ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യക്ക് യുദ്ധവിമാനങ്ങള്‍ നഷ്ടമായി; എവിടെയാണ് പിഴച്ചതെന്ന് അന്വേഷിക്കുമെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ പാകിസ്ഥാന്‍ തകര്‍ത്തുവെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (Chief of Defence staff – CDS ) അനില്‍ ചൗഹാന്‍. ആദ്യമായാണ് ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ തകര്‍ത്ത വിവരം ഒരു ഉന്നത ഉദ്യോഗസ്ഥന്‍ സ്ഥിരീകരിക്കുന്നത്. എത്ര വിമാനങ്ങള്‍ നഷ്ടമായെന്ന് സിഡിഎസ് വെളിപ്പെടുത്തിയില്ല. ബ്ലൂംബെര്‍ഗ് ടിവിക്ക് ( Bloomberg TV) അനുവദിച്ച അഭിമുഖത്തിലാണ് അനില്‍ ചൗഹാന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇന്ത്യ-പാക് സംഘര്‍ഷത്തിനിടെ ഇന്ത്യന്‍ പോര്‍വിമാനം തകര്‍ന്നുവീണിരുന്നോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് സംയുക്ത സേനാ മേധാവി ഇന്ത്യയുടെ നഷ്ടത്തെ കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നത്. ഇന്ത്യന്‍ പോര്‍വിമാനം തകര്‍ന്നുവീണോ എന്നതല്ല, അത് സംഭവിക്കാനിടയായ സാഹചര്യം സംബന്ധിച്ചാണ് സംസാരിക്കേണ്ടത് എന്നായിരുന്നു അനില്‍ ചൗഹാന്റെ മറുപടി. ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങള്‍ തകര്‍ത്തു എന്നാണ് പാകിസ്ഥാന്‍ അവകാശപ്പെട്ടിരുന്നത്. ആ അവകാശവാദം ശുദ്ധ അസംബന്ധമാണ്. എത്ര വിമാനങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് അനില്‍ ചൗഹാന്‍ വെളിപ്പെടുത്താന്‍ തയ്യാറായില്ലെന്നും ബ്ലൂം ബെര്‍ഗ് ടിവി വ്യക്തമാക്കി.

എന്തുകൊണ്ട് അവ തകര്‍ന്നു, എന്ത് പിഴവു കൊണ്ടാണ് അങ്ങനെ സംഭവിച്ചത്? ഇത്തരം കാര്യങ്ങളാണ് പരിശോധിക്കുന്നത്. എത്രയെണ്ണം തകര്‍ന്നുവെന്നതില്‍ കാര്യമില്ലെന്ന് സിഡിഎസ് പറഞ്ഞു. ഞങ്ങള്‍ക്ക് എവിടെയാണ് പിഴച്ചതെന്നും തന്ത്രങ്ങള്‍ ഒരുക്കിയതിലെ പാകപ്പിഴകള്‍ പരിഹരിക്കാനുമുള്ള പദ്ധതികള്‍ സൂക്ഷ്മമായി ആവിഷ്‌കരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികളായവരെ മതം ചോദിച്ച് പാകിസ്ഥാന്‍ ഭീകരര്‍ വെടിവെച്ചുകൊന്ന സംഭവത്തിന് തിരിച്ചടിയായിട്ടാണ് ഓപ്പറേഷന്‍ സിന്ദൂര്‍ ആസൂത്രണം ചെയ്തത്. പാകിസ്ഥാനിലെ ഭീകര താവളങ്ങളില്‍ ഇന്ത്യ മിസൈല്‍ ആക്രമണം നടത്തിയത്. പാകിസ്ഥാന് എതിരായ സൈനിക നീക്കത്തില്‍ ഇന്ത്യക്കും നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് നേരത്തേ വ്യോമസേന മേധാവി എയര്‍ മാര്‍ഷല്‍ എകെ ഭാരതിയും വ്യക്തമാക്കിയിരുന്നു. അതേസമയം, നാല് ദിവസത്തോളം നീണ്ട ഇന്ത്യ – പാക് സംഘര്‍ഷം ഒരിക്കല്‍ പോലും ആണവയുദ്ധത്തിന്റെ വക്കില്‍ എത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഇടപെടലാണ് ആണവയുദ്ധം ഒഴിവാകാന്‍ കാരണമെന്ന വാദം നിരാകരിച്ചാണ് അദ്ദേഹം ഇത്തരം ഒരു പ്രതികരണം നടത്തിയത്. എന്നാല്‍ ആണവായുധങ്ങളുള്ള രണ്ട് അയല്‍രാജ്യങ്ങള്‍ തമ്മില്‍ അരനൂറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും മോശമായ ഏറ്റമുട്ടലായിരുന്നു മെയ് മാസത്തില്‍ ഉണ്ടായത് എന്ന് സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍ വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top