‘പെൺകുട്ടി സന്തോഷവതി’; പീഡന കേസിലെ പ്രതിയെ കുറ്റവിമുക്തനാക്കി വിചിത്ര വിധി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്ത കേസിൽ പ്രതിയെ കുറ്റവിമുക്തനാക്കി ചണ്ഡീഗഢ് ജില്ലാ കോടതിയുടെ വിചിത്ര വിധി. അതിജീവിതയായ പെൺകുട്ടി പ്രതിയുമായുള്ള വിവാഹ സൽക്കാര ചിത്രങ്ങളിൽ അതീവ സന്തുഷ്ടയായി കാണപ്പെട്ടുവെന്നും, കേസ് കെട്ടിച്ചമച്ചതാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.

പീഡനത്തിനിരയായതായി ആരോപിക്കപ്പെടുന്ന സമയത്ത് പെൺകുട്ടി പ്രായപൂർത്തിയാകാത്ത ആളാണെന്ന് തെളിയിക്കാൻ മതിയായ രേഖകളില്ലെന്നും, ബലാൽസംഗം നടന്നതായി കരുതാനാവില്ലെന്നും അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി ഡോ. യശികാ ശർമ്മ വിധിന്യായത്തിൽ വ്യക്തമാക്കി.

പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകൽ, ബലാൽസംഗം, പോക്സോ എന്നീ വകുപ്പുകളാണ് ചുമത്തിയിരുന്നത്. പ്രതിഭാഗം ഹാജരാക്കിയ വിവാഹ ചിത്രങ്ങളിലും 200 പേർ പങ്കെടുത്ത വിവാഹ സൽക്കാരത്തിൻ്റെ ചിത്രങ്ങളിലും അതിജീവിത സന്തോഷവതിയായിട്ടാണ് കാണപ്പെട്ടത്. പീഡനം നടന്നതിൻ്റെ യാതൊരു ദുഃഖവും പെൺകുട്ടിയിൽ കാണാനില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രതിയെ വെറുതെ വിടാൻ കോടതി പ്രധാനമായും ചൂണ്ടിക്കാട്ടിയ കാരണങ്ങൾ ഇവയാണ്.

Also Read : ‘ദിലീപിന് നീതി കിട്ടിയതിൽ സന്തോഷം; സർക്കാർ അപ്പീലിന് പോകുന്നത് ദ്രോഹിക്കാൻ’: അടൂർ പ്രകാശ്

പെൺകുട്ടിയും പ്രതിയും തമ്മിലുള്ള ബന്ധം സ്വമേധയാ ഉള്ളതായിരുന്നെന്ന് കോടതി വിലയിരുത്തി. പെൺകുട്ടിയുടെ ഇഷ്ടപ്രകാരമല്ലാതെ പ്രതി ശാരീരിക ബന്ധം സ്ഥാപിച്ചുവെന്ന് വിശ്വസിക്കാൻ കഴിയില്ല. പെൺകുട്ടിയുടെ വീടും പ്രതിയുടെ വീടും തമ്മിൽ ഏതാനും വീടുകളുടെ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പെൺകുട്ടിയെ ഇഷ്ടമില്ലാതെയാണ് കൊണ്ടുപോയതെങ്കിൽ സ്വന്തം വീട്ടിലേക്ക് ഓടിപ്പോകാൻ അവൾക്ക് എല്ലാ അവസരവുമുണ്ടായിരുന്നെന്നും കോടതി നിരീക്ഷിച്ചു.

സംഭവസമയത്ത് പെൺകുട്ടിക്ക് 15 വയസ്സായിരുന്നു പ്രായം എന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ, പെൺകുട്ടിയുടെ പ്രായം തെളിയിക്കുന്നതിന് ഔദ്യോഗിക രേഖകളൊന്നും ഹാജരാക്കാനായില്ല. പ്രായനിർണയം നടത്തിയപ്പോൾ പെൺകുട്ടിക്ക് 18 വയസ്സിന് മുകളിൽ പ്രായമുണ്ടാകാൻ സാധ്യതയുണ്ടെന്നും കോടതി കണ്ടെത്തി.

അതിജീവിതയുടെയും പിതാവിൻ്റെയും മൊഴികളിൽ വൈരുധ്യങ്ങൾ ഉണ്ടായിരുന്നു. ഇത് കേസിൻ്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തു. എന്നാൽ, രണ്ടു വർഷമായി താൻ പ്രതിയുടെ കസ്റ്റഡിയിലായിരുന്നുവെന്നും തൻ്റെ സമ്മതമില്ലാതെയാണ് ലൈംഗികബന്ധത്തിലേർപ്പെട്ടതെന്നും അതിജീവിത മൊഴി നൽകിയിരുന്നു. മൊഴികളിലെ വൈരുധ്യം ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ്റെ വാദം തള്ളിക്കളഞ്ഞ കോടതി, പ്രതിയെ കുറ്റവിമുക്തനാക്കി ഉത്തരവിട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top