജൂലായ് ആറിന് പുലര്‍ച്ചെയാണ് റോഡിൽ ചാക്കോച്ചന്റെ മൃതദേഹം കണ്ടത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തു വന്നത്. തര്‍ക്കത്തെ തുടര്‍ന്ന് റോസമ്മ ഭര്‍ത്താവിനെ വീട്ടില്‍ വച്ച് തലക്കടിച്ച് കൊലപ്പെടുത്തുക ആയിരുന്നു. തുടര്‍ന്ന് 30 മീറ്ററോളം അകലെയുള്ള റോഡില്‍ മൃതദേഹം കൊണ്ടിട്ടു.
ചാക്കോച്ചന്റെ വസ്തു എഴുതി നല്‍കണമെന്ന് റോസമ്മ ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിന് കാരണമായത്. വഴക്കിനിടെ റോസമ്മയും മകനും ചേര്‍ന്ന് ചാക്കോച്ചനെ കൊലപ്പെടുത്തുക ആയിരുന്നു. ഏഴ് തവണ ഇരുമ്പുപൈപ്പ് കൊണ്ട് തലയോട്ടി അടിച്ച് തകര്‍ത്തതിനാല്‍ തലച്ചോറ് പുറത്തുവന്ന നിലയിലായിരുന്നു. സംഭവസമയം മകന് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here