ക്രൈസ്തവ വേട്ടയില്‍ കെസിബിസിക്ക് ഉല്‍കണ്ഠ; കന്യാസ്ത്രീകള്‍ക്ക് എതിരായ കേസ് പിന്‍വലിക്കണം

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രമാതീതമായ വര്‍ദ്ധിച്ചുവരുന്ന ക്രൈസ്തവ ന്യൂനപക്ഷ പീഡനങ്ങളില്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെസിബിസി) ഒടുവില്‍ ആശങ്ക പ്രകടിപ്പിച്ചു. ചത്തീസ്ഗഢില്‍ അന്യായമായി തുറങ്കലിലടയ്ക്കപ്പെട്ട സന്യാസിനിമാര്‍ക്ക് ജാമ്യം ലഭിച്ചുവെങ്കിലും അന്യായമായി അവരുടെ പേരില്‍ എടുക്കപ്പെട്ട കേസ് നിലനില്ക്കുന്നത് ഭീതിജനകമാണ്. കേസ് പിന്‍വലിച്ച് അവര്‍ക്ക് ഭരണഘടനാപരമായ എല്ലാ അവകാശങ്ങളും പൂര്‍ണമായും പുനഃസ്ഥാപിച്ചു നല്‍കണമെന്ന് കെസിബിസി ആവശ്യപ്പെട്ടു.
എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് തികച്ചും വിവേചനാപരമായി വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറി കഴിഞ്ഞ മാസം 31 ന് പുറപ്പെടുവിച്ച ഉത്തരവിനെതിരെ കെസിബിസി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി നിയമാനുസൃതമായി ഒഴിവുകള്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒഴിച്ചിട്ടിട്ടുണ്ടെങ്കില്‍ മറ്റു നിയമനങ്ങള്‍ക്കു അംഗീകാരം നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. അതേ മാതൃക എയ്ഡഡ് സ്‌കൂളുകളിലും വേണമെന്നാണ് കെസിബിസിയുടെ ആവശ്യം.
വയനാട് – വിലങ്ങാട് പ്രകൃതി ദുരന്തപുനരധിവാസത്തിന്റെ ഭാഗമായി കെസിബിസി വാഗ്ദാനം ചെയ്ത 100 വീടുകളുടെ നിര്‍മാണം വേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഇരുപതോളം വീടുകള്‍ പൂര്‍ത്തിയായി കഴിഞ്ഞു. 2025 ഡിസംബറോടുകൂടി മുഴുവന്‍ വീടുകളും പൂര്‍ത്തിയാകുമെന്ന് കെസിബിസി പ്രസ്താവനയില്‍ വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here