കന്യാസ്ത്രീകളുടെ കേസ് എന്‍ഐഎ കോടതിയിലേക്ക്; കേന്ദ്ര ഏജന്‍സികള്‍ എത്തും; ഛത്തീസ്ഗഢില്‍ നടക്കുന്നതെല്ലാം സംഘപരിവാര്‍ തിരക്കഥ

ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ കേസ് കേന്ദ്ര ഏജന്‍സിയുടെ പരിധിയിലേക്ക് എത്തുന്നു. മനുഷ്യക്കടത്ത്, മതപരിവര്‍ത്തനം തുടങ്ങിയ ഗൗരവമായ വകുപ്പുകള്‍ ചുമത്തിയ കേസിലെ കേന്ദ്ര ഏജന്‍സികളുടെ രംഗപ്രവേശനം ഏറെ നിര്‍ണ്ണായകമാകും. കന്യാസ്ത്രീകളുടെ മോചനം അടക്കമുള്ള വിഷയങ്ങളിലെ പ്രതീക്ഷകളെല്ലാം അവസാനിക്കുന്ന തലത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
കന്യാസ്ത്രീകളുടെ ജാമ്യം പരിഗണിച്ച സെഷന്‍സ് കോടതിയാണ് കേസ് എന്‍ഐഎ കോടതിയിലേക്ക് വിട്ടത്. മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകള്‍ ഉള്ളതിനാലാണ് ഈ തീരുമാനം എന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. കന്യാസ്ത്രീകള്‍ക്കൊപ്പം കണ്ടെത്തിയ ഒരു പെണ്‍കുട്ടി നിര്‍ബന്ധമായാണ് കൊണ്ടു പോകുന്നതെന്ന് മൊഴി നല്‍കിയിരുന്നു. ഇക്കാര്യം പരാതിക്കാരനായ ബജ്രംഗ്ദള്‍ പ്രവര്‍ത്തകന്‍ രവിനിഗമിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇതോടെയാണ് ബിലാസ്പൂരിലെ ഹൈക്കോടതിയുടെ ഭാഗമായുള്ള എന്‍ഐഎ കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ച് ജാമ്യഹര്‍ജി തളളിയത്.
ഹര്‍ജി പരിഗണിക്കാന്‍ എടുക്കുന്നതിന് മുമ്പ് തന്നെ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ സെഷന്‍സ് കോടതിക്ക് മുന്നില്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. കന്യാസ്ത്രീകള്‍ക്ക് ഒരുകാരണവശാലും ജാമ്യം ലഭിക്കില്ല. ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേന്ദ്രഏജന്‍സി ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന് സമാനമായ വിധിയാണ് കോടതിയില്‍ നിന്നുണ്ടായത്. ഇതോടെ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ കോടതിക്ക് മുന്നില്‍ ആഹ്ളാദപ്രകടനം നടത്തി. ജയ്ശ്രീറാം മുഴക്കിയാണ് ഇവര്‍ അഹ്ഹ്ളാദപ്രകടനം നടത്തിയത്
എന്‍ഐഎ കോടതിയില്‍ കേസ് എത്തുന്നതോടെ അന്വേഷണത്തിന് എന്‍ഐഎ അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ കൂടി എത്തുന്നതോടെ ഗൗരവമായ കേസായി ഇത് മാറും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here